സർക്കാരിനെ വെട്ടിലാക്കി ജി സുധാകരന്റെ ഭാര്യയുടെ നിയമനം! യോഗ്യതയിൽ ഭേദഗതി വരുത്തിയെന്ന് ആരോപണം...
പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്റെ ഭാര്യയുടെ നിയമനമാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്.
തിരുവനന്തപുരം: ഇപി ജയരാജന്റെ ബന്ധുനിയമന വിവാദമായിരുന്നു പിണറായി സർക്കാരിന് മേൽ കരിനിഴൽ വീഴ്ത്തിയ ആദ്യസംഭവം. വിവാദം ആളിക്കത്തിയപ്പോൾ മന്ത്രിക്കസേരയാണ് ഇപി ജയരാജന് നഷ്ടമായത്. ഒടുവിൽ ബന്ധുനിയമന കേസിൽ കുറ്റവിമുക്തനായെങ്കിലും ഇപി ഇന്നും മന്ത്രിസഭയ്ക്ക് പുറത്തു തന്നെ. ഇപി ജയരാജനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളും ആരോപണങ്ങളും അവസാനിച്ചെങ്കിലും ബന്ധുനിയമനം സിപിഎമ്മിന് വീണ്ടും തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്റെ ഭാര്യയുടെ നിയമനമാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്.
മന്ത്രി സുധാകരന്റെ ഭാര്യ ഡോക്ടർ ജൂബിലി നവപ്രഭയെ കേരള സർവകലാശാലയ്ക്ക് കീഴിലുള്ള സ്വാശ്രയ സ്ഥാപനങ്ങളുടെ ഡയറക്ടറായി നിയമിച്ചതാണ് വിവാദമായിരിക്കുന്നത്. ജൂബിലി നവപ്രഭയുടെ നിയമനത്തിനായി സർവകലാശാല നിഷ്കർഷിക്കുന്ന യോഗ്യതയിൽ ഭേദഗതി വരുത്തിയെന്നാണ് ആരോപണം. മനോരമ ഓൺലൈനാണ് ഇതുസംബന്ധിച്ച് വാർത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഭാര്യ ജൂബിലി നവപ്രഭ...
പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്റെ ഭാര്യ ജൂബിലി നവപ്രഭയെ കേരള സർവകലാശാല ഡയറക്ടറേറ്റ് ഓഫ് മാനേജ്മെന്റ് ടെക്നോളജി ആൻഡ് എജ്യൂക്കേഷൻ ഡയറക്ടറായാണ് നിയമിച്ചിരിക്കുന്നത്. കേരള സർവകലാശാലയുടെ നിയന്ത്രണത്തിലുള്ള സ്വാശ്രയ സ്ഥാപനങ്ങളുടെ ഡയറക്ടർ പദവിയാണിത്. എന്നാൽ മന്ത്രിയുടെ ഭാര്യയ്ക്ക് വേണ്ടി ഡയറക്ടർ സ്ഥാനത്തേക്കുള്ള യോഗ്യതയിൽ ഇളവ് വരുത്തിയെന്നാണ് ഇപ്പോഴത്തെ ആരോപണം.
പ്രൊഫസർമാരെ...
സർവകലാശാല പ്രൊഫസർമാരെയാണ് ഡയറക്ടർ സ്ഥാനത്ത് നേരത്തെ നിയമിച്ചിരുന്നത്. എന്നാൽ ഇത്തവണ വിരമിച്ച അദ്ധ്യാപകരെയും ഡയറക്ടറായി നിയമിക്കാമെന്ന് സിൻഡിക്കേറ്റ് തീരുമാനമെടുത്തു. ഈ ഭേദഗതിയിലൂടെയാണ് മന്ത്രിയുടെ ഭാര്യ നിയമനം നേടിയതെന്നാണ് ആരോപണം. അതേസമയം, മെയ് നാലിന് നടത്തിയ ഇന്റർവ്യൂ അടിസ്ഥാനമാക്കി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും അതിൽ നിന്ന് നിയമനം നടത്തിയെന്നുമാണ് സർവകലാശാലയുടെ നിയമന ഉത്തരവിൽ പറയുന്നത്.
ഒരു വർഷത്തേക്ക്...
ഇന്റർവ്യൂവും റാങ്ക് ലിസ്റ്റും അനുസരിച്ചാണ് നിയമനം നടത്തിയതെങ്കിലും, യോഗ്യതയിൽ ഭേദഗതി വരുത്തിയതാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. കേരള സർവകലാശാലയുടെ കീഴിലുള്ള സ്വാശ്രയ സ്ഥാപനങ്ങളായ പത്ത് ബിഎഡ് സെന്ററുകൾ, 29 യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ഏഴ് മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടുകൾ എന്നിവയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത് ഡയറക്ടറേറ്റ് ഓഫ് മാനേജ്മെന്റ് ടെക്നോളജി ആൻഡ് എജ്യൂക്കേഷൻ ആണ്. ഇതിന്റെ ഡയറക്ടറായാണ് മന്ത്രി സുധാകരന്റെ ഭാര്യയെ നിയമിച്ചിരിക്കുന്നത്. ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. മാസം 35,000 രൂപയാണ് ശമ്പളം.
ഗർഭിണിയായ യുവതിയെ ഓട്ടോയിൽ വച്ച് കൂട്ട ബലാത്സംഗം ചെയ്തു... സംഭവം ഡോക്ടറെ കാണിച്ച് മടങ്ങവേ...
ഒരു ഗവർണറാവാൻ വേണ്ട യോഗ്യതകൾ എന്തെല്ലാം? കുമ്മനത്തിനും തടസമില്ല... മാസം മൂന്നര ലക്ഷം രൂപ ശമ്പളം..
കേരളത്തിൽ നിന്ന് ഗവർണറാകുന്ന ആദ്യത്തെ ആളല്ല കുമ്മനം! കുമ്മനത്തിന് മുമ്പ് ഗവർണറായ മലയാളികൾ ഇവരാണ്...