മെട്രോ ലഹരിയില്‍ മതിമറന്ന് മാധ്യമങ്ങളും!! പുതുവൈപ്പിൻ ജനങ്ങളുടെ സമരത്തെ എല്ലാരും ഒഴിവാക്കി!!
സ്ത്രീകളും കുട്ടികളുമടക്കം പങ്കെടുത്ത സമരത്തിൽ കടുത്ത പോലീസ് നടപടി ഉണ്ടായിട്ടും ഒരു മാധ്യമം പോലും വേണ്ട രീതിയിൽ തിരിഞ്ഞു നോക്കിയിരുന്നില്ല.
കൊച്ചി: ഡിജിപി ഓഫിസിനു മുന്നിൽ ജിഷ്ണുവിന്റെ കുടുംബം സമരം ചെയ്തതും അതിനോടനുബന്ധിച്ചുണ്ടായ പോലീസ് നടപടിയുമെല്ലാം കണ്ട് നാട്ടിലെ ഒട്ടുമിക്ക മാധ്യമങ്ങൾക്കും ചോര തിളച്ചു. പോലീസ് നടപടിയെ കുറിച്ചും മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ചും ഒന്നാം പേജിൽ ചിത്രം സഹിതം വാർത്ത നൽകിയവരാണ് നമ്മുടെ പത്രങ്ങൾ. മാധ്യമങ്ങളിലാകട്ടെ പ്രൈംടൈം ചർച്ച വരെ നടന്നു. എന്നാൽ കഴിഞ്ഞ ദിവസം കൊച്ചിയിൽ സമാനമായ സംഭവം ഉണ്ടായിട്ടും ഒരു മാധ്യമം പോലും വേണ്ടത്ര പ്രധാന്യം നൽകിയില്ല.
മെട്രോ ഉദ്ഘാടന ലഹരിയിൽ പ്രമുഖ മാധ്യമങ്ങളടക്കം ഐഒസി എൽപിജി സംഭരണ കേന്ദ്രത്തിനെതിരായ പുതുവൈപ്പിൻ ജനങ്ങളുടെ സമരത്തെ അവഗണിച്ചു. കഴിഞ്ഞ ദിവസമാണ് കൊച്ചിയിൽ ഐഒസിയുടെ എല്‍പിജി സംഭരണ കേന്ദ്രത്തിനെതിരെ സമരം നടന്നത്. സമരം ചെയ്തവർക്കെതിരെ ക്രൂരമായ പോലീസ് അതിക്രമം തന്നെയായിരുന്നു അരങ്ങേറിയത്. സ്ത്രീകളും കുട്ടികളുമടക്കം പങ്കെടുത്ത സമരത്തിൽ കടുത്ത പോലീസ് നടപടി ഉണ്ടായിട്ടും ഒരു മാധ്യമം പോലും വേണ്ട രീതിയിൽ തിരിഞ്ഞു നോക്കിയിരുന്നില്ല.
പൊലീസ് ലാത്തി ചാര്‍ജില്‍ സമരക്കാര്‍ക്ക് പരിക്കേറ്റതും 350 പേരെ കസ്റ്റഡിയിലെടുത്തതും പ്രമുഖ പത്രങ്ങളെല്ലാം തന്നെ കൊച്ചി എഡിഷനില്‍ പോലും അകം പേജുകളില്‍ ചെറു കോളം വാര്‍ത്തയായി ആണ് നല്കിരിക്കുന്നത്. സാധാരണ സപ്ലിമെന്റുകള്‍ക്ക് പുറമേ കൊച്ചി മെട്രോ ഉദ്ഘാടന സ്പെഷ്യലായി മറ്റൊരു സപ്ലിമെന്റ് കൂടി ഉള്‍പ്പെടുത്തിയപ്പോഴാണ് സമര്‍ക്കാര്‍ക്കെതിരായ പൊലീസ് അതിക്രമം പത്രങ്ങളെല്ലാം അവഗണിച്ചത്. മിക്ക പത്രങ്ങളുടെയും ഒന്നാം പേജില്‍ പരസ്യവും മെട്രൊക്കുളള ആശംസയും തുടര്‍ പേജുകളില്‍ അനുബന്ധ വാര്‍ത്തകളുമാണ്. പക്ഷെ ഒരു പത്രത്തിന്റെയും ഒന്നാം പേജിലോ അടുത്ത പേജുകളിലോ പുതുവൈപ്പില്‍ സമരം ചെയ്ത ജനങ്ങള്‍ക്ക് എതിരെ നടന്ന പൊലീസ് നരനായാട്ടിനെ പറ്റി വാര്‍ത്തയില്ല. ജില്ലാ പേജില്‍ ഒറ്റ കോളം വാര്‍ത്തയില്‍ ഭൂരിപക്ഷം പത്രങ്ങളും സംഭവം ഒതുക്കുകയാിരുന്നു.
സമരത്തിനെത്തിയവരെ പോലീസ് ക്രൂരമായി തല്ലിച്ചത പോലീസ് നടപടിയെ കുറിച്ചുള്ള പ്രമുഖ പത്രം റിപ്പോർട്ട് ചെയ്തിരിക്കുന്നത് സമരത്തിനെത്തിയവരെ പോലീസ് നീക്കി എന്ന തലക്കെട്ടോടെയാണ്. ഐഒസി ടെർമിനൽ വിരുദ്ധ സമരം: സ്ത്രീകളും കുട്ടികളും പോലീസ് സ്റ്റേഷനിൽ കുത്തിയിരുന്നു എന്നാണ് മറ്റൊരു പ്രധാന പത്രം പറഞ്ഞിരിക്കുന്നത്. ഏറ്റവും അധികം വായനക്കാരുള്ള ഇംഗ്ലീഷ് പത്രം ടൈംസ് ഓഫ് ഇന്ത്യ വാർത്ത പൂർണമായി ഒഴിവാക്കി.
ഹൈക്കോടതി ജംക്ഷനില്‍ പ്രതിഷേധ സമരത്തിനെത്തിയ സ്ത്രീകളും കുട്ടികളുമടക്കമുള്‍വര്‍ക്ക് നേരെയാണ് ഇന്നലെ പൊലീസ് അതിക്രമം നടന്നത്. 350 പേരെ കസ്റ്റഡിയിലെടുത്തതായി വാര്‍ത്തയില്‍ പറയുന്നു. സമരക്കാരെ പിന്തിപ്പിക്കാന്‍ ഡിസിപി യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ ശ്രമം നടന്നെങ്കിലും സമരക്കാര്‍ ഒഴിഞ്ഞ് പോയില്ലെന്നും തുടര്‍ന്ന് ബലം പ്രയോഗിക്കുകയുമായിരുന്നു.