രാഹുൽ ഈശ്വർ വീണ്ടും പെട്ടു: അശ്ലീല വീഡിയോ കാണിച്ചു, കടന്നുപിടിച്ച് ചുംബിച്ചു; അറസ്റ്റിന് പിറകേ മീ ടു
കോട്ടയം: ശബരിമല വിഷയത്തില്‍ ഏറ്റവും ശക്തമായി രംഗത്തിറങ്ങിയ ആളുകളില്‍ ഒരാളായിരുന്നു രാഹുല്‍ ഈശ്വര്‍. ശബരിമല തന്ത്രി കുടുംബാംഗം എന്ന ലേബലില്‍ ആയിരുന്നു രാഹുലിന്റെ പല നീക്കങ്ങളും. ദേശീയ ചാനലുകളില്‍ പോലും തന്ത്രി കുടുംബാംഗം എന്ന രീതിയില്‍ ആയിരുന്നു രാഹുല്‍ ഈശ്വര്‍ ക്ഷണിക്കപ്പെട്ടിരുന്നത്.
എന്നാല്‍ പ്ലാന്‍ ബിയുടെ പേരില്‍ രാഹുല്‍ വീണ്ടും അറസ്റ്റിലായി. അതിനിടെ തന്ത്രി കുടുംബം രാഹുല്‍ ഈശ്വരിനെ തള്ളിപ്പറഞ്ഞു. തന്ത്രി കുടുംബവുമായി രാഹുലിന് ഒരു ബന്ധവും ഇല്ലെന്ന രീതിയില്‍ ആയിരുന്നു പ്രതികരണം.
ഇതിനിടയില്‍ ആണ് രാഹുല്‍ ഈശ്വരിനെതിരെ മീ ടു ആരോപണവും ഉയര്‍ന്നത്. ഇഞ്ചിപ്പെണ്ണ് എന്ന ഫേസ്ബുക്ക് ഐഡിയിലൂടെ ആണ് പേര് വെളിപ്പെടുത്താത്ത യുവതി രാഹുല്‍ ഈശ്വരിനെതിരെ ലൈംഗിതകാരോപണം ഉയര്‍ത്തിയിരിക്കുന്നത്. ശബരിമലയിലെ ആചാര സംരക്ഷണത്തിന് എന്ന പേരില്‍ രാഹുല്‍ ഈശ്വരിന് പിന്നില്‍ അണി നിരന്നവരെ മുഴുവന്‍ പ്രതിരോധത്തിലാക്കിയിരിക്കുകയാണ് ഈ സംഭവം.

വന്‍ വീഴ്ചകള്‍
രാഹുല്‍ ഈശ്വരിനെ സംബന്ധിച്ച് ഇത് വന്‍ വീഴ്ചകളുടെ കാലം ആണെന്ന് തോന്നുന്നു. ശബരിമല പ്രശ്‌നങ്ങളുടെ പേരില്‍ ഒരാഴ്ചയോളം ജയിലില്‍ കിടക്കേണ്ടി വന്നു. അതിന് ശേഷം നടത്തിയ വെളിപ്പെടുത്തലുകള്‍ ബിജെപിക്കാരുടെ പോലും വിമര്‍ശനത്തിന് വഴിവച്ചിരുന്നു.

കുടുംബവും കൈവിട്ടു
ശബരിമല സന്നിധാനത്ത് രക്തമോ മൂത്രമോ വീഴ്ത്തി അശുദ്ധമാക്കി സ്ത്രീ പ്രവേശനം തടയാന്‍ പ്ലാന്‍ ബി ഉണ്ടായിരുന്നു എന്ന് വെളിപ്പെടുത്തിയതിന്റെ പേരില്‍ രാഹുല്‍ ഈശ്വരിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിറകെ താഴമണ്‍ തന്ത്രി കുടുംബവും രാഹുല്‍ ഈശ്വരിനെ തള്ളിപ്പറഞ്ഞു. വിധി പ്രകാരം രാഹുല്‍ ഈശ്വരിന് ആചാരാനുഷ്ഠാനങ്ങളുടെ കാര്യത്തിലോ ശബരിമലയുമായോ തന്ത്രി കുടുംബവും ആയോ ബന്ധമില്ലെന്നാണ് കണ്ഠരര് മോഹനരര് വ്യക്തമാക്കിയിരിക്കുന്നത്.

ലൈംഗിക ആരോപണം
ഇത്രയും പ്രശ്‌നങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ് രാഹുല്‍ ഈശ്വര്‍. സന്നിധാനത്തെ പ്ലാന്‍ ബി സംബന്ധിച്ച വെളിപ്പെടുത്തല്‍ വിശ്വാസികള്‍ക്കിടയിലും അവമതിപ്പുണ്ടാക്കിയിരുന്നു. ഏറ്റവും ഒടുവില്‍ മീ ടു ആരോപണം ആണ് രാഹുല്‍ ഈശ്വര്‍ നേരിടുന്നത്. പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവത്തെ കുറിച്ചാണ് പേര് വെളിപ്പെടുത്താതെ യുവതി തുറന്ന് പറഞ്ഞിരിക്കുന്നത്. ഇഞ്ചിപ്പെണ്ണ് എന്ന ഫേസ്ബുക്ക് ഐഡിയാണ് യുവതിയുടെ അനുഭവം പുറത്തെത്തിച്ചത്. ആ കുറിപ്പിന്റെ സ്വതന്ത്ര പരിഭാഷ ഇങ്ങനെയാണ്...

15 വര്‍ഷം മുമ്പ്
ഈ സംഭവം നടന്നത് 2003-2004 കാലത്ത് തിരുവനന്തപുരത്ത് വച്ചായിരുന്നു. ഞാന്‍ അന്ന് പ്ലസ് ടു പാസ്സായി നില്‍ക്കുന്ന സമയം. രാഹുല്‍ ഈശ്വരിനെ കുറിച്ച് അന്നേ കേട്ടിരുന്നു. ഒരിക്കല്‍ ഏഷ്യാനെറ്റില്‍ രാഹുല്‍ പങ്കെടുത്ത ഒരു പരിപാടിയും കണ്ടു. അതില്‍ സ്ത്രീ പുരുഷ- ബന്ധങ്ങളെ കുറിച്ചും സ്ത്രീയുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പുകള്‍ക്കുള്ള സ്വാതന്ത്ര്യത്തെ കുറിച്ചും ഒക്കെ ആയിരുന്നു രാഹുല്‍ സംസാരിച്ചിരുന്നത്.

സുഹൃത്ത് വഴി പരിചയപ്പെട്ടു
ഒരു സുഹൃത്ത് വഴിയാണ് ഇക്കാലത്ത് രാഹുല്‍ ഈശ്വരിനെ പരിചയപ്പെടുന്നത്. പുരോഗമനാത്മക ചിന്താഗതിയുള്ള യുവാക്കളെ കുറിച്ച് കുതൂഹലം ഉള്ള ഒരു പ്രായമായിരുന്നു എന്റേത്. എന്‌റെ പ്രായത്തിലുള്ള മറ്റ് പലരേയും പോലെ, പുരോഗമനാത്മക രാഷ്ട്രീയം ഉള്ള ഒരാളായിട്ടാണ് രാഹുല്‍ ഈശ്വരിനേയും കണ്ടിരുന്നത്.

വീട്ടിലേക്ക് ക്ഷണിച്ചു
രാഹുല്‍ ഈശ്വരുമായി സൗഹൃദം ഉണ്ടായപ്പോള്‍ ഒരുപാട് സന്തോഷം തോന്നി. ഒരിക്കല്‍ രാഹുല്‍ തന്നെ വീട്ടിലേക്ക് ക്ഷണിച്ചു. വീട്ടില്‍ അമ്മയുണ്ടാകും എന്നും നമുക്ക് സംസാരിക്കാം എന്നും പറഞ്ഞായിരുന്നു ക്ഷണിച്ചത്.

ബേക്കറി ജങ്ഷനിലെ ആ ഫ്‌ലാറ്റ്
ആ കാലത്ത് കേരളത്തില്‍ വളരെ കുറച്ച് ഫ്‌ലാറ്റുകളേ ഉള്ളൂ. ബേക്കറി ജങ്ഷനില്‍ നിന്ന് പാളയത്തേക്ക് പോകുന്ന വഴിക്കുള്ള ബ്രൗണ്‍/മെറൂണ്‍ നിറത്തിലുള്ള ആ ഫ്‌ലാറ്റ് ഞാനിപ്പോഴും ഓര്‍ക്കുന്നു. രാഹുലിന്റെ അമ്മയേയും കാണാമല്ലോ എന്ന് വിചാരിച്ചാണ് അങ്ങോട്ട് പോയത്. ഒരു കലാകാരിയായി ജീവിതം തുടങ്ങുന്ന കാലം ആയിരുന്നു അത്.

വീട്ടിലെത്തിയപ്പോള്‍ ഞെട്ടി
രാഹുലിന്റെ ഫ്‌ലാറ്റില്‍ എത്തിയപ്പോള്‍ ആണ് അക്കാര്യം മനസ്സിലായത്. അയാളുടെ അമ്മ അവിടെ ഉണ്ടായിരുന്നില്ല. ഞാന്‍ അല്‍പം ഭയക്കാന്‍ തുടങ്ങിയിരുന്നു. ഞാന്‍ വളരെ ചെറുപ്പവും ലോകപരിചയം ഇല്ലാത്ത ആളും ആയിരുന്നു അപ്പോള്‍.

അശ്ലീല സിനിമ കാണിച്ചു
അമ്മ ഇപ്പോള്‍ പുറത്ത് പോയേ ഉള്ളൂ എന്നും ഉടന്‍ തിരിച്ചുവരും എന്നും രാഹുല്‍ പറഞ്ഞു. അദ്ദേഹം ക്ഷണിച്ചതിന്‍ പ്രകാരം ഞാന്‍ ഫ്‌ലാറ്റിനകത്ത് ഇരുന്ന്. അപ്പോള്‍ അല്‍പം അശ്ലീലം കലര്‍ന്ന ഒരു സിനിമ അയാള്‍ പ്രദര്‍ശിപ്പിച്ചു. ഞാന്‍ ശരിക്കും അസ്വസ്ഥയാവാന്‍ തുടങ്ങിയിരുന്നു. അതിന് ശേഷം ഫ്‌ലാറ്റ് ചുറ്റിക്കാണാന്‍ ക്ഷണിച്ചു.

കടന്നുപിടിച്ചു, ചുംബിച്ചു
അയാള്‍ ഒരു മുറി കാണിച്ച് ഇത് തന്റെ കിടപ്പുമുറിയാണെന്ന് പറഞ്ഞു. അതിന് ശേഷം എന്നെ സ്പര്‍ശിക്കാനും ചുംബിക്കാനും ശ്രമിച്ചു. എങ്ങനെ പ്രതികരിക്കണം എന്ന് അറിയാത്ത അവസ്ഥയില്‍ ആയിരുന്നു ഞാന്‍. ആ മുറിയില്‍ കുടുങ്ങിയത് പോലെ തോന്നി. പക്ഷേ, പെട്ടെന്ന് തന്നെ ഞാന്‍ എതിര്‍ത്തു. അരുത് എന്ന് പറഞ്ഞു. അപ്പോള്‍ അയാള്‍ പിറകോട്ട് മാറി. അതിന് ശേഷം വീണ്ടും അയാള്‍ എന്നെ കടന്നുപിടിക്കാനും ചുംബിക്കാനും ശ്രമിച്ചുകൊണ്ടേയിരുന്നു. പക്ഷേ, അപ്പോഴേക്കും ഭയത്തെ മറികടക്കാന്‍ എനിക്ക് കഴിഞ്ഞിരുന്നു. അവിടെ നിന്ന് ഒരു വിധത്തില്‍ രക്ഷപ്പെട്ടു.

കാമുകിയുള്ള സമയത്ത് പോലും
പിന്നീട് രാഹുലിനെ കുറിച്ച് പലരും പറഞ്ഞ് പല കാര്യങ്ങള്‍ അറിഞ്ഞു. സ്ത്രീകളുടെ കാര്യത്തില്‍ ഈ കൗശലം കാണിക്കാറുണ്ടത്രെ അയാള്‍. ഇക്കാലമെല്ലാം അയാള്‍ക്ക് ഒരു കാമുകിയും ഉണ്ടായിരുന്നു.

ഇപ്പോഴെങ്കിലും പറയണം
ഇതെനിക്ക് ഇന്നെങ്കിലും പറയണം.... രാഹുല്‍ ഈശ്വരിനെ ഓരോയിടത്തും കാണുമ്പോള്‍ എന്റെ ഉള്ളിലേക്ക് പഴയ ഓര്‍മകള്‍ കടന്നുവരുന്നുണ്ട്. അയാളുടെ വാക്കുകളേയും വിശ്വാസങ്ങളേയും ഞാന്‍ ശക്തമായി തന്നെ സംശയിക്കുന്നുണ്ട്. അയാള്‍ ആത്മാര്‍ത്ഥതയുള്ള ആളാണോ, പറയുന്നതെല്ലാം ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ തന്നെ ആണോ? ആ കാലത്തേതില്‍ നിന്ന് വ്യത്യസ്തമാണ് ഇപ്പോഴത്തെ അയാളുടെ പ്രവര്‍ത്തനങ്ങള്‍.

ഇഞ്ചിപ്പെണ്ണ് പറയുന്നു
അറിയപ്പെടുന്ന ഒരു കലാകാരിയാണ് ഈ ആരോപണം ഉന്നയിച്ചിട്ടുള്ളത് എന്നാണ് ഇഞ്ചിപ്പെണ്ണ് പറയുന്നത്. അവരോട് താന്‍ പലപ്പോഴും ചാറ്റ് ചെയ്യാറുണ്ടായിരുന്നു. ഇതിനിടയില്‍ ആണ് അവര്‍ രാഹുല്‍ ഈശ്വരില്‍ നിന്നുണ്ടായ ഈ അനുഭവത്തെ കുറിച്ച് തന്നോട് പറഞ്ഞത് എന്നാണ് ഇഞ്ചിപ്പെണ്ണ് പറയുന്നത്. യുവതിയുമായുള്ള ചാറ്റിന്റെ ഒരു സ്‌ക്രീന്‍ഷോട്ടും ഇഞ്ചിപ്പെണ്ണ് പുറത്ത് വിട്ടിട്ടുണ്ട്.
ഇഞ്ചിപ്പെണ്ണിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ഇഞ്ചിപ്പെണ്ണിന്റെ ഫേസ്ബുക്ക് പോസ്റ്റ്












Click it and Unblock the Notifications