എംബിഎ കഴിഞ്ഞ് നിയമ പഠനം, നഗ്നനായി മോഷണം നടത്തുന്നത് ഹോബി, യുവാവ് പിടിയിൽ
തിരുവനന്തപുരം: വീടുകളിൽ പൂർണ നഗ്നനായെത്തി മോഷണം നടത്തുന്ന നിയമവിദ്യാർത്ഥിയായ യുവാവിനെ പൊലീസ് പിടികൂടി.കന്യാകുമാരി ആറുദേശം എസ്.ടി മങ്കാട് പുല്ലാന്നിവിള വീട്ടിൽ എഡ് വിൻ ജോസ് (28) ആണ് പിടിയിലായത്. മോഷ്ടിച്ച ബൈക്കുകളിൽ കറങ്ങുന്നതാണ് ഇയാളുടെ വിനോദമെന്ന് പൊലീസ് പറയുന്നു. അതിർത്തി ഗ്രാമങ്ങളിൽ സാധാരണക്കാരുടെ വീടുകളിലെത്തിയാണ് മോഷണം.
പുറം വാതിൽ വഴി വീട്ടിൽ കടക്കുന്ന മോഷ്ടാവ് വിദഗ്ധമായി വയർകട്ടർ ഉപയോഗിച്ച് മാല പൊട്ടിച്ചെടുക്കുകയാണ് രീതി. പലരും ഉണർന്ന് പ്രതിയെ പിടികൂടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞിരുന്നില്ല. ഇയാൾ ഉപേക്ഷിച്ചു പോകുന്ന മൊബൈൽ ഫോണും ബൈക്കുകളും മോഷ്ടിച്ചവയായതിനാൽ പ്രതിയെ തിരിച്ചറിയാനാകുമായിരുന്നില്ല. നാട്ടുകാർ ഗ്രൂപ്പായി തിരിഞ്ഞ് മോഷ്ടാവിനെ പിടികൂടുവാനായി കെണിയൊരുക്കിയെങ്കിലും വിദഗ്ധമായി ഇയാൾ രക്ഷപ്പെട്ടിരുന്നു. തിരുവട്ടാർ മരിയാ കോളേജിലെ എം.ബി.എ പഠനത്തിനിടയിലാണ് ആദ്യ മോഷണം.

പിന്നീട് വിദേശത്തേക്ക് പോയി. മടങ്ങി വന്ന് ചെറുവാരക്കോണം സി.എസ്.ഐ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായി. ഇക്കാലയളവിൽ മോഷ്ടിച്ചെടുത്ത ബൈക്കുകളിൽ കറങ്ങിയായിരുന്നു മോഷണം. ജില്ലാ പൊലീസ് മേധാവി അശോക് കുമാറിന്റെ നിർദ്ദേശാനുസരണം നെയ്യാറ്റിൻകര ഡിവൈ.എസ്.പി ബി.ഹരികുമാർ, ഷാഡോ ടീം ചുമതലയുള്ള ഡിവൈ.എസ്.പി അശോകൻ, സി.ഐമാരായ വിജയകുമാർ, പ്രസാദ്, വിനീഷ്, മൃദുൽകുമാർ, സതീഷ്‌കുമാർ, ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിൽ ഷാഡോ ടീം എസ്.ഐ സിജു, കെ.എൽ.നായർ, പോൾവിൻ, പ്രവീൺ ആനന്ദ്, അജിത്, സുനിലാൽ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റു ചെയ്തത്.


Click it and Unblock the Notifications