ഹാദിയ കേസ്; അന്വേഷണത്തിന് സ്വാതന്ത്ര്യം നൽകണം, സമുദായിക വിഷയമല്ല, സാമൂഹിക വിഷയമെന്ന് വനിത കമ്മീഷൻ
കൊച്ചി: അഖില ഹാദിയ വിഷയത്തിൽ അന്വേഷണത്തിനുള്ള സ്വാതന്ത്ര്യം അനുവദിക്കുകയാണ് വേണ്ടത്. അല്ലാതെ സമുദായികവത്കരിക്കുകയല്ല വേണ്ടതെന്ന് വനിത കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈൻ. ഹാദിയ വിഷയം വനിതാ കമ്മിഷന്റെ ശ്രദ്ധയിലുള്ള വിഷയമാണ്. ഗൗരവപൂര്‍ണമായാണ് വിഷയത്തെ സമീപിക്കുന്നതും. ഉന്നത വിദ്യാഭ്യാസമുള്ള ഒരു പെണ്‍കുട്ടി പൊലീസ് ബന്ധവസിലാണ് വീട്ടില്‍ കഴിയുന്നത്. നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്ന പ്രശ്‌നം തന്നെയാണെന്ന് അവർ പറഞ്ഞു.
യുവതിയെ സ്വന്തം വീട്ടിലേക്ക് അയയ്ക്കാന്‍ നിലപാടെടുത്തതിനു പിന്നില്‍ കോടതിക്ക് എന്തെങ്കിലുമൊരു നിഗമനമുണ്ടാകണം. കേസുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളില്‍ കോടതി തീര്‍പ്പുകല്‍പ്പിക്കട്ടെയെന്നും അവർ പറഞ്ഞു. സമകാലിക മലയാളം വാരികയിൽ നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യം പറഞ്ഞത്. എന്‍ഐഎ അന്വേഷണം വേഗത്തില്‍ നടത്തണമെന്നും ജോസഫൈൻ അഭിപ്രായപ്പെട്ടു.

സ്ത്രീപക്ഷ ദൗത്യം
അഖില ഹാദിയയുടെ വിഷയത്തില്‍ വനിതാ കമ്മിഷന്‍ ഇടപെട്ടത് ഒരു സ്ത്രീപക്ഷ ദൗത്യം എന്ന നിലയ്ക്കാണ്. യുവതി വീട്ടില്‍ അവകാശലംഘനങ്ങള്‍ നേരിടുന്നുവെന്നും കമ്മിഷന്റെ ഇടപെടല്‍ ഉണ്ടാകണമെന്നും ആവശ്യപ്പെട്ട് വനിതാ സംഘടനകളുടേയും സാമൂഹിക പ്രവര്‍ത്തകരുടേയുമൊക്കെ നിവേദനങ്ങള്‍ ലഭിച്ചിരുന്നു. സംഘടനകള്‍ക്ക് അവരുടെ ആശയങ്ങള്‍ക്ക് അനുസൃതമായി ചിന്തിക്കാന്‍ അവകാശമുണ്ടെന്നും അവർ പറയുന്നു.

കോടതിയുടെ അംഗീകാരത്തോടെ
കമ്മിഷന്‍ ഒരു നിയമസംവിധാനമാണ്. അതിന്റെ നിയമങ്ങളും ചട്ടങ്ങളുമാണ് അതിന്റെ അടിത്തറ. അഖില ഹാദിയയുടെ വിഷയത്തില്‍ വസ്തുതാന്വേഷണം നടത്തി കോടതിയുടെ അംഗീകാരത്തോടെയുള്ള പരിഹാരമാണ് കമ്മിഷന്‍ ഉദ്ദേശിക്കുന്നത്. അതിനാലാണ് സുപ്രീംകോടതിയെ സമീപിക്കുന്നതെന്നും അവർ പറഞ്ഞു.

എവിടെയും പോയി തെളിവെടുക്കാം
കമ്മിഷന് എവിടെയും പോകാനും സന്ദര്‍ശിച്ച് തെളിവെടുക്കാനും കഴിയും. ഈ പ്രശ്‌നത്തില്‍ കമ്മിഷന്‍ ഒരു നിര്‍ദ്ദേശം സമര്‍പ്പിച്ചാല്‍ അതു നടപ്പിലാകുന്ന വിധത്തിലേ കൈകാര്യം ചെയ്യാനാകൂ. അതു മനസ്സിലാക്കാതെ പക്ഷംചേര്‍ന്നു വിലയിരുത്തല്‍ നടത്തുന്നതുകൊണ്ട് ആര്‍ക്കാണ് പ്രയോജനമെന്നും അവർ ചോദിക്കുന്നു.

പ്രശ്‌നം വഷളാക്കരുത്
പ്രായപൂര്‍ത്തിയായ, ഉന്നതവിദ്യാഭ്യാസമുള്ള കുട്ടിയാണല്ലോ. കോടതി കേള്‍ക്കട്ടെ. അവളാണ് അനുഭവസ്ഥ. അവള്‍ കോടതിയോട് പറയട്ടെ. അതുവരെ മാതാപിതാക്കളും ബന്ധുമിത്രാദികളുമാണെങ്കില്‍പ്പോലും രണ്ടു പക്ഷത്തുനിന്നും അതുമിതും പറഞ്ഞ് പ്രശ്‌നം വഷളാക്കരുത്. ആ പെണ്‍കുട്ടിയുടെ
അഭ്യുദയകാംക്ഷികളാണെങ്കില്‍ അതാണു വേണ്ടതെന്നും അവർ പറഞ്ഞു.

കോടതിയുടെ നിഗമനം
യുവതിയെ സ്വന്തം വീട്ടിലേക്ക് അയയ്ക്കാന്‍ ഒരു നിലപാടെടുത്തതിനു പിന്നില്‍ കോടതിക്ക് എന്തെങ്കിലുമൊരു നിഗമനമുണ്ടാകണം. ഇത്തരം സംഭവങ്ങളില്‍ അന്വേഷണത്തിനുള്ള സ്വാതന്ത്ര്യം അനുവദിക്കണം. സാമുദായികവല്‍ക്കരിക്കുമ്പോള്‍ നമ്മുടേതു പോലെ സെന്‍സിറ്റീവായ സമൂഹത്തില്‍ അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ ചെറുതായിരിക്കില്ല. അതുകൊണ്ട് ഇത്തരം വിഷയങ്ങള്‍ സാമുദായികവല്‍ക്കരിക്കരുതെന്നും അവർ പറഞ്ഞു.

നടിയെ അക്രമിച്ച സംഭവം
നടിയെ ആക്രമിച്ച സംഭവത്തില്‍ ഇരയെ അപകീര്‍ത്തിപ്പെടുത്തും വിധം പരാമര്‍ശം നടത്തിയതിന് പിസി ജോര്‍ജ് എംഎല്‍എയ്‌ക്കെതിരെ എടുത്ത കേസില്‍ നടപടികള്‍ മുന്നോട്ടുപോവുകയാണെന്ന് ജോസഫൈന്‍ വ്യക്തമാക്കി.












Click it and Unblock the Notifications