കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോൺഗ്രസ് കൊച്ചുരാമൻമാർ രാജനെന്നും ഈച്ചരവാര്യരെന്നുമൊക്കെ കേട്ടിട്ടുണ്ടോ? പരിഹസിച്ച് കുറിപ്പ്

Google Oneindia Malayalam News

1977ൽ ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോൾ രാജ്യത്ത് പ്രഖ്യാപിച്ച അടിയന്തരാവസ്ഥ ഇന്ത്യയുടെ ചരിത്രത്തിൽ ഒരു കറുത്ത ഏടാണ്. അടിയന്തരാവസ്ഥയുടെ 44ാം വാർഷികമാണ് ജൂൺ 25ന് കഴിഞ്ഞ് പോയത്. നരേന്ദ്ര മോദിയുടെ ഭരണത്തിന് കീഴിൽ രാജ്യം മറ്റൊരു അടിയന്തരാവസ്ഥയിലൂടെയാണ് കടന്ന് പോകുന്നത് എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും ഇന്ദിരാ ഗാന്ധിയുടെ അടിയന്തരാവസ്ഥയും സമാനമാണെന്ന് മുൻ എംപി എംബി രാജേഷ് പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലാണ് എംബി രാജേഷിന്റെ പ്രതികരണം.

സ്വാതന്ത്ര്യം കവർന്ന അർദ്ധരാത്രി

സ്വാതന്ത്ര്യം കവർന്ന അർദ്ധരാത്രി

''നാട്ടമ്മ നല്ലതേവി, കോട്ടയിൽ നിന്നരുൾ ചെയ്തു, തട്ടകത്തെ നാവെല്ലാം കെട്ടിയിട്ടു കുരുതി ചെയ്യാൻ'' എന്ന സച്ചിതാനന്ദന്റെ കവിതയിലെ വരികളോട് കൂടിയാണ് കുറിപ്പ് തുടങ്ങുന്നത്. പൂർണരൂപം വായിക്കാം: ഇന്ത്യയിലെ മനുഷ്യരുടെ നാവിനും ചിന്തക്കും ഇന്ദിരാഗാന്ധി വിലങ്ങിട്ട അടിയന്തിരാവസ്ഥക്ക് 44 വർഷം തികയുകയാണ് ജൂൺ 25 ന്റെ അർദ്ധരാത്രിയിൽ.".അർദ്ധരാത്രിയിൽ ലോകം മുഴുവൻ ഉറങ്ങുമ്പോൾ ഇന്ത്യ സ്വാതന്ത്ര്യത്തിലേക്കും ജീവിതത്തിലേക്കും ഉണർന്നു " എന്ന് പ്രസംഗിച്ച നെഹ്റുവിന്റെ മകൾ വേറൊരർദ്ധ രാത്രിയിൽ ആ സ്വാതന്ത്ര്യം കവർന്നു.

കുളിമുറിയിലിട്ട ഒപ്പ്

കുളിമുറിയിലിട്ട ഒപ്പ്

ഇന്ദിരയുടെ അടിയന്തിരാവസ്ഥാ പ്രഖ്യാപന ഉത്തരവിൽ കുളിമുറിയിൽ വെച്ച് ഒപ്പിട്ടു കൊടുക്കുന്ന പ്രസിഡന്റിനെ വരച്ച കാർട്ടൂൺ ആ കാലത്തെ കൃത്യമായി അടയാളപ്പെടുത്തുന്നു. ഇന്ത്യക്കു മേൽ പതിച്ച ആ ഇരുട്ട് 18 മാസം നീണ്ടുനിന്നു. ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശങ്ങളെല്ലാം സസ്പെൻറ് ചെയ്യപ്പെട്ടു. പ്രതിപക്ഷ നേതാക്കൾ മാത്രമല്ല ഭരണകൂടത്തിന് സംശയമുള്ളവരെല്ലാം അറസ്റ്റ് ചെയ്യപ്പെട്ടു. പോലീസ് ക്യാമ്പുകളിൽ നിരപരാധികൾ അസ്ഥികൾ നുറുങ്ങി കൊല്ലപ്പെട്ടു.

രാജനെപ്പോലെ പലരും

രാജനെപ്പോലെ പലരും

രാജനെപ്പോലെ പലരും അപ്രത്യക്ഷരായി. മൃതദേഹങ്ങൾ പോലും മാതാപിതാക്കൾക്ക് തിരിച്ച് കിട്ടിയില്ല. സെൻസർഷിപ്പിലൂടെ പത്രങ്ങളുടെ വായ മൂടിക്കെട്ടി. കൽദീപ് നയ്യാരെപ്പോലുള്ള മുതിർന്ന പത്രപ്രവർത്തകർ പോലും ജയിലിലടക്കപ്പെട്ടു. ജുഡീഷ്യറിയെ പേടിപ്പിച്ചു വരുതിയിലാക്കി. സർക്കാർ ഹിതത്തിനെതിരായ വിയോജന വിധിന്യായമെഴുതിയ ജ. ഖന്നയെ ചീഫ് ജസ്റ്റിസാക്കാതെ ജൂനിയറായ ജ ബേഗിനെ അദ്ദേഹത്തിന്റെ തലക്കു മേൽ പ്രതിഷ്ഠിച്ചു. ജ. ഖന്ന പ്രതിഷേധിച്ച് രാജിവെച്ചു.

 ഈ ചരിത്രം വല്ലതും അറിയാമോ?

ഈ ചരിത്രം വല്ലതും അറിയാമോ?

ഭരണഘടനാ ബാഹ്യ ശക്തികളായി സഞ്ജയ് ഗാന്ധിയും സംഘവും അധികാരം കയ്യിലെടുത്തു തേർവാഴ്ച നടത്തി. ഇപ്പോൾ ജനാധിപത്യം പഠിപ്പിക്കാൻ നടക്കുന്ന, കെ.എസ്.യു പ്രായത്തിലും വിവരത്തിലും മുരടിച്ചു പോയ യുവ കോൺഗ്രസ് നേതാക്കൾക്ക് ഈ ചരിത്രം വല്ലതും അറിയാമോ? കോൺഗ്രസ് കൊച്ചുരാമൻമാർ രാജനെന്നും ഈച്ചരവാര്യരെന്നുമൊക്കെ കേട്ടിട്ടുണ്ടോ?

ഇന്ന് മറ്റൊരു അടിയന്തരാവസ്ഥ

ഇന്ന് മറ്റൊരു അടിയന്തരാവസ്ഥ

അതിന് വാട്സ്ആപ്പ് സ്കോളർഷിപ്പ് മതിയാവില്ല. അതിനപ്പുറമുള്ള ചരിത്രബോധം വേണം. ഇന്ന് അടിയന്തിരാവസ്ഥാ വാർഷികത്തിൽ ഔദ്യോഗികമായി പ്രഖ്യാപിക്കാത്ത ഒരു അടിയന്തിരാവസ്ഥയുടെ ഭീതിയും ഇരുട്ടും ഇന്ത്യയെ ചൂഴ്ന്ന് നിൽക്കുന്നുണ്ട്. " ഇന്ത്യയെന്നാൽ ഇന്ദിര ഇന്ദിരയെന്നാൽ ഇന്ത്യ " എന്ന മുദ്രാവാക്യം മോദിയെന്ന ഭേദഗതിയോടെ നമുക്ക് ചുറ്റും ഇപ്പോഴുമുണ്ട്. സമ്മർദ്ദത്തിന്റെ മുൾമുനയിലാണ് ജുഡീഷ്യറിയെന്ന് സുപ്രീം കോടതി ജഡ്ജിമാർക്ക് പരസ്യമായി പറയേണ്ടി വന്നു.

സ്വതന്ത്ര ചിന്തകർക്ക് മരണം

സ്വതന്ത്ര ചിന്തകർക്ക് മരണം

ഔദ്യോഗിക സെൻസർഷിപ്പില്ലാതെ തന്നെ മാദ്ധ്യമങ്ങൾ മുട്ടിലിഴഞ്ഞ് യജമാനന്റെ സുഗന്ധം വാഴ്ത്തുന്ന തൊമ്മികളായിക്കഴിഞ്ഞു. ഏറ്റുമുട്ടൽ കൊലകളും ആൾക്കൂട്ട ഹത്യകളും ഭരണഘടന നൽകുന്ന ജീവിക്കാനുള്ള അവകാശത്തെ ചവിട്ടിമെതിക്കുന്നു. ജയിലിൽ പോകേണ്ട ഭീകരാക്രമണക്കേസ് പ്രതികൾ പാർലിമെന്റിലിരിക്കുന്നു. സ്വതന്ത്ര ചിന്തകർക്ക് മരണം വിധിക്കുന്നു.എതിർക്കുന്നവർ വാക്കിനാലോ തോക്കിനാലോ നിശ്ശബ്ദരാക്കപ്പെടുന്നു.

തോറ്റ ജനതയല്ലെന്ന് നമുക്ക് രേഖപ്പെടുത്താം

തോറ്റ ജനതയല്ലെന്ന് നമുക്ക് രേഖപ്പെടുത്താം

ശാന്തയിൽ കടമ്മനിട്ട പറഞ്ഞതു പോലെ "നാം കാണുന്നതും കേൾക്കുന്നതും അറിയുന്നതുമെല്ലാം ചങ്ങലക്കണ്ണികൾക്കിടയിലൂടെയാണ് ". സ്വേഛാധിപത്യത്തിന്റെ ഇരുട്ടു വീഴ്ച കനക്കുന്ന ഈ മരവിച്ച കാലത്ത് "നാം ഒരു തോറ്റ ജനതയല്ലെന്ന് " നമുക്ക് രേഖപ്പെടുത്താം. രക്തസാക്ഷിയായ കവിയും നാടകപ്രവർത്തകനുമായ സഫ്ദർ ഹാഷ്മി പറഞ്ഞതു പോലെ "ജീനാ ഹേ തോ ലഡ് നാ ഹേ, പ്യാർ കർനാ ഹേ തോ ഭി ലഡ് നാ ഹേ". ജീവിക്കാനും സ്നേഹിക്കാനുമായി നമുക്ക് പൊരുതാം.

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

എംബി രാജേഷിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

English summary
MB Rajesh's facebook post about National Emergency in 1977
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X