ദുർഗയുടെ കൈവെട്ടുമെന്നും ജീവനെടുക്കുമെന്നും ഭീഷണി! വെറുപ്പിന്റെ രാഷ്ട്രീയത്തിന് വിമർശനം
പാലക്കാട്: എതിർ രാഷ്ട്രീയം സംസാരിക്കുന്നവരെ തെറി വിളിച്ചും വധ ഭീഷണികൾ മുഴക്കിയും വ്യക്തിഹത്യ നടത്തിയും നിശബ്ദരാക്കുന്ന നെറികെട്ട രാഷ്ട്രീയ തന്ത്രമാണ് സോഷ്യൽ മീഡിയയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തി സംഘപരിവാർ കേരളത്തിലടക്കം നടപ്പാക്കി വരുന്നത്. ദീപക് ശങ്കരനാരായണനും ദീപ നിശാന്തും ദുർഗ മാലതിയുമെല്ലാം ഇത്തരത്തിൽ ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഹിന്ദു മതവികാരം, ദേശസ്നേഹം എന്നിങ്ങനെ തൊട്ടാൽ വ്രണപ്പെടുന്ന ആയുധങ്ങളാണ് സംഘപരിവാറിന്റെ പക്കൽ. അതുകൊണ്ട് തന്നെ ഇവയുടെ മറവിൽ ആക്രമിക്കപ്പെടുന്നവരെ പിന്തുണയ്ക്കാനും പലരും ഭയക്കുന്നു.
എന്നാൽ വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കുന്നവരുടെ കൂട്ടമായ ആക്രമങ്ങൾക്ക് ഇരയാകുന്നവർക്ക് പിന്തുണ നൽകുക എന്നത് ജനാധിപത്യ സമൂഹത്തിന്റെ നിലനിൽപ്പിന് തന്നെ അത്യാവശ്യമായി വന്നിരിക്കുന്നു. കത്വയിൽ മുസ്ലീം വിദ്വേഷത്തിന് ഇരയായി ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ട പെൺകുട്ടിക്ക് വേണ്ടി ചിത്രങ്ങൾ വരച്ച ദുർഗ മാലതി അത്തരത്തിലുള്ള പിന്തുണ അർഹിക്കുന്നു. സൈബർ റേപ്പിനും കൊലവിളികൾക്കും ഇരയായിക്കൊണ്ടിരിക്കുന്ന ദുർഗയുടെ വീടും കഴിഞ്ഞ ദിവസം ആക്രമിക്കപ്പെട്ടു. ദുർഗയെ പിന്തുണച്ച് എംബി രാജേഷ് എംപി രംഗത്ത് എത്തിയിട്ടുണ്ട്.
നിന്ദ്യവും അപലപനീയവും
എംബി രാജേഷ് എംപി ദുർഗാ മാലതിക്ക് പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് ഫേസ്ബുക്കിലിട്ട കുറിപ്പ് ഇതാണ്: യുവചിത്രകാരി ദുർഗ്ഗാ മാലതിയുടെ വീട് ഇന്നലെ അർദ്ധരാത്രിക്ക് ശേഷം ആക്രമിക്കപ്പെട്ടു. വീടിന്റെ ജനൽച്ചില്ലുകളും വീട്ടിൽ നിർത്തിയിട്ട വാഹനങ്ങളും തല്ലിത്തകർത്തു. ദുർഗ്ഗാ മാലതിക്കെതിരായ ആക്രമണം അങ്ങേയറ്റം നിന്ദ്യവും അപലപനീയവുമാണ്. കത്വാ ബലാത്സംഗത്തിനെതിരെ ഹൃദയസ്പർശിയായ തന്റെ ചിത്രത്തിലൂടെ ദുർഗ്ഗ രൂക്ഷമായി പ്രതികരിച്ചിരുന്നു. ചിത്രം സംഘപരിവാറിനെ പ്രകോപിപ്പിച്ചിരുന്നു. ദുർഗ്ഗയുടെ മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച് അവരെ അപമാനിതയാക്കാൻ സംഘപരിവാർ പ്രൊഫൈലുകൾ സംഘടിതമായ ശ്രമം നടത്തിയതും നാം കണ്ടതാണ്.
കൈവെട്ടുമെന്നും ജീവനെടുക്കുമെന്നും
അതിനെതിരെ ദുർഗ്ഗ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. സാംസ്‌കാരിക പ്രവർത്തകരും സംഘടനകളുമെല്ലാം ഇതിനെതിരെ ശക്തമായി രംഗത്തുവന്നിരുന്നു. ഇതിനിടയിലാണ് ഇന്നലെ അർദ്ധരാത്രി നടന്ന വീടാക്രമണം. അപമാനിക്കാൻ നടത്തിയ ശ്രമത്തിന്റെ തുടർച്ചയായി വേണം വീടാക്രമണത്തെയും കാണാൻ. ദുർഗ്ഗയുടെ കൈവെട്ടുമെന്നും ജീവനെടുക്കുമെന്നും വരെ ഭീഷണി ഉയർന്നിരിക്കുന്നു. ഗൗരിലങ്കേഷ് ഉൾപ്പെടെയുള്ളവർക്കെതിരെയും സമാനമായ രീതിയിൽ ഭീഷണികളുയർത്തിയിരുന്നു എന്നോർക്കണം.
നിശ്ശബ്ദയാക്കാനുള്ള ശ്രമം
ഒരു യുവചിത്രകാരിയെ അപമാനിച്ചും വധഭീഷണി മുഴക്കിയും വീടാക്രമിച്ചും നിശ്ശബ്ദയാക്കാനുള്ള ശ്രമം ഒരിക്കലും അംഗീകരിക്കാനാവില്ല. ഉത്തരേന്ത്യൻ മാതൃകയിലുള്ള ആക്രമണങ്ങൾ സംഘപരിവാർ കേരളത്തിലും ആരംഭിച്ചിരിക്കുന്നു എന്നാണിത് കാണിക്കുന്നത്. ഇതിനെ അർഹിക്കുന്ന ജാഗ്രതയോടെ ചെറുക്കാൻ ജനാധിപത്യബോധമുള്ള എല്ലാവരും അണിനിരക്കണം. രണ്ട് കേസിലേയും പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറാവണം. ദുർഗ്ഗാമാലതിക്ക് ഐക്യദാർഢ്യം എന്നാണ് എംബി രാജേഷിന്റെ ഫേസ്ബുക്ക് കുറിപ്പ് അവസാനിക്കുന്നത്.
വീട് ആക്രമിക്കപ്പെട്ടു
കത്വ സംഭവത്തിൽ പ്രതിഷേധിച്ച് വരച്ച ചിത്രം പിൻവലിക്കാനോ മാപ്പ് പറയാനോ ദുർഗ മാലതി തയ്യാറാവാത്തതാണ് സംഘപരിവാറിനെ പ്രകോപിപ്പിച്ചിരിക്കുന്നത്. ദുർഗയുടെ പാലക്കാട് മുതുമലയിലെ വീടാണ് ആക്രമിക്കപ്പെട്ടത്. ഇരുട്ടിന്റെ മറവിൽ അക്രമികൾ വീടിന് നേർക്ക് കല്ലേറ് നടത്തുകയും വാഹനത്തിന്റെ ചില്ല് തകർക്കുകയുമായിരുന്നു. ഫേസ്ബുക്ക് പോസ്റ്റ് വഴി ദുർഗ തന്നെയാണ് ഇക്കാര്യം പുറത്ത് വിട്ടത്: ഇന്നലെ രാത്രി അവർ വീടിനുനേരെ കല്ലെറിഞ്ഞു.. വീട്ടിലെ വാഹനത്തിന്റെ ചില്ല് എറിഞ്ഞു ഉടച്ചു. ഇന്നലെ രാത്രി തന്നെ പട്ടാമ്പി പോലിസ് വന്നിരുന്നു. കേട്ടാലറക്കുന്ന തെറികളും വധ പീഡന ഭീഷണികൾ എന്റെ പ്രൊഫെയിലിൽ വന്നു കൂട്ടം കൂട്ടമായി വിളമ്പിക്കൊണ്ടേയിരിക്കുന്നു. ആരെയും എന്തും പറയാം.
അത് ഒരു മതത്തിനുമെതിരല്ല
മതമെന്ന അവരുടെ വികാരത്തെ എളക്കിവിട്ടാൽ മതി മതേതര പുരോഗമന കേരളത്തിൽ. അത് ഞാൻ അർഹിക്കുന്നു എന്ന നിലപാടാണു പലയിടത്തുനിന്നുമുള്ള നിശബ്ദതയിൽ എനിക്കു കാണാൻ കഴിയുന്നത്. എന്താണു ഞാൻ ചെയ്ത തെറ്റ്?? പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ചവർക്കെതിരെ ചിത്രങ്ങൾ വരച്ചു. അത് ഒരു മതത്തിനുമെതിരല്ല എന്നു പലതവണ പോസ്റ്റിലൂടെയും ലൈവിലൂടെയും പറയേണ്ട ഗതികേടു വരെ ഉണ്ടായി. ഒരു ജനാധിപത്യരാജ്യത്താണു ഞാൻ ജീവിക്കുന്നതെന്നു പലപ്പോഴും ഞാൻ എന്നെ തന്നെ ഓർമ്മപ്പെടുത്തിക്കൊണ്ടിരിക്കുകയാണു. എനിക്ക് നീതികിട്ടിയില്ലെങ്കിൽ ജനാധിപത്യം ഒരു വലിയകളവാണെന്നു വിശ്വസിക്കേണ്ടിവരും എന്നാണ് പോസ്റ്റ്.
ഫേസ്ബുക്ക് പോസ്റ്റ്
ദുർഗ മാലതിക്ക് പിന്തുണയുമായി എംബി രാജേഷ് എംപിയുടെ ഫേസ്ബുക്ക് പോസ്റ്റ്
ഇനി ഒരൊറ്റ ലക്ഷ്യം.. ബിജെപിയുടെ നാശം! തോൽവികളിൽ നിന്നും പാഠം പഠിച്ച് സിപിഎം
ജിഷയുടെ അമ്മ ധരിച്ചിരിക്കുന്നത് നൈറ്റിയും ഷാളുമാണ്.. കുഷ്ഠം ബാധിച്ച മനസ്സിന്റെ ഉടമകൾ അർമാദിക്കൂ..