ദിലീപിന് ശേഷം മീ ടൂവിൽ തൊട്ട് പൊള്ളി മോഹൻലാൽ, നടനെതിരെ പ്രകാശ് രാജ് രംഗത്ത്!
എറണാകുളം: നടനെന്ന നിലയില്‍ പേരുദോഷമൊന്നും കേള്പ്പിച്ചിട്ടില്ലാത്ത ദ കംപ്ലീറ്റ് ആക്ടര്‍ മോഹന്‍ലാലിന് ദിലീപ് വിവാദത്തിലും അമ്മ പ്രസിഡണ്ട് സ്ഥാനം ഏറ്റെടുത്ത ശേഷവും നടത്തിയ പരാമര്‍ശങ്ങള്‍ വലിയ ചീത്തപ്പേരാണ് ഉണ്ടാക്കിയത്. ദിലീപിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നു എന്നതടക്കമുളള പരാമര്‍ശങ്ങള്‍ മലയാള സിനിമയ്ക്ക് പുറത്ത് പോലും മോഹന്‍ലാലിന് നേര്‍ക്ക് വിമര്‍ശനങ്ങളുയരാന്‍ കാരണമായി.
ഏറ്റവും ഒടുവിലായി മീ ടൂവുമായി ബന്ധപ്പെടുത്തി മോഹന്‍ലാല്‍ നടത്തിയ പരാമര്‍ശമാണ് നടനെ പുലിവാല് പിടിപ്പിച്ചിരിക്കുന്നത്. മീ ടൂ ചിലര്‍ക്ക് ഫാഷനാണ് എന്നടക്കം നടന് ദുബായില്‍ പറഞ്ഞതിനെതിരെ രേവതിയും പത്മപ്രിയയും അടക്കം രംഗത്ത് വന്നിരുന്നു. മീ ടൂ പരാമര്‍ശത്തില്‍ മോഹന്‍ലാലിനെ വിമര്‍ശിച്ച് നടന് പ്രകാശ് രാജും രംഗത്ത് വന്നിരിക്കുകയാണ്.
മീ ടൂ ചിലർക്ക് ഫാഷൻ
മീടൂ ക്യാംപെയ്ന് ഒരു പ്രസ്ഥാനമല്ല എന്നാണ് മോഹന്‍ലാല്‍ ദുബായില്‍ വെച്ച് കഴിഞ്ഞ ദിവസം പ്രതികരിച്ചിരിക്കുന്നത്. മീടൂ കൊണ്ട് ഇതുവരെ യാതൊരു കുഴപ്പവും മലയാള സിനിമയ്ക്ക് ഉണ്ടായിട്ടില്ല എന്നും മോഹന്‍ലാല്‍ പറഞ്ഞു .മാധ്യമങ്ങള്‍ പറഞ്ഞ് ഉണ്ടാക്കാതിരുന്നാല്‍ മതിയെന്നും ചിലര്‍ അത് ഒരു ഫാഷനായി കാണുന്നുവെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഇത്തരം പുതിയ നീക്കങ്ങള്‍ എല്ലായിടത്തും ഉണ്ടാകുന്നുണ്ട്. അത് കുറച്ച് കാലം നിലനില്ക്കും. പിന്നെ ഇല്ലാതാകുമെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു.
പ്രതികരണത്തിൽ കരുതൽ വേണം
മീ ടൂ പോലൊരു വിഷയത്തില്‍ മോഹന്‍ലാല്‍ കുറച്ച് കൂടി കരുതല്‍ എടുക്കേണ്ടതായിരുന്നുവെന്ന് പ്രകാശ് രാജ് മാതൃഭൂമിക്ക് നല്കിയ അഭിമുഖത്തില്‍ പ്രതികരിച്ചു. മോഹന്‍ലാല്‍ നായകനും പ്രകാശ് രാജ് വില്ലനുമായ ഒടിയന് റിലീസിന് ഒരുങ്ങുന്നതിനിടെയാണ് ലാലിനെ വിമര്‍ശിച്ച് പ്രകാശ് രാജ് രംഗത്ത് വന്നിരിക്കുന്നത്. മോഹന്‍ലാല്‍ മനപ്പൂര്‍വ്വം പറഞ്ഞതാണെന്ന് താന്‍ കരുതുന്നില്ലെന്നും പ്രകാശ് രാജ് പറഞ്ഞു.
ലാലിനെ സമൂഹം ശ്രദ്ധിക്കുന്നു
മോഹന്‍ലാല്‍ അങ്ങനെ പറഞ്ഞ് പോയതാവും. അദ്ദേഹം വളരെ സെന്‍സിബിളും സെന്‍സിറ്റീവുമായ ഒരു വ്യക്തിയാണ്. മീ ടൂ പോലൊരു വിഷയത്തില്‍ വളരെ ജാഗ്രതയും കരുതലും പുലര്‍ത്തേണ്ടതുണ്ട്. മോഹന്‍ലാലിനെ പോലൊരാളെ സമൂഹം ഉറ്റുനോക്കുന്നുണ്ട് എന്നും പ്രകാശ് രാജ് കൂട്ടിച്ചേര്‍ത്തു. മീ ടൂ എന്നത് അതിശക്തമായ ഒരു പ്രസ്ഥാനമാണ് എന്നും ലാലിന്റെ വാദങ്ങള്‍ക്കെതിരെ പ്രകാശ് രാജ് പറഞ്ഞു.
നിശബ്ദർ കുറ്റവാളിക്കൊപ്പം
സ്ത്രീകളെ ശാക്തീകരിക്കുന്ന പ്രവര്‍ത്തനമാണത്. പലപ്പോഴും അറിഞ്ഞോ അറിയാതെയോ താനും മറ്റുളളവരുമടക്കം ഇരപിടിയന്മാരാകുന്നുണ്ട്. ഒരു സ്ത്രീ പീഡിപ്പിക്കപ്പെടുമ്പോള്‍ നമ്മള് നിശബ്ദത പാലിക്കുകയാണ് എങ്കില്‍ നാം കുറ്റവാളികള്‍ക്കൊപ്പമാണ്. സ്ത്രീ അനുഭവിക്കുന്ന വേദനയും മുറിവും ഒരു യാഥാര്‍ത്ഥ്യമാണ്. അത് കാണാതെ പോകരുതെന്നും പ്രകാശ് രാജ് പറഞ്ഞു.
രൂക്ഷമായി പ്രതികരിച്ച് രേവതി
മീ ടൂ പോലൊരു പ്രസ്ഥാനത്തിന്റെ ആഴവും പരപ്പും നമ്മള് മനസ്സിലാക്കുക തന്നെ വേണമെന്നും പ്രകാശ് രാജ് ചൂണ്ടിക്കാട്ടി. നടി രേവതി അതിരൂക്ഷമായാണ് കഴിഞ്ഞ ദിവസം മോഹന്‍ലാലിനെതിരെ പ്രതികരിച്ചത്. രേവതി ട്വിറ്ററില്‍ കുറിച്ചത് ഇതാണ്: മീ ടൂ ഒരു ഫാഷനാണ് എന്നാണ് പ്രമുഖ നടന് പറഞ്ഞിരിക്കുന്നത്. ഇവരെ എങ്ങനെയാണ് പറഞ്ഞ് മനസ്സിലാക്കാനാവുക..
ചൊവ്വയിൽ നിന്ന് വന്നവർ
അഞ്ജലി മേനോന് നേരത്തെ പറഞ്ഞത് പോലെ ചൊവ്വയില്‍ നിന്നും വന്നവര്‍ക്ക് ലൈംഗിക അധിക്ഷേപം എന്താണെന്ന് മനസ്സിലാകാന്‍ തരമില്ല, അത് തുറന്ന് പറയുകയെന്നത് എളുപ്പമല്ലെന്നും അത് എന്ത് മാറ്റമാണ് കൊണ്ടുവരികയെന്നും ഇവര്‍ക്ക് അറിയില്ല എന്നാണ് രേവതി പ്രതികരിച്ചത്. പിന്നാലെ ഡബ്ല്യൂസിസിയിലേയും അമ്മയിലേയും അംഗമായ നടി പത്മപ്രിയയും മോഹന്‍ലാലിനെ വിമര്‍ശിച്ചു.
ഇത്തരക്കാർ അത്ഭുതം
മീ ടൂവിനെക്കുറിച്ചുളള മോഹന്‍ലാലിന്റെ കാഴ്ചപ്പാടും ശരീരഭാഷയും പുരുഷാധിപത്യ മനോഭാവത്തെ പ്രതിഫലിപ്പിക്കുന്നതാണെന്നാണ് പത്മപ്രിയ തുറന്നടിച്ചത്. സ്ത്രീകള്‍ മറ്റുളളവരുടെ കീഴില്‍ എന്നും കഴിയണം എന്നാഗ്രിക്കുന്ന വലിയൊരു കൂട്ടത്തിന്റെ നിലപാടാണിത്. മീ ടൂ മൂവ്മെന്റിന്റെ അസ്തിത്വത്തെ തന്നെ ചോദ്യം ചെയ്യുന്ന, നിരാകരിക്കുന്ന ഇത്തരം ആളുകള്‍ തനിക്ക് അത്ഭുതമാണ്. അവര്‍ തന്നെയാണ് അവകാശങ്ങളെക്കുറിച്ചും സ്വാതന്ത്ര്യത്തെ കുറിച്ചും സംസാരിക്കുന്നത് എന്നും പത്മപ്രിയ പ്രതികരിച്ചു.