ബാബ്റി മസ്ജിദ് തകർക്കാൻ വഴിയൊരുക്കിയ രാജീവ് ഗാന്ധിയുടെ മകൾ, പ്രിയങ്കയെ രൂക്ഷമായി വിമര്‍ശിച്ച് രാജേഷ്
തിരുവനന്തപുരം: അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തെ പിന്തുണച്ചതിലൂടെ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക സ്വന്തം പിതാവിലൂടെ കോൺഗ്രസ് തുടങ്ങിവച്ച ദൗത്യം പൂർത്തീകരിക്കുകയാണ് ചെയ്യുന്നതെന്ന് സിപിഎം നേതാവ് എംബി രാജേഷ്.
ജവഹർലാൽ നെഹ്റുവിന്റെ കാലംമുതൽ അരനൂറ്റാണ്ട് തർക്കം ഒഴിവാക്കാൻ അടച്ചിട്ട സ്ഥലം 1989ൽ വിശ്വഹിന്ദു പരിഷത്തിന് ശിലാന്യാസത്തിന് തുറന്നുകൊടുത്തതിലൂടെ ബാബ്റി മസ്ജിദ് തകർക്കാൻ വഴിയൊരുക്കിയ രാജീവ് ഗാന്ധിയുടെ മകൾ മസ്ജിദ് പൊളിച്ച സ്ഥലത്ത് സംഘപരിവാർ ഇപ്പോൾ നടത്തുന്ന നിർമാണത്തെ എങ്ങനെ പിന്തുണയ്‌ക്കാതിരിക്കുമെന്നും എംബി രാജേഷ് ചോദിക്കുന്നു. ദേശാഭിമാനിയുടെ എഡിറ്റോറിയല്‍ പേജില്‍ എഴുതിയ ' ബിജെപിയുടെ പ്രിയങ്ക'ര ഭജന സംഘം' എന്ന ലേഖനത്തിലാണ് രാജേഷ് പ്രിയങ്കയ്ക്കും കോണ്‍ഗ്രസിനുമെതിരെ രംഗത്ത് വന്നത്. ലേഖനത്തിലെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെ..
കോൺഗ്രസിന്റെ നിർണായക സംഭാവന
അയോധ്യയെ മുൻനിർത്തിയുള്ള സംഘപരിവാർ പരിശ്രമങ്ങൾ ഇതുവരെ കൈവരിച്ച എല്ലാ വിജയത്തിലും കോൺഗ്രസിന്റെ നിർണായക സംഭാവനയുണ്ട്. ഇനിയുള്ള ദൗത്യത്തിന് കോൺഗ്രസ് സഹായം ആവശ്യമില്ല. രാജീവുമുതൽ റാവുവരെ ചെയ്തുകൊടുത്ത സഹായങ്ങളുടെ ഉപകാരസ്മരണ തങ്ങളോട് കാണിച്ചില്ലെന്നും ക്ഷണിച്ചില്ലെന്നുമുള്ള പരിഭവം പറഞ്ഞ് കോൺഗ്രസ് നേതാക്കൾ നിർലജ്ജം അവരുടെ പിന്നാലെ പോയി കേഴുന്ന കാഴ്ച എത്ര ദയനീയമാണെന്നും എംബി രാജേഷ് ചോദിക്കുന്നു.
പ്രിയങ്ക പറയുന്നത്
പ്രിയങ്ക പറയുന്നത് ‘രാമക്ഷേത്രം' ദേശീയ ഐക്യത്തിന്റെ മുഹൂർത്തമാകുമെന്നാണ്. ഏത് ദേശീയതയെക്കുറിച്ചാണ് പ്രിയങ്ക പറയുന്നത്? മഹാത്മാ--- നെഹ്റുമാരുടെ കാലത്ത് ഉയർത്തിപ്പിടിച്ച, സ്വാതന്ത്ര്യസമരത്തിന്റെ സൃഷ്ടിയായ, എല്ലാവരെയും ഉൾക്കൊള്ളുന്ന മതനിരപേക്ഷ ദേശീയതയല്ലെന്നുറപ്പ്. അതിനെ റദ്ദ് ചെയ്യുകയും ഗോൾവാൾക്കർ നിർവചിച്ച മതദേശീയതയുടെ വക്താവായി പ്രിയങ്കയും കോൺഗ്രസും അധഃപതിക്കുകയും ചെയ്തിരിക്കുന്നു എന്നർഥം.
സർക്കാരുകൾക്ക് എന്ത് കാര്യം?
ക്ഷേത്രമാണെങ്കിൽ അതുണ്ടാക്കുന്നിടത്ത് സർക്കാരുകൾക്ക് എന്ത് കാര്യം? ട്രസ്റ്റ് ചെയ്യേണ്ട ജോലി ഇവരെന്തിന് ഏറ്റെടുക്കണം? ആ ചോദ്യത്തിനുള്ള ഉത്തരം ബിജെപി എംപി തേജസ്വി സൂര്യ നൽകിയിട്ടുണ്ട്. "ഭരണകൂട നിയന്ത്രണം ഹിന്ദുക്കളിലായിരിക്കണമെന്ന പാഠത്തിന്റെ പ്രാധാന്യമാണ് അയോധ്യയിലെ ശിലാസ്ഥാപനം പഠിപ്പിക്കുന്നത്' എന്നാണ് അയാളുടെ ട്വീറ്റ്. ഇതിന്റെ അർഥം മോഡി നടത്തുന്നത് ക്ഷേത്രത്തിന്റെയല്ല മതരാഷ്ട്രത്തിന്റെ ശിലാസ്ഥാപനമാണ് എന്നത്രേ. അതിനെയാണ് പ്രിയങ്ക പിന്തുണച്ചതെന്നും എംബി രാജേഷ് ലേഖനത്തില്‍ വിമര്‍ശിക്കുന്നു.
സ്വന്തം പിതാവിന്റെ വാക്ക്
സ്വന്തം പിതാവിന്റെ വാക്ക് പാലിക്കാൻ അധികാരം ഉപേക്ഷിച്ച് 14 സംവത്സരം വനവാസത്തിനുപോയ രാമന്റെ പേര് അധികാരം കൈയടക്കാനുള്ള കലാപങ്ങൾക്ക് എക്കാലവും ദുരുപയോഗിച്ചവരാണ് ബിജെപി. സർവാധികാരങ്ങളും ത്യജിച്ച ശ്രീരാമന്റെ പാരമ്പര്യം, വിലയ്‌ക്കെടുത്തും വെട്ടിപ്പിടിച്ചും എല്ലായിടത്തും അധികാരമുറപ്പിക്കുന്ന മോഡിക്കും സംഘപരിവാറിനും എങ്ങനെ അവകാശപ്പെടാനാകും?
Recommended Video
സുപ്രീംകോടതി
പ്രിയങ്കയ്‌ക്കുമാത്രം ഈ തിരിച്ചറിവൊന്നുമില്ല! നിയമവിരുദ്ധവും അപലപനീയവുമെന്ന് പള്ളിപൊളിക്കലിനെ സുപ്രീംകോടതി അയോധ്യ വിധിയിൽ വിശേഷിപ്പിച്ചതും പ്രിയങ്കയ്ക്ക് പ്രശ്നമല്ല. ചരിത്രത്തിലുടനീളം ആർഎസ്എസുമായി അവിശുദ്ധ വിനിമയങ്ങളിലേർപ്പെട്ടവരാണ് എന്നത് മനസ്സിലാക്കിയാൽ കോൺഗ്രസിന്റെ ഇപ്പോഴത്തെ നിലപാടുകളിൽ ഒട്ടും അത്ഭുതംതോന്നേണ്ട കാര്യമില്ല.
നെഹ്റുവിന്റെ അഭാവത്തിൽ
1949 ഒക്ടോബർ ഏഴിന്, വിദേശത്തായിരുന്ന നെഹ്റുവിന്റെ അഭാവത്തിൽ ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതി ആർഎസ്എസ് പ്രവർത്തകർക്ക് കോൺഗ്രസ് അംഗത്വം കൊടുക്കാൻ തീരുമാനിച്ച ചരിത്രമുണ്ട്. തിരിച്ചെത്തിയ നെഹ്റു നവംബർ ഏഴിന് ആ തീരുമാനം റദ്ദാക്കുകയായിരുന്നു. പട്ടേലായിരുന്നു ആർഎസ്എസിന് വാതിൽ തുറക്കാനുള്ള തീരുമാനത്തിനു പിന്നിൽ. ഒരു വർഷംമുമ്പ്, 1948 ഒക്ടോബർ 27ന് നെഹ്റു പട്ടേലിന് എഴുതിയ കത്തിൽ ഗോൾവാൾക്കറെയും ആർഎസ്എസിനെയും കുറിച്ച് ഗാന്ധിജി നൽകിയ മുന്നറിയിപ്പ് പങ്കുവയ്‌ക്കുന്നുണ്ട്.
ഗാന്ധിജി
‘മൂന്നാമത്തെ കൂടിക്കാഴ്ചയ്‌ക്കുശേഷം ഗാന്ധിജി ഗോൾവാൾക്കറിനും ആർഎസ്എസിനുമെതിരായ ശക്തമായ എതിരഭിപ്രായം പ്രകടിപ്പിക്കുകയുണ്ടായി. ഗാന്ധിവധത്തിന്റെ പശ്ചാത്തലത്തിലാണ് ഈ കത്തിടപാടുകൾ എന്നോർക്കണം. ആർഎസ്എസിന്റെ നിരോധനം പിൻവലിച്ചതും ഗോൾവാൾക്കർ-- പട്ടേൽ ഒത്തുതീർപ്പിന്റെ ഫലമായിരുന്നു. ഒത്തുതീർപ്പിന് നെഹ്റുവിനും വഴങ്ങേണ്ടിവന്നു.
ശിലാന്യാസത്തിന്
ഇന്ദിരയുടെ കാലത്ത് ശക്തിപ്പെട്ട കൊടുക്കൽ വാങ്ങലുകളുടെ തുടർച്ചയായിരുന്നു രാജീവ് ഗാന്ധി അയോധ്യയിൽ ശിലാന്യാസത്തിന് അനുമതി കൊടുത്തത്. ബൊഫോഴ്സ് അഴിമതിയാരോപണങ്ങളുടെ ചെളിക്കുണ്ടിലായ രാജീവ് ഗാന്ധി 1989ലെ തെരഞ്ഞെടുപ്പിൽ ജയിക്കാൻ ആർഎസ്എസ് പിന്തുണ തേടി. രാജീവ് ഗാന്ധി മുൻ കേന്ദ്രമന്ത്രിയും ഗോവ ഗവർണറുമായിരുന്ന ഭാനു പ്രകാശ് സിങ്ങിനെ തന്റെ രഹസ്യദൂതനായി ദേവറസിനടുത്തേക്ക് അയച്ചു.
ഏകദേശ ധാരണ
അയോധ്യയിൽ ശിലാന്യാസം അനുവദിക്കാമെന്നും പകരം തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ സഹായിക്കുമെന്നും ഏകദേശ ധാരണയായി. പിന്നീട് ഡൽഹിയിൽവച്ച് ധാരണ ഉറപ്പിച്ചു. പരിവാർ അജൻഡയുമായി എക്കാലത്തും കോൺഗ്രസ് പുലർത്തിവന്ന അന്തർധാരമൂലമാണ് അയോധ്യയിലെ നിർമിതി ‘ദേശീയ ഐക്യത്തിന്റെ' മുഹൂർത്തമാണെന്നൊക്കെ മടിയില്ലാതെ പ്രിയങ്ക പറയുന്നതെന്നും അദ്ദേഹം ചോദിക്കുന്നു.
സച്ചിന് പൈലറ്റിന് മനം മാറ്റം; എംഎല്‍എമാര്‍ക്കും കോണ്‍ഗ്രസിലേക്ക് മടങ്ങണം, ചര്‍ച്ചകള്‍ പുനരാരംഭിച്ചു