ഗാന്ധിയെ കൊന്നത് സംഘപരിവാറെന്ന് സംവിധായകൻ, യൂസ്ലെസെന്ന് വിളിച്ച് ബിജെപി നേതാവ് സന്ദീപ്
കോഴിക്കോട്: തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ പതിവ് പോലെ അയോധ്യയും രാമക്ഷേത്ര നിര്‍മ്മാണവും രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട വിഷയം എന്ന നിലയ്ക്ക് സംഘപരിവാര്‍ ഉയര്‍ത്തിക്കൊണ്ട് വന്നു കഴിഞ്ഞു. തെരഞ്ഞെടുപ്പ് കാലത്ത് രാമക്ഷേത്ര നിര്‍മ്മാണം പ്രകടന പത്രികയിലടക്കം ഉള്‍പ്പെടുത്തുകയും അടുത്ത തെരഞ്ഞെടുപ്പ് വരെ മിണ്ടാതിരിക്കുകയുമാണ് ബിജെപിയുടെ പതിവ്.
അയോധ്യ കേസ് വൈകിപ്പിക്കാന്‍ സുപ്രീം കോടതിയില്‍ കോണ്‍ഗ്രസ് ഇടപെടല്‍ നടത്തി എന്നാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചത്. ഈ വിഷയമായിരുന്നു കഴിഞ്ഞ ദിവസം മീഡിയ വണ്‍ ചാനല്‍ ചര്‍ച്ചയ്‌ക്കെടുത്തത്. ചര്‍ച്ചയ്ക്കിടെ ഗാന്ധിജിയെ കൊന്നത് ആരെന്ന തര്‍ക്കം പൊരിഞ്ഞ തല്ലിലാണ് അവസാനിച്ചത്.
രാമക്ഷേത്രം വൈകുന്നതിനും കുറ്റം കോണ്‍ഗ്രസിനോ
പ്രധാനമന്ത്രി നടത്തിയ വിവാദ പ്രസ്താവനയുടെ അടിസ്ഥാനത്തില്‍ രാമക്ഷേത്രം വൈകുന്നതിനും കുറ്റം കോണ്‍ഗ്രസിനോ എന്ന വിഷയത്തിലായിരുന്നു മീഡിയ വണ്‍ സ്‌പെഷ്യല്‍ എഡിഷന്റെ കഴിഞ്ഞ ദിവസത്തെ ചര്‍ച്ച. എസ്എ അജിംസ് നയിച്ച ചര്‍ച്ചയില്‍ സിപിഎമ്മില്‍ നിന്ന് ഡോ. വിപിപി മുസ്തഫ, കോണ്‍ഗ്രസ് നേതാവ് ഡോ. ജിവി ഹരി, ബിജെപി നേതാവ് സന്ദീപ് വാര്യര്‍, ഡോക്യുമെന്ററി സംവിധായകന്‍ ഗോപാല്‍ മേനോന്‍ എന്നിവരാണ് പങ്കെടുത്തത്.
'ഇവരാണ് ഗാന്ധിയെ കൊന്നത്'
ചര്‍ച്ചയ്ക്കിടെ രാജ്യത്ത് കലാപമുണ്ടാക്കുന്നത് സംഘപരിവാറാണ് എന്നും വികസനം പറയാനില്ലാത്തത് കൊണ്ട് കലാപമുണ്ടാക്കി, രക്തമൊഴുക്കി അധികാരത്തില്‍ വന്നവരാണ് എന്ന് സംവിധായകനായ ഗോപാല്‍ മേനോന്‍ ആരോപിക്കുകയുണ്ടായി. അതിനൊപ്പമാണ് ഗാന്ധിജിയെ കൊന്നവരാണ് ഇവര്‍ എന്ന് കൂടി ഗോപാല്‍ മേനോന്‍ ആരോപിച്ചത്. രൂക്ഷമായാണ് ബിജെപിയുടെ പ്രതിനിധി സന്ദീപ് ഇതിനോട് പ്രതികരിച്ചത്.
സംഘപരിവാറെന്ന് സംവിധായകൻ
ഗാന്ധിയെ കൊന്ന ഇവര്‍ ആരെന്ന് ഗോപാല്‍ മേനോന്‍ പറയട്ടേ എന്നായി സന്ദീപ് വാര്യര്‍. ഗാന്ധിയെ കൊന്നത് സംഘപരിവാര്‍ ആണെന്നത് ലോകത്ത് എല്ലാവര്‍ക്കും അറിയാമെന്ന് ഗോപാല്‍ മേനോന്‍ മറുപടി നല്‍കി. അതല്ലാ എന്ന് പറയാന്‍ ശ്രമിക്കരുതെന്ന് നാഥുറാം ഗോഡ്‌സെയുടെ പേരില്‍ ഒരു നഗരമുണ്ടാക്കാനുളള ശ്രമത്തിലാണ് ഉത്തര്‍പ്രദേശിലെ ബിജെപി സര്‍ക്കാര്‍ എന്നും ഗോപാല്‍ മേനോന്‍ ചൂണ്ടിക്കാട്ടി.
വെറും യൂസ്ലെസ്
ഇത്തരത്തിലുളള അഭിപ്രായങ്ങള്‍ പറഞ്ഞാല്‍ ചര്‍ച്ച സുഗമമായി മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കില്ലെന്നും മറുപടി പറയാന്‍ അറിയാഞ്ഞിട്ടല്ല, മറിച്ച് ഗോപാല്‍ മേനോനെ പോലെയുളള യൂസ് ലെസ്സുകള്‍ക്ക് മറുപടി നല്‍കി തന്റെ സമയം കളയാനില്ല എന്നത് കൊണ്ട് വിട്ടുകളയുകയാണ് എന്ന് സന്ദീപ് വാര്യര്‍ പറഞ്ഞു. ഇതോടെ വ്യക്തിപരമായ അധിക്ഷേപം പാടില്ലെന്ന് അവതാരകന്‍ ഇടപെട്ടു.
'തന്നോടൊന്നും മറുപടിയില്ല'
ഈ രീതിയില്‍ സംസാരിച്ചാല്‍ മറുപടി പറയേണ്ടി വരുമെന്ന് സന്ദീപ് പറഞ്ഞു. മറുപടി പറയൂ അത് കേള്‍ക്കാനാണ് ഇവിടിരിക്കുന്നത് എന്ന് ഗോപാല്‍ മേനോന്‍ തിരിച്ചും പറഞ്ഞു. എടോ തന്നോടൊന്നും മറുപടി പറയേണ്ട കാര്യമില്ലെന്നും താന്‍ അത്രയ്‌ക്കൊന്നും വലിയ ആളായിട്ടില്ല എന്നുമായിരുന്നു സന്ദീപിന്റെ പ്രതികരണം. താന്‍ എന്നൊക്കെ വീട്ടില്‍ പോയി വിളിച്ചാല്‍ മതിയെന്ന് ഗോപാല്‍ മേനോനും ചുട്ട മറുപടി കൊടുത്തു.
രാഹുൽ ഗാന്ധി മാപ്പ് പറഞ്ഞു
ഇതോടെ പ്രതിപക്ഷ ബഹുമാനത്തോടെ സംസാരിക്കണമെന്ന് അവതാരകന്‍ ബിജെപി നേതാവിനോട് ആവശ്യപ്പെട്ടു. കോണ്‍ഗ്രസിന്റെ ആളും സിപിഎമ്മിന്റെ ആളും പറയുന്നതിന് മറുപടി നല്‍കാം. അവര്‍ ഉത്തരവാദിത്തമുളള രാഷ്ട്രീയ പാര്‍ട്ടിയിലെ ആളുകളാണ്. ഗാന്ധിയെ കൊന്നത് ആര്‍എസ്എസ് ആണ് എന്ന് പറഞ്ഞതിന് രാഹുല്‍ ഗാന്ധിക്ക് കോടതിയില്‍ പോയി മാപ്പ് പറയേണ്ടി വന്നുവെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.
വീഡിയോ
ചർച്ചയിലെ വൈറലായ ഭാഗം കാണാം
യതീഷ് ചന്ദ്ര ജഡ്ജിയെ തടഞ്ഞുവെന്ന് ജന്മഭൂമി, സന്നിധാനത്ത് എത്തിയത് മാപ്പ് പറയാനെന്നും വാർത്ത