ശബരിമലയിൽ മാധ്യമ പ്രവർത്തകരെ തെരഞ്ഞ് പിടിച്ച് ആക്രമണം.. കസേരയേറും തേങ്ങയേറും!
Recommended Video
സന്നിധാനം: നിരോധനാജ്ഞ നിലനില്‍ക്കുന്ന സന്നിധാനത്ത് പ്രതിഷേധക്കാരെ തമ്പടിക്കാന്‍ അനുവദിക്കില്ലെന്ന പോലീസിന്റെ പ്രഖ്യാപനങ്ങളെയെല്ലാം കാറ്റില്‍പ്പറത്തിക്കൊണ്ട് ശബരിമലയില്‍ സംഘപരിവാറുകാര്‍ അടക്കമുളളര്‍ സംഘര്‍ഷ ഭൂമിയാക്കിമാറ്റിക്കൊണ്ടിരിക്കുന്നത്. പോലീസ് നോക്കുകുത്തിയാകുന്ന കാഴ്ചകള്‍ തുടര്‍ച്ചയായി സന്നിധാനത്ത് നിന്ന് പുറത്ത് വരുന്നു. ആര്‍എസ്എസ് നേതാവ് വല്‍സന്‍ തില്ലങ്കേരി പോലീസ് മൈക്കില്‍ സംസാരിക്കുന്നത് അടക്കമുളള ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.
വന്‍ പോലീസ് സുരക്ഷയൊരുക്കിയിട്ടും ഒരു ഫലവും ഇല്ലെന്ന നിലയ്ക്കാണ് കാര്യങ്ങളുടെ കിടപ്പ്. മാധ്യമപ്രവര്‍ത്തകര്‍ക്ക് ജീവനും കൊണ്ടോടേണ്ടി വരുന്നു, ക്യാമറയടക്കമുളളവ പ്രതിഷേധക്കാര്‍ തല്ലിത്തകര്‍ക്കുന്നു. തുലാമാസ പൂജകള്‍ക്കായി നട തുറന്നപ്പോഴുണ്ടായ സംഭവങ്ങളേക്കാള്‍ രൂക്ഷമാവുകയാണ് സന്നിധാനത്ത് കാര്യങ്ങള്‍.
ശബരിമല കയ്യടക്കി പ്രതിഷേധക്കാർ
തിങ്കളാഴ്ച ഉച്ചമുതല്‍ ഭക്തരും പ്രതിഷേധക്കാരും സംഘപരിവാര്‍ നേതാക്കളും അടക്കമുളളവരുടെ ഒഴുക്കാണ് സന്നിധാനത്ത്. ആദ്യ മണിക്കൂറുകളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് സന്നിധാനത്തേക്ക് കടക്കാന്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു പോലീസ്. നേരത്തെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ വലിയ ആക്രമണം നടന്നത് ആവര്‍ത്തിക്കാതിരിക്കാനുളള സുരക്ഷയൊരുക്കുന്നതിന് വേണ്ടിയാണിത് എന്നായിരുന്നു പോലീസ് വാദം.
മാധ്യമങ്ങൾ ആക്രമിക്കപ്പെടുന്നു
എന്നാല്‍ സന്നിധാനത്ത് പ്രതിഷേധക്കാരാല്‍ കൂട്ടമായി ആക്രമിക്കപ്പെടുകയാണ് ജനം ടിവി ഒഴികെയുളള മാധ്യമങ്ങള്‍ എന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. മാധ്യമങ്ങള്‍ക്ക് സുരക്ഷയൊരുക്കും എന്ന് അവകാശപ്പെട്ട പോലീസിന് ഒന്നും ചെയ്യാനാവാത്ത നിലയിലാണ് കാര്യങ്ങള്‍ എന്നാണ് സന്നിധാനത്ത് നിന്നടക്കം പുറത്ത് വരുന്ന ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നത്. നിലയ്ക്കലില്‍ വെച്ച് മാതൃഭൂമി ക്യാമറാമാനാണ് പ്രതിഷേധക്കാരാല്‍ ആക്രമിക്കപ്പെട്ടത്.
പോലീസ് നോക്കി നിൽക്കേ
ഇന്ന് പുലര്‍ച്ചെ 50 വയസ്സില്‍ താഴെയുളള സ്ത്രീകള്‍ എത്തി എന്ന സംശയത്തിന്റെ പേരില്‍ ശബരിമലയില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് മാതൃഭൂമി ക്യാമറാമാന്‍ വിഷ്ണു ആക്രമിക്കപ്പെട്ടത്. പോലീസുകാരുടെ സാന്നിധ്യത്തിലായിരുന്നു ആക്രമണം എന്നാണ് റിപ്പോര്‍ട്ടുകള്‍. പോലീസ് എയ്ഡ്‌പോസ്റ്റിന്റെ മുകളില്‍ നിന്ന് പ്രതിഷേധക്കാരുടെ ദൃശ്യം പകര്‍ത്തുകയായിരുന്നു വിഷ്ണു.
കസേരയേറും തേങ്ങയേറും
വലിയൊരു സംഘം വിഷ്ണുവിന് നേര്‍ക്ക് ആക്രോശങ്ങളുമായി പാഞ്ഞടുക്കുകയായിരുന്നു. കെട്ടിടത്തിന്റെ മുകളില്‍ നിന്നത് കൊണ്ട് മാത്രമാണ് വിഷ്ണു ശാരീരികമായി ആക്രമിക്കപ്പെടാതിരുന്നത്. കെട്ടിടത്തിന് താഴെ തടിച്ച് കൂടി ആള്‍ക്കൂട്ടം ആക്രോശം ഉയര്‍ത്തുകയും വിഷ്ണുവിന് നേര്‍ക്ക് കസേരയും തേങ്ങയും വലിച്ച് എറിയുകയും ചെയ്തു. ഒടുവില്‍ പോലീസ് വലയത്തിലേക്ക് ചാടിയാണ് വിഷ്ണു രക്ഷപ്പെട്ടത്.
തേങ്ങ കൊണ്ട് തലയ്ക്കടി
അമൃത ന്യൂസ് ചാനലിന്റെ മാധ്യമസംഘത്തിന് നേര്‍ക്ക് സന്നിധാനത്ത് വെച്ചാണ് ആക്രമണമുണ്ടായത്. അമൃത ടിവി ക്യാമറാമാന്‍ ബിജുവിനെ പ്രതിഷേധക്കാര്‍ തേങ്ങ കൊണ്ട് ഇടിച്ചു. തലയ്ക്ക് ഇടിയേറ്റ് പരിക്ക് പറ്റിയ ബിജുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ന്യൂസ് 18 മാധ്യമസംഘത്തിന് നേര്‍ക്കും ആക്രമണമുണ്ടായിട്ടുണ്ട്. വാര്‍ത്താ സംഘത്തിന്റെ ഉപകരങ്ങള്‍ പലതും നശിപ്പിക്കപ്പെട്ടു.
ഉപകരണങ്ങൾ തല്ലിത്തകർത്തു
ന്യൂസ് 18 തമിഴ്‌നാട് സംഘത്തിന്റെ ക്യാമറ അക്രമികള്‍ തല്ലിത്തകര്‍ത്തു. കേരള വാര്‍ത്താ സംഘത്തിന്റെ ക്യാമറാ സ്റ്റാന്‍ഡ് അടക്കമുളള ഉപകരങ്ങളും തകര്‍ക്കപ്പെട്ടിട്ടുണ്ട്. ക്യാമറാമാന്‍ വിനോദും റിപ്പോര്‍ട്ടര്‍ സജിത്തും സമയോചിതമായി ഇടപെട്ടത് കൊണ്ട് മാത്രം കൂടുതല്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചില്ല. മാധ്യമപ്രവര്‍ത്തകരെ തെരഞ്ഞ് പിടിച്ച് ആക്രമിക്കുന്നതായി ആക്ഷേപം ഉയരുന്നുണ്ട്.
തുടരുന്ന ആക്രമണം
തങ്ങള്‍ക്ക് അനുകൂലമായി വാര്‍ത്ത നല്‍കാത്തവരെ ആക്രമിക്കുന്നത് തുലാമാസ പൂജക്കാലത്തും ശബരിമലയില്‍ കണ്ടതാണ്. ഇത്തവണ പ്രതിഷേധക്കാര്‍ ശരണവിളികളുമായി മാധ്യമപ്രവര്‍ത്തകരെ പിന്തുടരുകയാണ്. പലര്‍ക്കും ജീവനും കൊണ്ട് രക്ഷപ്പെട്ട് മാറി നില്‍ക്കേണ്ട അവസ്ഥയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ ദേശീയ മാധ്യമങ്ങള്‍ അടക്കം നിലയ്ക്കലില്‍ വെച്ച് പ്രതിഷേധക്കാരാല്‍ ക്രൂരമായി ആക്രമിക്കപ്പെട്ടിരുന്നു. അന്ന് ശബരിമല നട അടയ്ക്കും മുന്‍പ് മാധ്യമപ്രവര്‍ത്തകര്‍ അക്രമം ഭയന്ന് മലയിറങ്ങിയിരുന്നു.