തൃശൂരിൽ അരങ്ങേറിയത് 'സന്ദേശ'ത്തിലെ രംഗങ്ങൾ! മൃതദേഹത്തെ ചൊല്ലി സിപിഎം-ബിജെപി തർക്കം...
സിപിഎം-ബിജെപി സംഘർഷത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കയ്പമംഗലം സ്വദേശി സതീശൻ ഞായറാഴ്ച രാവിലെയാണ് മരണപ്പെട്ടത്.
തൃശൂർ: സിപിഎം-ബിജെപി സംഘർഷത്തിൽ മർദ്ദനമേറ്റ് മരിച്ച ആളെ ചൊല്ലി ഇരുപാർട്ടികളും തമ്മിൽ തർക്കം. തൃശൂർ കയ്പമംഗലം സ്വദേശി സതീശന്റെ മൃതദേഹത്തെ ചൊല്ലിയാണ് തർക്കമുണ്ടായത്. മരിച്ചയാൾ തങ്ങളുടെ പ്രവർത്തകനാണെന്ന് സിപിഎമ്മും ബിജെപിയും ഒരുപോലെ വാദിച്ചതോടെയാണ് തർക്കം ഉടലെടുത്തത്.
സുധീഷ് മിന്നിക്ക് കൂട്ടായി അമൃത എത്തുന്നു! വിവാഹം ഡിസംബർ മൂന്നിന് കൂത്തുപ്പറമ്പിൽ....
സിപിഎം-ബിജെപി സംഘർഷത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കയ്പമംഗലം സ്വദേശി സതീശൻ ഞായറാഴ്ച രാവിലെയാണ് മരണപ്പെട്ടത്. തൃശൂർ ഒളരിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മരണവാർത്ത അറിഞ്ഞതോടെ ബിജെപിയുടെയും സിപിഎമ്മിന്റെയും പ്രാദേശിക നേതാക്കൾ സതീശന്റെ വീട്ടിലെത്തി. ഇവിടെവച്ചാണ് സന്ദേശം സിനിമയിലെ രംഗങ്ങൾ ഓർമ്മിപ്പിക്കുംവിധം തർക്കം അരങ്ങേറിയത്. മനോരമ ന്യൂസ്.കോം ആണ് ഈ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കയ്പമംഗലം...
തൃശൂർ കയ്പമംഗലം വെസ്റ്റ് പവർ സ്റ്റേഷന് സമീപം ശനിയാഴ്ച വൈകീട്ടായിരുന്നു സംഘർഷമുണ്ടായത്. പ്രദേശത്തെ ബിജെപി-സിപിഎം പ്രവർത്തകരാണ് ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. സ്ഥലത്തുണ്ടായിരുന്ന കയ്പമംഗലം സ്വദേശി സതീശനും സംഘർഷത്തിൽ മർദ്ദനമേറ്റു.
കാരണം....
പരിക്കേറ്റ സതീശനെ ശനിയാഴ്ച രാത്രി തന്നെ ഒളരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ഞായറാഴ്ച രാവിലെയാണ് സതീശൻ മരണപ്പെട്ടത്. കയ്പമംഗലം പ്രദേശത്തെ ഏതാനും സിപിഎം പ്രവർത്തകർ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നിരുന്നു. ഇതിനെ ചൊല്ലിയുള്ള തർക്കമാണ് കഴിഞ്ഞദിവസം സംഘർഷത്തിൽ കലാശിച്ചത്.
അവകാശവാദം...
മരണവാർത്തയറിഞ്ഞ് പ്രദേശത്തെ സിപിഎം-ബിജെപി പ്രവർത്തകർ സതീശന്റെ വീട്ടിലെത്തി. ഇവിടെവച്ചാണ് മൃതദേഹത്തെ ചൊല്ലി തർക്കമുണ്ടായത്. മരണപ്പെട്ട സതീശൻ തങ്ങളുടെ പ്രവർത്തകനാണെന്നായിരുന്നു ഇരുപാർട്ടികളുടെയും അവകാശവാദം. തുടർന്ന് പോലീസെത്തി പാർട്ടി പ്രവർത്തകരെ പുറത്താക്കിയതോടെയാണ് തർക്കം അവസാനിച്ചത്.
ഹർത്താൽ....
അതിനിടെ ബിജെപി നേതാക്കൾ ആശുപത്രിയിലെത്തി മറ്റു നടപടികൾക്ക് നേതൃത്വം നൽകി. പരിക്കേറ്റവരുടെ പേരുകളിൽ ബിജെപി പ്രവർത്തകരുടെ കൂടത്തിലാണ് സതീശനെയും ഉൾപ്പെടുത്തിയിരുന്നത്. സതീശന്റെ മരണത്തെ തുടർന്ന് കയ്പമംഗലം, കൊടുങ്ങല്ലൂർ മണ്ഡലങ്ങളിൽ തിങ്കളാഴ്ച ഹർത്താലിനും അഹ്വാനം ചെയ്താണ് ബിജെപി സ്കോർ ചെയ്തത്.
ആരോപണം...
അതേസമയം, ബിജെപി തരംതാണ രാഷ്ട്രീയം കളിക്കുകയാണെന്നാണ് സിപിഎമ്മിന്റെ ആരോപണം. സതീശൻ സിപിഎം പ്രവർത്തകനാണെന്ന് അദ്ദേഹത്തിന്റെ ഭാര്യ വ്യക്തമാക്കിയതായും സിപിഎം നേതാക്കൾ പറഞ്ഞു. മൃതദേഹത്തെ ചൊല്ലിയുടെ തർക്കം രൂക്ഷമായതോടെ പോലീസെത്തിയാണ് പരിഹാരം കണ്ടത്.