'ഗുജറാത്ത് മാതൃക തരിപ്പണം, കേരളത്തിൽ കുഴപ്പമാണെന്ന് വരുത്താനുള്ള പ്രചരണം', തുറന്നടിച്ച് രാജേഷ്!
കൊവിഡ് പ്രതിരോധത്തില്‍ ദേശീയ തലത്തിലും ആഗോളതലത്തിലും പ്രശംസ നേടിയ സംസ്ഥാനമാണ് കേരളം. കൊവിഡ് വ്യാപനം ഏറ്റവും വിജയകരമായി തടയുന്ന സംസ്ഥാനം. പ്രവാസികളും അന്യസംസ്ഥാനങ്ങളിലുളളവരും മടങ്ങി വരുന്നതോടെ സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഉയരുകയാണ്.
കടുത്ത സാമ്പത്തിക പ്രതിന്ധിയിലായ സാഹചര്യത്തില്‍ സാമ്പത്തിക ശേഷിയുളള പ്രവാസികളുടെ ക്വാറന്റൈന് ചെലവ് അവര്‍ തന്നെ വഹിക്കണമെന്ന് നിര്‍ദേശിച്ചിരിക്കുകയാണ് സര്‍ക്കാര്‍. ഇതാകട്ടെ വിവാദവുമായി. കേരളത്തിന് പുറത്ത് നിന്ന് വന്‍ ദുരന്ത വാര്‍ത്തകളാണ് വരുന്നത്. കേരളത്തിലും സര്‍വ്വത്ര കുഴപ്പമാണ് എന്ന് വരുത്തിത്തീര്‍ക്കാനുളള ശ്രമം ആണ് നടക്കുന്നത് എന്നാണ് എംബി രാജേഷ് ആരോപിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:
ആംബുലൻസ് 15 മിനിറ്റ് വൈകാമോ?
''കേരളത്തിലെ വിവാദങ്ങൾ ഇപ്പോൾ എന്തൊക്കെയാണ്? പാവപ്പെട്ട പ്രവാസികളുടെ മാത്രമല്ല സാമ്പത്തിക ശേഷിയുള്ളവരുടേയും ക്വാറൻ്റൈൻ ചെലവ് സംസ്ഥാന സർക്കാർ വഹിക്കേണ്ടേ? ആംബുലൻസ് 15 മിനിറ്റ് വൈകാമോ? എന്നാൽ കേരളത്തിനു പുറത്തു നിന്നുള്ള വാർത്തകളോ? അതിഥി തൊഴിലാളികൾക്കുള്ള തീവണ്ടികളിൽ വെള്ളവും ഭക്ഷണവും കിട്ടാതെ 7 പേർ മരിച്ചു എന്ന ഹൃദയഭേദകമായ വാർത്ത ഇന്നത്തെ ടൈംസ് ഓഫ് ഇന്ത്യയുടെ ഒന്നാം പേജിൽ. ബീഹാറിലെ മുസഫർപുരിലെ റെയിൽവേ പ്ലാറ്റ്ഫോമിൽ മരിച്ച അമ്മയെ വിളിച്ചുണർത്താൻ ശ്രമിക്കുന്ന രണ്ടു വയസ്സുകാരൻ്റെ ചിത്രം മനുഷ്യത്വമുള്ള ആർക്കാണ് താങ്ങാനാവുക?
ഇതാണ് രണ്ടിന്ത്യ
അതിനു തൊട്ടു താഴെയുള്ള വാർത്തയോ? ഒരു അതിസമ്പന്ന കുടുംബം ഭോപ്പാലിൽ നിന്ന് ഡൽഹിയിലേക്ക് 4 കുടുംബാംഗങ്ങൾക്ക് പറക്കാൻ 180 സീറ്റുള്ള വിമാനം ചാർട്ടർ ചെയ്തു. ചെലവ് 10 ലക്ഷം! ഇതാണ് രണ്ടിന്ത്യ. പുഴുക്കളെപ്പോലെ പാവപ്പെട്ടവർ നരകിച്ചു മരിക്കുന്ന ഒരിന്ത്യ. അതിനു നടുവിൽ ആഡംബരത്തിൻ്റെ ആകാശത്ത് വിരാജിക്കുന്ന ധനാഢ്യരുടെ വേറൊരു ഇന്ത്യ. ചരിത്രത്തിലെ ഏറ്റവും വലിയ മനുഷ്യ ദുരന്തത്തോട് ക്രൂരമായ നിസ്സംഗത പുലർത്തുന്ന രാജ്യത്തെ ഭരണ കുടം ഹീനമായ രാഷ്ട്രീയക്കളിയിൽ അഭിരമിക്കുന്നു.
വഴിതിരിച്ചുവിട്ടതാണ് വഴി തെറ്റിയതല്ല
40 ലേറെ തീവണ്ടികളാണ് വഴി തെറ്റിപ്പോയത്. ഗുജറാത്തിൽ നിന്ന് ബീഹാറിലേക്ക് പുറപ്പെട്ട വണ്ടി എത്തിയത് ബാംഗ്ലൂരിൽ! ഒടുവിൽ ലക്ഷ്യസ്ഥാനത്തെത്തിയത് 9 ദിവസം കഴിഞ്ഞ്. തീവണ്ടി ലക്ഷ്യസ്ഥാനത്തെത്തിക്കാൻ പോലും കഴിയാത്ത കേന്ദ്ര സർക്കാരാണ് ആത്മനിർഭർ പാക്കേജിൽ ചൊവ്വാദൗത്യത്തെക്കുറിച്ചു പറയുന്നത്. ഈ കഴിവുകേടിനു മുഴുവൻ അദ്ധ്യക്ഷം വഹിക്കുന്ന റെയിൽ മന്ത്രി പ്രതിപക്ഷo ഭരിക്കുന്ന സർക്കാരുകൾക്കെതിരെ പ്രസ്താവനയിറക്കുന്ന തിരക്കിലാണ്. വഴിതിരിച്ചുവിട്ടതാണ് വഴി തെറ്റിയതല്ല എന്ന ന്യായീകരണം റെയിൽവേ വക.
മന്ത്രിക്ക് വല്ല കുലുക്കമുണ്ടോ?
മാദ്ധ്യമങ്ങൾ ആർക്കെങ്കിലും പ്രശ്നമുണ്ടോ? മന്ത്രിക്ക് വല്ല കുലുക്കമുണ്ടോ? വന്ദേ ഭാരത് എന്ന പേരുമിട്ട് കാശു കണക്കു പറഞ്ഞ് എണ്ണി വാങ്ങിയപ്പോൾ ആരെങ്കിലും രോഷം കൊണ്ടോ? ചോദിക്കാതെയും പറയാതെയും യാത്രക്കാരുടെ വിവരം കൈമാറാതെയും രോഗം പടർന്നു പിടിച്ച സ്ഥലങ്ങളിൽ നിന്ന് തീവണ്ടി നിറയെ ആളുകളെ കേരളത്തിലേക്ക് അയക്കുന്നു. അബദ്ധം മാത്രമാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ? കേരളത്തിൽ കുഴപ്പമാണെന്നു വരുത്താനുള്ള ആസുത്രിത പ്രചരണം ഒപ്പം ആരംഭിച്ചിരിക്കുന്നു.
ഗുജറാത്ത് മാതൃക തരിപ്പണം
അതിനു മാത്രമായി ഒരു കേന്ദ്ര സഹമന്ത്രിയെ നിയോഗിച്ചിരിക്കുന്നു. കൊട്ടിഘോഷിച്ച ഗുജറാത്ത് മാതൃക തരിപ്പണമായി കിടക്കുകയാണ്. ഹൈക്കോടതിയാണ് പറഞ്ഞത് അവിടുത്തെ ആശുപത്രിയേക്കാൾ ഭേദം നരകമാണെന്ന്. വ്യാജ വെൻറിലേറ്റർ സ്ഥാപിച്ച് അഴിമതി നടത്തിയത് അവിടെയാണ്. മരണം പെരുകുകയാണവിടെ. ആശുപത്രിയിലെ രോഗിയുടെ മൃതശരീരം ബസ് സ്റ്റാൻഡിൽ കിടക്കുന്ന അനാഥാവസ്ഥയാണ് അവിടെ നടമാടുന്നത്.
കേരളം കുളമാക്കാൻ കച്ചകെട്ടിയ ഒരു കൂട്ടർ
കേരളം മാത്രമങ്ങനെ തല ഉയർത്തി നിൽക്കുമ്പോൾ എങ്ങിനെ സഹിക്കും? കേരളം കുളമാക്കാൻ കച്ചകെട്ടിയ ഒരു കൂട്ടർ ഇവിടെ നേരത്തേയുണ്ടല്ലോ. നിയമസഭയിലെ കൂവൽ മുതൽ അതിർത്തിയിലെ കുത്തി തിരിപ്പു വരെ നടത്തിയിട്ടും വാഴ വെട്ടാൻ പറ്റാത്ത നിരാശയിൽ അവർ ക്ഷീണിച്ചിരിക്കുമ്പോഴാണ് ആ പണി ഏറ്റെടുക്കാൻ കേന്ദ്ര മന്ത്രി തന്നെ രംഗപ്രവേശം ചെയ്യുന്നത്. ഇരു കുട്ടരുടേയും ലക്ഷ്യവും മാർഗ്ഗവും ഒന്നാണ്. കരുതിയിരിക്കണം. നാല് മാസമായി, ദീർഘമായി, തുടർച്ചയായി കേരളം പൊരുതുകയാണ്.
ഏറ്റവും മികച്ച ചികിത്സ
കൊറോണക്കും കുത്തിത്തിരിപ്പുകാർക്കും കീഴടങ്ങാതെ. ആരോഗ്യ പ്രവർത്തകർ മുതൽ പോലീസുകാർ വരെ സമാനതകളില്ലാത്ത കഠിനാദ്ധ്വാനത്തിലാണ്. പരിമിതികൾക്കും പരാധീനതകൾക്കും നടുവിൽ മനുഷ്യസാദ്ധ്യമായതെല്ലാം ചെയ്ത് സംസ്ഥാന സർക്കാർ ഈ പോരാട്ടത്തിൽ മുന്നിൽ നിന്ന് നയിക്കുകയാണ്. ഓരോ കോവിഡ് രോഗിക്കും ഏറ്റവും മികച്ച ചികിത്സ സർക്കാർ ചെലവിൽ ലഭ്യമാക്കുന്നു. ലോകത്തും ഇന്ത്യയിലെ പല ഭാഗത്തും കോവിഡ് ബാധിച്ചവർ ഗുരുതരാവസ്ഥയിലാണെങ്കിൽ മാത്രമേ ആശുപത്രിയിൽ പ്രവേശിപ്പിക്കുക പോലും ചെയ്യൂന്നുള്ളു എന്നോർക്കണം.
ഇവിടെ ആരും പട്ടിണി കിടന്ന് മരിച്ചില്ല
അതു വരെ താമസ സ്ഥലത്തു തന്നെ കഴിയണം. ആരോഗ്യ പ്രവർത്തകർക്കാർക്കും PPEകിറ്റിൻ്റെ കുറവുണ്ടായതായി കേരളത്തിൽ പരാതിയില്ല. കുറവുകളും പോരായ്മകളും ഉണ്ടായപ്പോഴെല്ലാം തുറന്ന മനസ്സോടെ പരിഹരിച്ചു. വസ്തുതകൾ ജനങ്ങളോട് തുറന്നു പറയുന്ന സുതാര്യതയും ഉത്തരവാദിത്തവും പുലർത്തിയതിലൂടെ ജനാധിപത്യത്തിൻ്റെ ഉത്തമ മാതൃക സൃഷ്ടിച്ചു. ഇവിടെ ആരും പട്ടിണി കിടന്ന് മരിച്ചില്ല. ഒരു നേരം പോലും വിശന്നിരിക്കേണ്ടി വന്നില്ല. ഇവിടെ നിന്ന് ആരും കൂട്ടപ്പലായനം ചെയ്തില്ല. ആർക്കും മരത്തിനു മുകളിൽ ക്വാറൻ്റൈൻ ചെയ്യേണ്ടതുപോലുള്ള ഗതികേടുണ്ടായില്ല.
ഇനിയും അതിജീവിക്കും
ലോകത്ത് കൊറോണയിൽ നിന്ന് മനുഷ്യ ജീവന് ഏറ്റവും കൂടുതൽ കരുതൽ നൽകിയ നാടാണീ കേരളം. ഈ നാടിൻ്റെ സുരക്ഷിതത്വത്തിലേക്ക് പതിനായിരങ്ങൾ ആശ്വാസത്തോടെ വന്നു. ഇനിയും വരാനിരിക്കുന്നവർ ഒരുപാടുണ്ട്. കേരളത്തിൽ എത്തിച്ചേരുക എന്നതാണ് ജീവനുള്ള ഏറ്റവും വലിയ ഉറപ്പെന്ന വിശ്വസത്തിൽ. നാം ഒറ്റക്കെട്ടായി അതിജീവിച്ചതു പോലെ ഇനിയും അതിജീവിക്കും.രോഗത്തേയും ഭിന്നിപ്പിക്കലിനേയും അതിജീവിക്കുന്ന കേരളത്തിൻ്റെ ബദൽ മാതൃക നീതിയുക്തമായ ഒരു സമുഹ നിർമ്മിതിക്ക് ഇന്ത്യക്കാകെ വഴി കാണിക്കും''.
'മുഖത്ത് തുപ്പിയാലും, മൂത്രമൊഴിച്ചാലും, വല്ലവന്റെയും കൂടെ കിടക്കാൻ നിർബന്ധിച്ചാലും'! കുറിപ്പ് വൈറൽ