'ഈ വങ്കത്തരങ്ങൾ ചോദിച്ച ഒരു കൊച്ചു രാമനെ മറന്നോ? ഇപ്പോൾ ഓർക്കാൻ കാരണമുണ്ട്'
തിരുവനന്തപുരം: പ്രളയകാലത്തിന് സമാനമായി കോവിഡ് പ്രതിസന്ധി കാലത്തും സര്‍ക്കാര്‍ സാലറി ചലഞ്ച് ഏര്‍പ്പെടുത്തിയതിനെതിരെ വിടി ബല്‍റാം എംഎല്‍എ നേരത്തെ വിമര്‍ശനം ഉന്നയിച്ചിരുന്നു. കൊറോണ ദുരിതകാലത്ത് കേരള സർക്കാരിന് പ്രളയകാലത്തിന് സമാനമായ നിലയിലുള്ള ഒരു സാമ്പത്തിക അധികച്ചെലവ് ഉണ്ടാകുന്നുണ്ടോ എന്നായിരുന്നു ബല്‍റാമിന്‍റെ ചോദ്യം.
ജനങ്ങൾക്ക് 400 കോടിയുടെ ആനുകൂല്യം നൽകാൻ വേണ്ടി 3200 കോടി പിടിച്ചെടുക്കേണ്ട ആവശ്യമെന്താണെന്നും അദ്ദേഹം അന്ന് ചോദിച്ചിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തില്‍ ബല്‍റാമിന് മറുപടിയുമായി രംഗത്ത് വന്നിരിക്കുയാണ് എംബി രാജേഷ്. സംസ്ഥാനങ്ങൾക്കു മാത്രമായി നേരിടാനാവുന്നതിലും അപ്പുറമുള്ള വെല്ലുവിളിയാണെന്ന് തലക്ക് വെളിവുള്ളവരെല്ലാം തിരിച്ചറിയുന്നു. അപ്പോഴാണ്,പ്രളയമൊന്നുമല്ലല്ലോ. വെറും കോവിഡല്ലേയുള്ളൂ. അതിന് സർക്കാരിനെന്തിനാ കാശ് എന്ന ചോദ്യവുമായി ചിലർ ഫേസ്ബുക്ക് ക്ലാസ് എടുക്കുന്നതെന്നാണ് എംബി രാജേഷ് ഫേസ്ബുക്കില്‍ കുറിച്ചത്.
അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..
ആ വിദ്വാനെ മറന്നോ?
ആ വിദ്വാനെ മറന്നോ? പ്രളയം പോലെയാണോ കോവിഡ് ? കോവിഡ് കാലത്ത് സർക്കാരിനെന്താണിത്ര സാമ്പത്തിക ബുദ്ധിമുട്ട്? എന്തിനാ പണം? എന്തിനാ സാലറി ചാലഞ്ച്? ഈ വങ്കത്തരങ്ങൾ ചോദിച്ച ഒരു കൊച്ചു രാമനെ മറന്നോ? ഇപ്പോൾ ഓർക്കാൻ കാരണമുണ്ട്. ഇന്നലെ പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രിമാർ നടത്തിയ വീഡിയോ കോൺഫറൻസിൻ്റെ വാർത്ത പ്രാധാന്യത്തോടെ ഇന്ത്യയിലെ എല്ലാ മാദ്ധ്യമങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഒരേ സ്വരത്തിൽ
എല്ലാവരും ഒരേ സ്വരത്തിൽ പ്രധാനമന്ത്രിയോട് പങ്കുവെച്ച ആശങ്ക കയ്യിൽ കാശില്ല എന്നാണത്രേ. അടിയന്തിരമായി കേന്ദ്രം പണം തന്നേ തീരു എന്നു പറഞ്ഞവരിൽ കോൺഗ്രസ് മുഖ്യമന്ത്രിമാരുൾപ്പെടെ എല്ലാവരുമുണ്ട്. ഇന്ത്യയിലെ ഏറ്റവും സമ്പന്നമെന്ന് വിശേഷിപ്പിക്കപ്പെടുന്ന തെലങ്കാനയിലെ മുഖ്യമന്ത്രി പറഞ്ഞത് പണമില്ലാത്തതിനാൽ കോവിഡിനെ നേരിടുന്നതിൽ താൻ നിസ്സഹായനാണ് എന്നാണ്.
വെറും 4000 കോടിയായി
പ്രതിമാസം ശരാശരി 40,000 കോടി വരുമാനമുള്ള തെലങ്കാനയുടെ വരുമാനം വെറും 4000 കോടിയായി ഇടിഞ്ഞുവത്രേ! അതായത് ലോക്ക് ഡൗൺ രണ്ടാഴ്ച പിന്നിട്ടപ്പോഴേക്കും സംസ്ഥാന വരുമാനം പത്തിലൊന്നായി കുറഞ്ഞുവെന്ന്. മഹാരാഷ്ട്രയുടെ മാർച്ചിലെ നികുതി വരുമാന നഷ്ടം 40,000 കോടിയിലധികമെന്ന് കഴിഞ്ഞ ദിവസം അവിടുത്തെ സർക്കാർ വ്യക്തമാക്കിയിരുന്നു.
വായ്പാ പരിധി ഉയർത്തണം
വായ്പാ പരിധി ഉയർത്തണമെന്ന് കേരളം തുടക്കം മുതൽ ഉന്നയിച്ചുകൊണ്ടിരുന്ന വായ്പാ പരിധി ഉയർത്തണമെന്ന ആവശ്യം പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങും പ്രധാനമന്ത്രിയോട് ഉന്നയിച്ചു.കഴിഞ്ഞ ദിവസം രാജസ്ഥാൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റിൻ്റെ അഭിമുഖം 'ദി ഹിന്ദു. ' പ്രസിദ്ധീകരിച്ചിരുന്നു. അദ്ദേഹവും സാമ്പത്തിക ബുദ്ധിമുട്ടിനെക്കുറിച്ച് പറയുന്നു.
ഫേസ്ബുക്ക് സാമ്പത്തിക ശാസ്ത്രം
എല്ലാ മുഖ്യമന്ത്രിമാരും കേന്ദ്രം തരാനുള്ള ജിഎസ്ടി അടക്കമുള്ള കുടിശ്ശികകൾ ഉടൻ തരണമെന്നു പറയുന്നു. കേന്ദ്രമൊക്കെ കൊടുത്തു കഴിഞ്ഞു. ഇനിയൊന്നും കൊടുക്കേണ്ടെന്ന് കേരളത്തിലെ പ്രതിപക്ഷം. കേരളത്തിലെ കോൺഗ്രസ് കൊച്ചുരാമൻമാരുടെ ഫേസ് ബുക്ക് സാമ്പത്തിക ശാസ്ത്ര ക്ലാസിൻ്റെ കുറവ് മറ്റ് കോൺഗ്രസ് മുഖ്യമന്ത്രിമാർക്കെല്ലാമുണ്ടെന്ന് തോന്നുന്നു.
രഘുറാം രാജനെപ്പോലുള്ളവർ
ലോക്ക് ഡൗൺ ഇനിയും തുടരുമെന്നാണ് സൂചന. അതു കഴിഞ്ഞാലും സാമ്പത്തിക പ്രവർത്തനങ്ങൾ സാധാരണ നിലയിലാകാൻ കാലങ്ങളെടുക്കും. വരാനിരിക്കുന്ന പ്രത്യാഘാതം കടുത്തതായിരിക്കുമെന്ന് രഘു റാം രാജനെപ്പോലുള്ളവർ മുന്നറിയിപ്പു നൽകുന്നു.
സഹതാപം മാത്രം
സംസ്ഥാനങ്ങൾക്കു മാത്രമായി നേരിടാനാവുന്നതിലും അപ്പുറമുള്ള വെല്ലുവിളിയാണെന്ന് തലക്ക് വെളിവുള്ളവരെല്ലാം തിരിച്ചറിയുന്നു. അപ്പോഴാണ്,പ്രളയമൊന്നുമല്ലല്ലോ. വെറും കോവിഡല്ലേയുള്ളൂ. അതിന് സർക്കാരിനെന്തിനാ കാശ് എന്ന ചോദ്യവുമായി ചിലർ ഫേസ്ബുക്ക് ക്ലാസ് എടുക്കുന്നത്. തലച്ചോറ് തരിശുനിലമായി മാറിയ അവരോട് സഹതാപം മാത്രം.
പ്രളയം പോലെയാണോ
എംബി രാജേഷിന്‍റെ മറുപടിക്ക് ആധാരമായ വിടി ബല്‍റാമിന്‍റെ കുറിപ്പിലെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെ..
പ്രളയ ദുരിതവും കൊറോണ ദുരിതവും ഒരുപോലെയാണോ? ആദ്യ പ്രളയത്തിൽ മാത്രം 20,000 ഓളം വീടുകൾ തകർന്നുപോയി. നിരവധി റോഡുകളും പാലങ്ങളും തകർന്നു. സ്ക്കൂളുകളും ആശുപത്രികളും അംഗൻവാടികളും കനാലുകളുമടക്കം നിരവധി പൊതുമുതൽ നശിച്ചുപോയി. അത് മുഴുവൻ പുനർനിർമ്മിക്കാൻ ആയിരക്കണക്കിന് കോടി രൂപയാണ് സർക്കാരിന് ഒറ്റയടിക്ക് ആവശ്യമായി വന്നത്. ഇരകൾക്ക് നേരിട്ട് നഷ്ടപരിഹാരം നൽകേണ്ട അവസ്ഥയുണ്ടായി. കടയിൽ വെള്ളം കയറി സ്റ്റോക്ക് നശിച്ച കച്ചവടക്കാർക്ക് ചെറിയ നഷ്ട പരിഹാരമെങ്കിലും നൽകുമെന്ന് പ്രതീക്ഷിക്കപ്പെട്ടു. അതിനൊക്കെ സർക്കാരിനെ സാമ്പത്തികമായി സഹായിക്കേണ്ടത് പൊതുജനങ്ങളുടെ കൂടി ആവശ്യമായി മാറി.
അധികച്ചെലവ് ഉണ്ടാകുന്നുണ്ടോ?
എന്നാൽ ഈ കൊറോണ ദുരിതകാലത്ത് കേരള സർക്കാരിന് ആ നിലയിലുള്ള ഒരു സാമ്പത്തിക അധികച്ചെലവ് ഉണ്ടാകുന്നുണ്ടോ? സർക്കാരിൻ്റെ ഭാഗത്തുനിന്ന് ഇതുവരെ ജനങ്ങൾക്കുണ്ടായിരിക്കുന്നത് പരിമിതമായ സൗജന്യ റേഷൻ മാത്രമാണ്. എന്നാൽ അതിൽപ്പോലും ഏറ്റവും പാവപ്പെട്ടവർക്ക് പുതുതായ ആനുകൂല്യമൊന്നും ലഭിക്കുന്നില്ല. അന്ത്യോദയ അന്നയോജന (AAY)ക്കാർക്ക് നേരത്തേത്തന്നെ 35 കിലോഗ്രാം ധാന്യങ്ങൾ പൂർണ്ണ സൗജന്യമായിരുന്നു. ഇപ്പോഴും അത്രയേ ഉള്ളൂ. പ്രയോറിറ്റിക്കാർക്ക് നേരത്തെ 2 രൂപക്ക് കിട്ടിയിരുന്ന അരി ഇപ്പോൾ സൗജന്യമായി നൽകുന്നു.
ബജറ്റിൽ ഉൾക്കൊള്ളിച്ചിരുന്നതാണ്
ഇനി സപ്ലൈക്കോ വഴി ഭക്ഷ്യവസ്തുക്കളുടെ കിറ്റ് നൽകുമെന്ന് പറയുന്നു. അതിൻ്റെ ചെലവ് 350 കോടിയോളമാണ് കണക്കാക്കുന്നത്. ക്ഷേമ പെൻഷൻ കുടിശ്ശിക 6 മാസത്തേത് ഉണ്ടായിരുന്നതിൽ 2019 നവംബർ വരെയുള്ള വെറും 2 മാസത്തേതാണ് ഇപ്പോൾ കൊടുത്തത്. ബാക്കിയുള്ള 4 മാസത്തേത് കൂടി കൊടുത്താലും അത് സർക്കാരിന് അധികച്ചെലവല്ല, നേരത്തേ ബജറ്റിൽ ഉൾക്കൊള്ളിച്ചിരുന്നതാണ്.
വെറും 400 കോടി
അതായത് സർക്കാരിന് കോവിഡ് ദുരിതാശ്വാസം മൂലം അധികമായി വേണ്ടിവരുന്നത് വെറും 400 കോടിയോളം രൂപയാണ്. എന്നാൽ ഒരു മാസത്തെ ശമ്പളച്ചെലവ് ഏതാണ്ട് 3200 കോടി രൂപയാണ്. അതായത് സാലറി ചലഞ്ചിലൂടെ ഒരു മാസത്തെ ശമ്പളം പിടിച്ചെടുത്താൽ സർക്കാരിന് ലാഭം 3200 കോടിയാണെന്ന് സാരം. പ്രളയ സമയത്തെ സാലറി ചലഞ്ചിലൂടെ ഏതാണ്ട് 2400 കോടി സർക്കാരിന് ലഭിച്ചിരുന്നു.
ചോദ്യം സിമ്പിളാണ്
ചോദ്യം സിമ്പിളാണ്, ജനങ്ങൾക്ക് 400 കോടിയുടെ ആനുകൂല്യം നൽകാൻ വേണ്ടി 3200 കോടി പിടിച്ചെടുക്കേണ്ട ആവശ്യമെന്താണ്? ബാക്കിയുള്ള തുക കൂടി ഏറ്റവും അർഹരായവർക്ക് കൈമാറാനുള്ള പദ്ധതി പ്രഖ്യാപനങ്ങളൊന്നും സർക്കാരിൻ്റെ ഭാഗത്തുനിന്ന് ഇതുവരെ ഉണ്ടായിട്ടില്ല. സർക്കാരിൻ്റെ ധൂർത്തും പാഴ്ച്ചെലവും സ്മാരക നിർമ്മാണങ്ങളുമൊക്കെ തൽക്കാലത്തേക്ക് മാറ്റിവച്ചാൽത്തന്നെ സാമാന്യം നല്ലൊരു തുക ലാഭിക്കാൻ കഴിയുമല്ലോ!
അദ്ദേഹത്തിൻ്റെ വാദം
20,000 കോടിയുടെ പാക്കേജ് പ്രഖ്യാപന സമയത്ത് ധനമന്ത്രി അവകാശപ്പെട്ടിരുന്നത് ജനങ്ങളുടെ കയ്യിൽ എത്രയും വേഗം പണം എത്തിക്കുകയാണ് സർക്കാരിൻ്റെ ലക്ഷ്യം എന്നായിരുന്നു. എന്നാൽ മാത്രമേ മാർക്കറ്റിനെ ചലനാത്മകമാക്കാൻ കഴിയുകയുള്ളൂ എന്നായിരുന്നു അദ്ദേഹത്തിൻ്റെ വാദം. എന്നാലിപ്പോൾ ജനങ്ങൾക്ക് പണമെത്തിക്കാനുള്ള ഒരു നടപടിയുമുണ്ടാകുന്നില്ലെന്ന് മാത്രമല്ല, അതിന് വിപരീതമായി പണം ജനങ്ങളിൽ നിന്നും മാർക്കറ്റിൽ നിന്നും തിരിച്ച് പിടിക്കുന്ന അവസ്ഥയാണ് സർക്കാർ സൃഷ്ടിക്കാൻ പോകുന്നത്.