'ജനത്തിന്റെ ഓഹരിയുടമകളിൽ സിപിഎം നേതാക്കളുമുണ്ടാകും, മന്ത്രിയാണോ, മകനാണോ നോക്കിയല്ല ഷെയർ നൽകിയത്'
തിരുവനന്തപുരം: ജനം ടിവിയുമായി ബന്ധപ്പെട്ട് ഒരോ ദിവസവും ഓരോ വിവാദങ്ങളാണ് ഉയരുന്നത്. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്റെ മകനും ചാനലില്‍ ഓഹരിയുണ്ടെന്നാണ് ഏറ്റവും അവസാനമായി പുറത്തുവന്ന വിവരം. ജനം ടിവിയുടെ ചീഫ് എഡിറ്റര്‍ ജി കെ സുരേഷ് ബാബുവാണ് പുതിയ വിവാദവുമായി ബന്ധപ്പെട്ട വെളിപ്പെടുത്തല്‍ ചാനല്‍ ചര്‍ച്ചയില്‍ നടത്തിയത്. എന്നാല്‍ ഇപ്പോള്‍ ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ജനം ടിവി എംഡി പി വിശ്വരൂപന്‍, ചാനല്‍ ഓഹരി നല്‍കുന്നത് രാഷ്ട്രീയം നോക്കിയല്ലെന്ന് പി വിശ്വരൂപന്‍ ദ ക്യൂവിനോട് പറഞ്ഞു. വിശദാംശങ്ങളിലേക്ക്..
മന്ത്രിയുടെ മകനും ഓഹരി
മന്ത്രിസഭയിലെ ശക്തനായ മന്ത്രി ജി സുധാകരന്റെ മകനും ചില സിപിഎം നേതാക്കള്‍ക്കും ജനം ടിവിയുടെ ഓഹരിയുള്ള ചാനലാണ് ജനം ടിവിയെന്നാണ് ചീഫ് എഡിറ്റര്‍ വെളിപ്പെടുത്തിയത്. 5200 ഓഹരി ഉടമകള്‍ ചാനലിനുണ്ട്. ഓട്ടോറിക്ഷ ഒടിക്കുന്നവര്‍ മുതല്‍ രാഷ്ട്രീയക്കാര്‍ ഉള്‍പ്പടെയുള്ള ദേശസ്നേഹികളാണ് ഇവരെല്ലാമെന്ന് ചാനല്‍ അവകാശപ്പെട്ടു.
രാഷ്ട്രീയം നോക്കിയല്ല
ജനം ടിവിയുടെ ഓഹരി നല്‍കുന്നത് രാഷ്ട്രീയം നോക്കിയല്ലെന്ന് എംഡി പി വിശ്വരൂപന്‍ പറഞ്ഞു. താല്‍പര്യമറിയിച്ചവര്‍ക്ക് ഷെയര്‍ നല്‍കുകയാണ് ചെയ്തത്. അല്ലാതെ മന്ത്രിയുടെ മകനാണോ എന്നൊന്നും നോക്കിയല്ലെന്നും എംടി പറഞ്ഞു. അതേസമയം, ജി സുധാകരന്റെ മകന് ചാനലില്‍ ഓഹരിയുണ്ടെന്ന വെളിപ്പെടുത്തല്‍ പുറത്തുവന്നതോടെ പാര്‍ട്ടി പ്രതിരോധത്തിലായിരിക്കുകയാണ്.
സിപിഎം നേതാക്കള്‍
ഷെയര്‍ വാങ്ങാന്‍ താല്‍പര്യമറിയിച്ചവര്‍ നിരവധിയുണ്ടാകും. അതില്‍ മന്ത്രിയുടെ മകനുണ്ടോ എന്നൊന്നും അറിയാന്‍ പറ്റില്ലല്ലോ. ജനം ടിവിയുടെ ഷെയര്‍ വാങ്ങിയവരില്‍ വെറെയും സിപിഎം നേതാക്കളും ഉണ്ടായിരിക്കാം. രാഷ്ട്രീയം നോക്കിയല്ല ഓഹരി നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
അനില്‍ നമ്പ്യാര്‍ വെറും ജീവനക്കാരന്‍
ചാനലില്‍ നിന്നും ഇപ്പോള്‍ താല്‍ക്കാലികമായി ഒഴിവാക്കപ്പെട്ട അനില്‍ നമ്പ്യാര്‍ ജനം ടിവിയുടെ 300ഓളം ജീവനക്കാരില്‍ ഒരാള്‍ മാത്രമാണെന്നാണ് എംഡി വിശ്വരൂപന്‍ അറിയിച്ചത്. ചാനലില്‍ ആരൊക്കെ ഓഹരി എടുത്തിട്ടുണ്ടെന്ന രജിസ്ട്രാര്‍ ഓഫ് കമ്പനി വെബ്സൈറ്റില്‍ വ്യക്തമാണെന്നും അദ്ദേഹം അറിയിച്ചിരുന്നു.
നടപടിയുണ്ടാകും
അനില്‍ നമ്പ്യാര്‍ക്കെതിരെ ഇപ്പോഴുള്ളത് ആരോപണങ്ങള്‍ മാത്രമാണ്. ആരോപണങ്ങള്‍ തെളിയിക്കപ്പെട്ടാല്‍ അദ്ദേഹത്തിനെതിരെ നടപടിയുണ്ടാകും. ജനം ടിവി ബിജെപിയുടെ ചാനലല്ല. ദേശീയതെയ പിന്തുണയ്ക്കുന്ന ചാനലാണ്. ദേശീയ താല്‍പര്യങ്ങള്‍ക്ക് പ്രധാന്യം നല്‍കുന്നവര്‍ക്കൊപ്പമായിരിക്കും ചാനലും നില്‍ക്കുകയെന്ന് വിശ്വരൂപന്‍ പറഞ്ഞു.
എതിര്‍ക്കുന്നവരെ എതിര്‍ക്കും
രാജ്യത്തിന്റെ സുരക്ഷയ്ക്കും രാജ്യത്തിനും വേണ്ടിയാണ് ചാനല്‍ നിലകൊള്ളുന്നത്. അതിനെ ആരൊക്കെ പിന്തുണയ്ക്കുന്നുവോ അവരെയെല്ലാം ചാനലും പിന്തുണയ്ക്കും. എതിര്‍ക്കുന്നവരെ എതിര്‍ക്കുകയും ചെയ്യുമെന്ന് വിശ്വകൂപന്‍ പറഞ്ഞു.
കത്തെഴുതിയവര്‍ക്ക് രാഷ്ട്രീയ താല്‍പര്യങ്ങള്‍....തുറന്നടിച്ച് പഞ്ചാബ് അധ്യക്ഷന്‍, കോണ്‍ഗ്രസില്‍ പോര്!
ഗൽവാനിൽ ചൈനയുടെ ആൾനാശത്തിന് തെളിവ്? 19കാരനായ ചൈനീസ് സൈനികന്റെ ശവകുടീരത്തിന്റെ ചിത്രം
ക്ഷേത്രങ്ങള്‍ തുറക്കണമെന്നാവശ്യപ്പെട്ട് ബിജെപി തെരുവില്‍; ആരാധന തടസപ്പെടുത്തരുതെന്ന് ഫഡ്‌നാവിസ്