'അഛേദിൻ എന്ന മെഗാസീരിയൽ, കണ്ണന്താനത്തിന് കഥയെന്തറിയാം'? 20 ലക്ഷം കോടിയെ കീറിമുറിച്ച് കുറിപ്പ്!
കൊവിഡ് ലോക്ക്ഡൗണ്‍ മൂലം രാജ്യത്തെ സാമ്പത്തിക രംഗത്തുണ്ടായ പ്രതിസന്ധികള്‍ മറികടക്കാന്‍ 20 ലക്ഷം കോടിയുടെ ആത്മ നിര്‍ഭര്‍ ഭാരത് അഭിയാന്‍ പാക്കേജ് പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്രം. സ്വയം പര്യാപ്തമായ ഇന്ത്യയെ നിര്‍മ്മിച്ചെടുക്കുകയാണ് ലക്ഷ്യമെന്ന് കേന്ദ്രം പറയുന്നു.
എന്നാല്‍ 20 ലക്ഷം കോടിയുടെ പാക്കേജ് വെറും പൊളളയാണ് എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. മോദിയുടെ പാക്കേജിനെ കീറിമുറിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുൻ എംപിയായ എംബി രാജേഷ്. കേന്ദ്രം അധിക പണമൊന്നും കാര്യമായി ചെലവഴിക്കാത്ത ഒരു കുരുട്ടു കൗശലമാണ് 20 ലക്ഷം കോടിയുടെ ബോധം കെടുത്തുന്ന പാക്കേജ് എന്ന് രാജേഷ് പറയുന്നു. ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:
Recommended Video
ആകർഷകമായ പാക്കേജിങ്ങ്
''ഇരുപത് ലക്ഷം കോടി. ആത്മ നിർഭർ അഭിയാൻ. ഇന്നലെ കേട്ടപ്പോൾ തോന്നിയത് കൊള്ളാം, പാക്കേജിനൊരു കനവും പേരിനൊരു ഇമ്പവുമുണ്ട് എന്നായിരുന്നു. ആകർഷകമായ പാക്കേജിങ്ങ്. ഉള്ളടക്കം കൂടി വിശദമായി അറിഞ്ഞിട്ട് കൂടുതൽ പറയാം എന്നാണ് ഇന്നലെ മാതൃഭൂമി ചർച്ചയിൽ പറഞ്ഞത്. ചാടിക്കേറി സ്വാഗതമാശംസിക്കാനോ കല്ലെറിയാനോ പോയില്ല. ഇന്ന് കേന്ദ്ര ധനമന്ത്രിയുടെ വാർത്താ സമ്മേളനത്തിനായി കാത്തിരുന്നു. സസ്പെൻസ് മുറുകി.
ആദ്യ എപ്പിസോഡ് കഴിഞ്ഞപ്പോൾ
പ്രഖ്യാപനങ്ങളുടെ ആദ്യ എപ്പിസോഡ് കഴിഞ്ഞപ്പോൾ പ്രധാനമായും അവശേഷിക്കുന്നത് ചെറുകിട-ഇടത്തരം വ്യവസായങ്ങൾക്കുള്ള കുറച്ച് ബാങ്ക് വായ്പാ വാഗ്ദാനങ്ങൾ. പിന്നെ ഊർജ്ജ, റിയൽ എസ്റ്റേറ്റ്, NB FC കൾ എന്നിവയ്ക്കുമുള്ള സമാനമായ ഇളവുകളും, ഇ.പി.എഫ് വിഹിതം രണ്ട് ശതമാനം കുറച്ചതു പോലുള്ള ചില്ലറ സൗജന്യങ്ങളും മാത്രം. MSMEകൾക്ക് 3 ലക്ഷം കോടി വായ്പ ബാങ്കുകൾ കൊടുക്കണം. സർക്കാർ പലിശച്ചെലവു പോലും വഹിക്കില്ല.
പ്രധാന പ്രശ്നമെന്താണ്?
ഇന്ത്യയിൽ ആകെ 6.3 കോടി MSME യൂണിറ്റുകൾ. ധനമന്ത്രി തന്നെ പറയുന്നത് 45 ലക്ഷം യൂണിറ്റുകൾക്കേ വായ്പയുടെ പ്രയോജനം കിട്ടൂ എന്ന്. മഹാഭൂരിപക്ഷം പുറത്താണെന്നർത്ഥം. പ്രധാന പ്രശ്നമെന്താണ്? ഉൽപ്പാദനം നടക്കണമെങ്കിൽ, സമ്പദ് വ്യവസ്ഥ കരകയറണമെങ്കിൽ ഉണ്ടാക്കുന്നത് വാങ്ങാൻ ജനത്തിന്ന് കഴിയണം. കോവിഡിനു മുമ്പേ വാങ്ങൽ കഴിവ് കുത്തനെ ഇടിഞ്ഞതാണ്. കോവിഡും ലോക്ക് ഡൗണും സ്ഥിതി കൂടുതൽ വഷളാക്കി.
ജനത്തിൻ്റെ കയ്യിൽ പണമെത്തണം
മെച്ചപ്പെടണമെങ്കിൽ ജനത്തിൻ്റെ കയ്യിൽ പണമെത്തണം. ഡിമാൻ്റ് സൃഷ്ടിക്കണം. അതു കൊണ്ടാണ് CPM, മൂന്നു മാസത്തേക്ക് 7500 രൂപ വീതം പാവപ്പെട്ടവരുടെ അക്കൗണ്ടിലേക്ക് നൽകണമെന്ന് പറഞ്ഞത്. ഇതു വരെ പരിഗണിച്ചതായി കാണുന്നില്ല. പട്ടിണിയിൽ വലഞ്ഞ്, വെന്തുരുകുന്ന ചൂടിൽ ആയിരക്കണക്കിന് കിലോമീറ്റർ ദുരിത ദൂരങ്ങൾ താണ്ടുന്ന, അതിനിടയിൽ പെരുവഴിയിലും റെയിൽവേ ട്രാക്കിലും മരിച്ചു വീഴുന്ന പട്ടിണിപ്പാവങ്ങൾ മുൻഗണനയിൽ ഇതുവരെ വന്നിട്ടില്ല.
ഇത്രത്തോളം ഹൃദയശൂന്യത കാണിക്കാമോ?
FCI ഗോഡൗണുകൾ നിറഞ്ഞു കവിഞ്ഞിരിക്കുകയാണ്. അധിക ധാന്യം സൂക്ഷിക്കാൻ കി.ഗ്രാമിന് 5.61 രൂപ സർക്കാരിന് ചെലവാണ്. സൗജന്യമായി ദരിദ്രർക്ക് കൊടുത്താൽ അവർക്കാശ്വാസവും ഭക്ഷണച്ചെലവിൽ അല്പം മിച്ചവും സർക്കാറിന് സൂക്ഷിക്കാനുള്ള ചെലവ് ലാഭവുമാകും. അതും കേട്ട ലക്ഷണമില്ല. ഭക്ഷ്യധാന്യം ഉപയോഗിച്ച് എത്തനോൾ ഉണ്ടാക്കുന്നുവത്രേ. ദുരന്ത കാലത്ത് ഇത്രത്തോളം ഹൃദയശൂന്യത കാണിക്കാമോ?
നട്ടെല്ലൊടിഞ്ഞ നിലയിൽ
കോവിഡിനെതിരായ പോരാട്ടം നയിക്കുന്നത് സംസ്ഥാന സർക്കാരുകൾ. GSTക്ക് പിന്നാലെ ലോക്ക് ഡൗൺ കൂടിയായതോടെ എല്ലാ സംസ്ഥാനങ്ങളും വരുമാനം തകർന്ന് നട്ടെല്ലൊടിഞ്ഞ നിലയിൽ. കേന്ദ്രം കോവിഡിനെ നേരിടാൻ 4.2 ലക്ഷം കോടി അധിക വായ്പ എടുക്കുകയാണ്. സംസ്ഥാനങ്ങളെ കൂടുതൽ വായ്പ എടുക്കാൻ അനുവദിക്കണമെന്ന എല്ലാവരുടേയും ആവശ്യത്തോട് ഇപ്പോഴും മൗനം. അവർക്ക് കൊടുക്കാനുള്ള വിഹിതമൊട്ട് കൊടുക്കുന്നുമില്ല കടമൊട്ട് എടുക്കാൻ സമ്മതിക്കുന്നുമില്ല.
ബോധം കെടുത്തുന്ന പാക്കേജ്
ആദ്യ പാക്കേജിൽ കേന്ദ്രത്തിന് അധിക ബാദ്ധ്യത വെറും 13000 കോടി മാത്രം. ഇന്നത്തേതിൽ അതിൻ്റെയും പകുതി മാത്രം. അതായത്, കേന്ദ്രം അധിക പണമൊന്നും കാര്യമായി ചെലവഴിക്കാത്ത ഒരു കുരുട്ടു കൗശലമാണ് 20 ലക്ഷം കോടിയുടെ ,ബോധം കെടുത്തുന്ന പാക്കേജ് എന്നു വേണം ഇതു വരെയുള്ള ലക്ഷണപ്രകാരം അനുമാനിക്കാൻ. ജനങ്ങളുടെ വാങ്ങൽ കഴിവ് കൂട്ടാൻ പണമൊന്നും കാര്യമായി ചെലവഴിക്കുന്നില്ലെന്നു മാത്രമല്ല, ജനങ്ങളുടെ പോക്കറ്റ് കൊള്ളയടിക്കുന്നുമുണ്ട്.
കബളിപ്പിക്കലിൻ്റെ കയ്യടക്കം
മാർച്ച്, മെയ് മാസങ്ങളിൽ ഇന്ധന നികുതികൾ കുത്തനെ കൂട്ടി 2.19 ലക്ഷം കോടിയാണ് കവർന്നത് എന്നു മറക്കരുത്. കേന്ദ്ര ജീവനക്കാരുടെ DA മരവിപ്പിച്ചതിലൂടെ കൈക്കലാക്കിയത് വേറെ . ഒരു കൈ കൊണ്ട് കൊടുത്തതിൻ്റെ എത്രയോ ഇരട്ടി മറുകൈ കൊണ്ട് തിരിച്ചെടുക്കുന്ന കബളിപ്പിക്കലിൻ്റെ കയ്യടക്കം. ഇനിയിപ്പോ സർക്കാർ പ്രഖ്യാപിച്ച ലക്ഷം കോടികളൊക്കെ കൊടുക്കേണ്ട ബാങ്കുകൾ ഏതു പരുവത്തിലാണെന്നു കൂടി ഓർക്കണം.
അടുത്ത എപ്പിസോഡിനായി കാത്തിരിക്കാം
ബാലൻസ് ഷീറ്റ് വൃത്തിയാക്കാൻ മോദി ജി 7.77 ലക്ഷം കോടി എഴുതി തള്ളിയ ശേഷവും അവശേഷിക്കുന്ന കിട്ടാക്കടം 9.61 ലക്ഷം കോടിയെന്ന് ക്രെഡിറ്റ്സൂയിസ് റിപ്പോർട്ട് പറയുന്നുണ്ട്. എത്രത്തോളം വായ്പ അവർ കൊടുക്കുമെന്ന് കണ്ടറിയാം. വരുന്ന എപ്പിസോഡുകൾക്കായി കാത്തിരിക്കൂ. സീരിയൽ ശുഭപര്യവസായിയാകുമെന്ന് കണ്ണന്താനം ആശ്വസിപ്പിക്കുന്നു. അഛേദിൻ എന്ന മെഗാസീരിയലിൽ ഇടക്കൊരു ചെറിയ വേഷം ചെയ്തതല്ലാതെ കണ്ണന്താനത്തിന് കഥയെന്തറിയാം? എന്തായാലും അടുത്ത എപ്പിസോഡിനായി കാത്തിരിക്കാം''.