ആദ്യം ചികിത്സ, ശേഷം തൃശൂരിലേക്ക്! അറ്റ്ലസ് രാമചന്ദ്രനെ സഹായിച്ചത് യുഎഇ എക്സേചേഞ്ച് ഉടമ ബിആർ ഷെട്ടി..
പ്രമുഖ വ്യവസായിയും യുഎഇ എക്സ്ചേഞ്ച് ഉടമയുമായ ബിആർ ഷെട്ടിയുടെ സഹായമാണ് രാമചന്ദ്രന്റെ ജയിൽമോചനം വേഗത്തിലാക്കിയതെന്നാണ് സൂചന.
തൃശൂർ: മൂന്ന് വർഷത്തിന് ശേഷം ജയിൽമോചിതനായ അറ്റ്ലസ് രാമചന്ദ്രനെ തൃശൂരിലെ കുടുംബവീട്ടിലേക്ക് കൊണ്ടുവരുമെന്ന് സൂചന. ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്ന അദ്ദേഹത്തിന് മെച്ചപ്പെട്ട ചികിത്സ നൽകിയതിന് ശേഷം തൃശൂരിലേക്ക് കൊണ്ടുവന്നേക്കുമെന്ന് മംഗളം ദിനപ്പത്രമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജയിൽമോചിതനായെങ്കിലും കേസുമായി ബന്ധപ്പെട്ട മറ്റു നടപടികൾക്ക് വേണ്ടി അദ്ദേഹത്തിന് കുറച്ചുനാൾ കൂടി ദുബായിൽ കഴിയേണ്ടി വരും. ഈ നടപടികളെല്ലാം പൂർത്തിയാക്കിയ ശേഷം മാത്രമേ കേരളത്തിലേക്ക് മടങ്ങുകയുള്ളു.
തൃശൂർ പുതുക്കാട് സ്വദേശിയായ അറ്റ്ലസ് രാമചന്ദ്രൻ തൃശൂർ കോട്ടപ്പുറത്തായിരുന്നു താമസിച്ചിരുന്നത്. പിന്നീട് കുടുംബസമേതം ദുബായിലേക്ക് ചേക്കേറിയതോടെ ഇടയ്ക്കിടെ മാത്രമാണ് തൃശൂരിൽ വരാറുണ്ടായിരുന്നത്. നിലവിൽ കോട്ടപ്പുറത്തെ വീട് പൂട്ടിയിട്ടിരിക്കുകയാണ്. അതേസമയം, പ്രമുഖ വ്യവസായിയും യുഎഇ എക്സ്ചേഞ്ച് ഉടമയുമായ ബിആർ ഷെട്ടിയുടെ സഹായമാണ് രാമചന്ദ്രന്റെ ജയിൽമോചനം വേഗത്തിലാക്കിയതെന്നാണ് സൂചന. അറ്റ്ലസ് രാമചന്ദ്രന്റെ ഉടമസ്ഥതയിലുള്ള ആശുപത്രികൾ ബിആർ ഷെട്ടി നേരത്തെ ഏറ്റെടുത്തിരുന്നു. ഇതിലൂടെ അദ്ദേഹത്തിന്റെ കുടുംബത്തിന് വൻതുക ലഭിക്കുകയും ചെയ്തു. ഈ പണം ഉപയോഗിച്ചാണ് മിക്ക കടങ്ങളും തിരിച്ചടച്ചത്.
കടം തിരിച്ചടയ്ക്കാൻ...
ഗൾഫ് രാജ്യങ്ങളിലൽ അറ്റ്ലസ് ഗ്രൂപ്പിന് കീഴിലുണ്ടായിരുന്ന ആശുപത്രികളാണ് ബിആർ ഷെട്ടി ഏറ്റെടുത്തത്. അറ്റ്ലസ് രാമചന്ദ്രന്റെ സാഹചര്യം മുതലാക്കി പല വ്യവസായികളും ചുളുവിലയ്ക്ക് സ്ഥാപനങ്ങൾ കൈക്കലാക്കാൻ ശ്രമിച്ചെങ്കിലും ബിആർ ഷെട്ടി ഉയർന്നവില നൽകി ഏറ്റെടുക്കുകയായിരുന്നു. ഷെട്ടിയുടെ ഈ സഹായം രാമചന്ദ്രന്റെ കുടുംബത്തിന് വലിയ അനുഗ്രഹമായി. ഷെട്ടിയിൽ നിന്ന് ലഭിച്ച പണം ഉപയോഗിച്ചാണ് പല വായ്പകളും തിരിച്ചടച്ചത്.
ബിആർ ഷെട്ടി...
യുഎഇ എക്സ്ചേഞ്ച്, എൻഎംസി ഹെൽത്ത് കെയർ തുടങ്ങിയ സ്ഥാപനങ്ങളുടെ ഉടമയായ ബിആർ ഷെട്ടി മംഗലാപുരം ഉഡുപ്പി സ്വദേശിയാണ്. അറ്റ്ലസ് രാമചന്ദ്രന്റെ ദയനീയാവസ്ഥയെക്കുറിച്ച് അദ്ദേഹത്തിന്റെ ഭാര്യ ഇന്ദിര വിവരിക്കുന്നത് ഒരു പ്രമുഖ മാധ്യമത്തിൽ വാർത്തയായിരുന്നു. ഈ റിപ്പോർട്ട് കണ്ടാണ് ആശുപത്രികൾ ഏറ്റെടുക്കാമെന്ന് ബിആർ ഷെട്ടി അറിയിച്ചത്. അതിനിടെ സിനിമാ നിർമ്മാണത്തേക്ക് കടന്ന ഷെട്ടി, ആശുപത്രി ഏറ്റെടുക്കലിൽ നിന്ന് പിന്മാറുമെന്നും അഭ്യൂഹങ്ങളുണ്ടായി. എന്നാൽ ഒരു ദൈവദൂതനെ പോലെ പറഞ്ഞ വാക്ക് പാലിച്ച് ബിആർ ഷെട്ടി ആശുപത്രികൾ ഏറ്റെടുത്തു.
ബിജെപി ഇടപെടലും...
ദീർഘകാലമായി ജയിലിൽ കഴിഞ്ഞിരുന്ന അറ്റ്ലസ് രാമചന്ദ്രനെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് അടുത്തിടെയാണ് ജീവൻവച്ചത്. ബിജെപി സംസ്ഥാന പ്രസിഡന്റായിരുന്ന കുമ്മനം രാജശേഖരനും, ബിജെപി പ്രവാസി സെല്ലും വിഷയത്തിൽ സജീവമായി ഇടപെട്ടിരുന്നു. ഇക്കാര്യം വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തു. ഇതിനുപിന്നാലെയാണ് അറ്റ്ലസ് രാമചന്ദ്രന് മതിയായ ചികിത്സ ലഭ്യമാക്കണമെന്ന് അവർ ദുബായ് ഭരണകൂടത്തോട് അഭ്യർത്ഥിച്ചത്. ഈ സമയം ഇന്ത്യയിലും ദുബായിലുമായി കേസിലെ എതിർകക്ഷികളുമായി ഒത്തുതീർപ്പ് ചർച്ചകളും നടന്നിരുന്നു.
Recommended Video
മോചനം...
ഒടുവിൽ മൂന്ന് വർഷത്തെ ജയിൽവാസത്തിന് ശേഷം കഴിഞ്ഞദിവസം അറ്റ്ലസ് രാമചന്ദ്രൻ ജയിൽമോചിതനായി. അറ്റ്ലസ് രാമചന്ദ്രന്റെ മോചനം ദുബായ് ഭരണകൂടം നൽകിയ റമസാൻ സമ്മാനമാണെന്നായിരുന്നു അദ്ദേഹത്തിന്റെ കടുംബസുഹൃത്ത് രാമചന്ദ്രന്റെ പ്രതികരണം. കേസുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളും ചികിത്സയും പൂർത്തിയായാൽ അറ്റ്ലസ് രാമചന്ദ്രൻ തൃശൂരിലേക്ക് വീട്ടിലേക്ക് വരുമെന്നാണ് ഇവരുടെയും പ്രതീക്ഷ.