മീഡിയ വൺ വിലക്ക് ; സീൽഡ് കവർ വ്യവഹാരത്തിൽ കേന്ദ്രത്തേയും ഹൈക്കോടതിയേയും കുടഞ്ഞ് സുപ്രീം കോടതി
മീഡിയ വൺ വാർത്താ ചാനലിന് കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം ഏർപ്പെടുത്തിയ സംപ്രക്ഷണ വിലക്ക് റദ്ദാക്കിയിരിക്കുകയാണ് സുപ്രീം കോടതി. മീഡിയ വണ്ണിന് സുരക്ഷാ ക്ലിയറന്‍സ് നിഷേധിക്കാന്‍ ആവശ്യമായ വസ്തുതകള്‍ ഹാജരാക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി നാലാഴ്ചക്കകം ചാനലിന് ലൈസൻസ് പുതുക്കി നൽകണമെന്നും ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ രണ്ടംഗ ബെഞ്ചിന്റേതായി നിർണായക വിധി. അതേസമയം വിധി പ്രസ്താവിക്കവെ കേന്ദ്രത്തിന്റെ 'സീൽഡ് കവർ' നടപടിയേയും സുപ്രീം കോടതി കണക്കറ്റ് വിമർശിച്ചു.
വിലക്കിന്റെ കാരണം മുദ്രവെച്ച കവറിൽ കോടതിയിൽ മാത്രം നൽകിയ നടപടി നീതീകരിക്കാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. 'മീഡിയ വണ്ണിന് സുരക്ഷാ ക്ലിയറന്‍സ് നിഷേധിക്കാന്‍ ഉണ്ടായ കാരണം ഹൈക്കോടതി വെളിപ്പെടുത്തിയിട്ടില്ല. പ്രശ്നത്തിൻറെ സ്വഭാവവും ആഴവും ഫയലിൽ നിന്ന് വ്യക്തമല്ല എന്ന് നിരീക്ഷിച്ച ശേഷവും സെക്യൂരിറ്റി ക്ലിയറൻസ് നിഷേധിച്ച കാര്യം നീതീകരിക്കത്തക്കതാണെന്ന നിഗമനത്തിലെത്താൻ ഹൈക്കോടതിയുടെ മനസ്സിൽ എന്താണ് കാരണമായതെന്നതിന് ഒരു വിശദീകരണവുമില്ല', സുപ്രീം കോടതി കുറ്റപ്പെടുത്തി.

ലൈസൻസ് പുതുക്കാനുള്ള അനുമതി നിഷേധിക്കുന്നതിനുള്ള കാരണങ്ങൾ വെളിപ്പെടുത്താതിരിക്കുകയും പ്രസക്തമായ കാര്യങ്ങൾ കോടതിയിൽ മാത്രം സീൽ കവറിൽ വെളിപ്പെടുത്തുകയും ചെയ്യുന്നത് ഭരണഘടന ഉറപ്പാക്കുന്ന അടിസ്ഥാനപരമായ അവകാശങ്ങൾ നഷ്ടപ്പെടുത്തുന്നതിന് തുല്യമാണ്', കോടതി ചൂണ്ടിക്കാട്ടി. വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ലൈസൻസ് പുതുക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് മീഡിയ വൺ ചാനൽ കേരള ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹർജി സിംഗിൾ ബെഞ്ചും ഡിവിഷൻ ബെഞ്ച് തള്ളുകയായുരുന്നു. രാജ്യസപരക്ഷയുമായി ബന്ധപ്പെട്ട കാരണങ്ങളാലാണ് ലൈസൻസ് പുതുക്കാത്തതെന്ന സർക്കാർ നിലപാട് കോടതി അംഗീകരിക്കുകയായിരുന്നു.
സര്‍ക്കാരിന്റെ നയങ്ങളെയും നടപടികളെയും ചാനലുകള്‍ വിമര്‍ശിക്കുന്നത് ദേശവിരുദ്ധമായി ചിത്രീകരിക്കാനാകില്ലെന്നായിരുന്നു ഇന്ന് വിധി പ്രസ്താവിച്ച് കൊണ്ട് സുപ്രീം കോടതി പറഞ്ഞത്. ശക്തവും ഊർജസ്വലവുമായ ജനാധിപത്യ സംവിധാനത്തിന് സ്വതന്ത്ര മാധ്യമപ്രവർത്തനം അനിവാര്യമാണ്. ദേശസുരക്ഷയുടെ പേരിൽ പൗരാവകാശം ലംഘിക്കാനാകില്ല, അത് നിയമവിരുദ്ധമാണെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാ ക്ലിയറൻസ് ഇല്ലെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ വർഷം ജനവരി 31 നായിരുന്നു മീഡിയ വൺ ചാനലിന് കേന്ദ്രസർക്കാർ വിലക്കേർപ്പെടുത്തിയത്. തുടർന്ന് ചാനൽ സുപ്രീം കോടതിയെ സമീപിച്ചു വിലക്കിന് സ്റ്റേ നേടി. പിന്നാലെ തുടര്‍ന്ന് മാര്‍ച്ച് 16ന് ചാനല്‍ വീണ്ടും സംപ്രേക്ഷണം ആരംഭിച്ചിരുന്നു.












Click it and Unblock the Notifications