മള്‍ട്ടി സ്റ്റേറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റികള്‍ വില്ലന്മാരല്ല; പക്ഷേ വ്യാജ പ്രചാരണങ്ങള്‍ സജീവം
കോഴിക്കോട്: കേരളത്തിലെ മള്‍ട്ടി സ്‌റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി മറ്റ് ധനകാര്യ സ്ഥാപനങ്ങളുടെ വില്ലനാണെന്ന് പൊതുവെ പ്രചാരണമുണ്ട്. കഴിഞ്ഞ ദിവസം ചില മാധ്യമങ്ങളിൽ ഇത്തരത്തിലൊരു വാര്‍ത്ത വരികയും, പലരും പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. കേരളത്തില്‍ നിലവില്‍ 40 ൽ ഏറെ മള്‍ട്ടി സ്റ്റേറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റികളുണ്ട്. ഇക്കൂട്ടത്തില്‍ 150 ല്‍ ഏറെ ശാഖകളുള്ള സൊസെറ്റികള്‍ വരെയുണ്ട്. ഇവയെല്ലാം കൃത്യമായി ഓഡിറ്റ് ചെയ്യപ്പെടുന്നവയുമാണ്.
വലിയ പലിശയും വാഗ്ദാനങ്ങളുമായി വ്യാജ സഹകരണ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും, കോഴിക്കോട് ജില്ലയില്‍ പത്തോളം സംഘങ്ങള്‍ ഇത്തരത്തില്‍ ഉണ്ടെന്നും ആയിരുന്നു കഴിഞ്ഞ ദിവസം പുറത്ത് വന്ന ഒരു വാർത്ത. ഇതില്‍ ചില വ്യാജന്‍മാരുടെ ശാഖകളില്‍ സഹകരണവകുപ്പ് പരിശോധന നടത്തിയെന്നും കൃത്യമായ രേഖയില്ലാതെയാണ് ഇവയുടെ പ്രവര്‍ത്തനമെന്ന് സഹകരണ വകുപ്പ് കണ്ടെത്തിയെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.
എന്നാൽ, കേന്ദ്ര രജിസ്റ്റര്‍ പ്രകാരം 2002 ലെ മള്‍ട്ടിസ്റ്റേറ്റ് ആക്ട് അനുസരിച്ചാണ് ഈ സൊസൈറ്റികള്‍ പ്രവര്‍ത്തിക്കുന്നത്. കേന്ദ്ര കൃഷി വകുപ്പിന്റെ കീഴിലാണ് ഇവ. ദേശവ്യാപകമായി വലിയ മുന്നേറ്റമാണ് ഈ കോഓപ്പറ്റേീവ് സൊസൈറ്റികള്‍ നേടിയിട്ടുള്ളത്. കേരളത്തില്‍ ഇവയുടെ വളര്‍ച്ച കുറവാണെന്ന് മാത്രം. ശരത് പവാര്‍ കൃഷി മന്ത്രിയായിരുന്ന കാലത്തായിരുന്നു ഇത്തരം സൊസൈറ്റികള്‍ വലിയ വളര്‍ച്ച കൈവരിച്ചത്. മഹാരാഷ്ട്രയില്‍ തന്നെയാണ് ഇത്തരം സ്ഥാപനങ്ങള്‍ കൂടുതലുള്ളത്.
ഒന്നില്‍ കൂടുതല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഷെയര്‍ ഹോള്‍ഡേഴ്‌സ് ചേര്‍ന്നാണ് മള്‍ട്ടി സ്റ്റേറ്റ് സഹകരണ സൊസൈറ്റികള്‍ നടത്തുക. കേരളം, തമിഴ്‌നാടുമായി ചേന്ന് സൊസൈറ്റ് രൂപീകരിച്ചാല്‍ അതിന്‍റെ ആസ്ഥാനം ചെന്നൈയും, കര്‍ണാടകവുമായി കൈകോര്‍ക്കുമ്പോള്‍ അത് കര്‍ണാടകവും ആകുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. കേരളത്തിലെ തൊഴില്‍ നിയമങ്ങളും രാഷ്ട്രീയ ഇടപെടലുകളും തന്നെയാണ് ഇവിടെ ആസ്ഥാനം ഉണ്ടാകാതിരിക്കാനുള്ള കാരണം എന്നാണ് വിലയിരുത്തൽ..
കേന്ദ്ര രജിസ്ട്രാര്‍ ഓഫീസിലാണ് ഈ സൊസെറ്റികള്‍ എല്ലാ രേഖകളും സമര്‍പ്പിക്കേണ്ടത്. ഓഡിറ്റ് റിപ്പോര്‍ട്ട് അടക്കം എല്ലാം കേന്ദ്ര രജിസ്ട്രാര്‍ ഓഫീസില്‍ തന്നെയാണ് എത്തുക.
ഇത്തരം സൊസൈറ്റികള്‍ തകര്‍ന്നാല്‍ നിക്ഷേപം തിരികെ ലഭിക്കില്ലെന്ന പ്രചാരണവും വ്യാപകമായി നടക്കുന്നുണ്ട്. എന്നാൽ സർക്കാർ നിയന്ത്രണത്തിലുള്ള സഹകരണ പ്രസ്ഥാനങ്ങളെക്കാൾ നിക്ഷേപം സുരക്ഷിതമാണ്. ക്രെഡിറ്റ് സൊസൈറ്റികൾ ബാങ്കിംഗ് ബിസിനസ് അവരുടെ ഓഹരി ഉടമകൾക്ക് വേണ്ടി ചെയ്യുന്നു. അവിടെ രാഷ്ടിയം ഇല്ലാത്തതിനാൽ കൂടുതൽ ജനകീയമാവുകയാണ് ചെയ്യുന്നത്. അതിനാൽ അതിലേക്ക് കൂടുതൽ ആകർഷണം ആകുകയും ചെയ്യുന്നു. കേരളത്തിൽ നിറയെ സ്കൂളുകൾ ഉണ്ട്. എന്നാലും കേന്ദ്രിയ വിദ്യാലയം വന്നാൽ കുട്ടികളെ അവിടെ ചേർക്കുവാൻ മാതാപിതാക്കൾ ശ്രമിക്കുന്നു. അപ്പോൾ ഇവിടത്തെ സ്വദേശി സ്കൂളുകളിൽ കുട്ടികൾ കുറയുന്നു. അപ്പോൾ സ്വദേശി സ്കൂളുകളിൽ കേന്ദ്രിയ വിദ്യാലയത്തെക്കാൾ കൂടുതൽ ഫെസിലിറ്റി നൽകി കുട്ടികളെ ആകർഷിക്കുന്നതിന് പകരം കേന്ദ്രിയ വിദ്യാലയം മോശം ആണെന്ന് പറയുന്നതിന് തുല്യമാണ് കേന്ദ്ര നിയമം അനുസരിച്ചു പ്രവർത്തിക്കുന്ന സഹകരണ പ്രസ്ഥാനങ്ങൾക്കെതിരെ നടക്കുന്ന ഇത്തരം വാർത്തകൾ.