കേരളത്തിന് നാണക്കേട്! എക്സൈസ് വകുപ്പിൽ വനിതാ ഓഫീസർമാരെ ലൈംഗികമായി പീഡിപ്പിക്കുന്നു...
മനുഷ്യാവകാശ കമ്മീഷൻ, എക്സൈസ് കമ്മീഷണർ, വനിതാ കമ്മീഷൻ, എക്സൈസ് മന്ത്രി എന്നിവർക്കാണ് വനിതാ ജീവനക്കാർ പരാതി നൽകിയിരിക്കുന്നത്.
കോഴിക്കോട്: എക്സൈസ് വകുപ്പിൽ വനിതാ ജീവനക്കാരെ പുരുഷ ഉദ്യോഗസ്ഥർ ലൈംഗികമായി പീഡിപ്പിക്കുന്നുവെന്ന് പരാതി. സിവിൽ എക്സൈസ് ഉദ്യോഗസ്ഥന്മാർ മുതൽ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ വരെ ദുഷ്ട ലാക്കോടെയാണ് തങ്ങളെ സമീപിക്കുന്നതും, അവരുടെ ഇംഗിതത്തിന് വഴങ്ങിയില്ലെങ്കിൽ സ്വസ്ഥമായി ജോലി ചെയ്യാൻ അനുവദിക്കില്ലെന്നും വനിതാ ജീവനക്കാരുടെ പരാതിയിൽ പറയുന്നു.
എക്സൈസ് വകുപ്പിലെ പീഡനം സംബന്ധിച്ച് ഒരുകൂട്ടം വനിതാ ജീവനക്കാർ പരാതി നൽകിയെന്ന വാർത്ത മാതൃഭൂമി ന്യൂസാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മനുഷ്യാവകാശ കമ്മീഷൻ, എക്സൈസ് കമ്മീഷണർ, വനിതാ കമ്മീഷൻ, എക്സൈസ് മന്ത്രി എന്നിവർക്കാണ് വനിതാ ജീവനക്കാർ പരാതി നൽകിയിരിക്കുന്നത്. ജീവനക്കാരുടെ പരാതിയിൽ എക്സൈസ് കമ്മീഷണർ റിപ്പോർട്ട് തേടിയതായും മാതൃഭൂമിയുടെ വാർത്തയിൽ പറയുന്നു.
പീഡനം...
എക്സൈസ് വകുപ്പിലെ പുരുഷ ഉദ്യോഗസ്ഥർ ലൈംഗികമായി പീഡിപ്പിക്കുന്നതടക്കം നിരവധി കാര്യങ്ങളാണ് വനിതാ ജീവനക്കാരുടെ പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്. എക്സൈസ് റെയ്ഞ്ച് ഓഫീസുകളിൽ വനിതാ ജീവനക്കാർക്ക് പ്രത്യേക ടോയ്ലറ്റോ, വിശ്രമിക്കാനുള്ള സൗകര്യമോ ഇല്ല. പലപ്പോഴും രാത്രികളിൽ ഉദ്യോഗസ്ഥർ അനാവശ്യമായി ഓഫീസിലേക്ക് വിളിച്ചുവരുത്തുന്നു. ഡ്യൂട്ടി കഴിഞ്ഞാൽ വീട്ടിൽ പോകാൻ സമ്മതിക്കുന്നില്ല തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് ഒരു കൂട്ടം വനിതാ ജീവനക്കാർ പരാതിയിൽ പറഞ്ഞിരിക്കുന്നത്. മിക്ക എക്സൈസ് ഓഫീസുകളിലും ഡ്യൂട്ടി സമയത്ത് മദ്യപിക്കുന്ന പുരുഷ ഓഫീസർമാർക്കൊപ്പം ജോലി ചെയ്യേണ്ടി വരുന്നതായും ഇവരുടെ പരാതിയിൽ ആരോപിക്കുന്നുണ്ട്.
ജോലി ചെയ്യാൻ...
എക്സൈസ് വകുപ്പിലെ സിവിൽ ഓഫീസർമാർ മുതൽ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ വരെ ദുഷ്ട ലാക്കോടെയാണ് തങ്ങളെ സമീപിക്കുന്നതെന്നാണ് വനിതാ ജീവനക്കാരുടെ പ്രധാന പരാതി. അവരുടെ ഇംഗിതത്തിന് വഴങ്ങുന്നവർക്ക് മാത്രമാണ് ഓഫീസുകളിൽ സ്വസ്ഥമായി ജോലി ചെയ്യാൻ കഴിയുന്നതെന്നും ഇവർ പരാതിയിൽ പറയുന്നു. ഇതിനു തെളിവായി കൊല്ലത്ത് നടന്ന ഒരു സംഭവത്തെക്കുറിച്ചും പരാതിയിൽ സൂചിപ്പിക്കുന്നുണ്ട്. സൗകര്യപ്രദമായ സ്ഥലത്ത് ജോലി ചെയ്യണമെന്നുണ്ടെങ്കിൽ വകുപ്പിലെ മേലുദ്യോഗസ്ഥരെയോ അസോസിയേഷൻ ഭാരവാഹികളെയോ തൃപ്തിപ്പെടുത്തേണ്ട അവസ്ഥയാണുള്ളതെന്നും വനിതാ ജീവനക്കാർ ആരോപിക്കുന്നുണ്ട്.
ഒഴിവാക്കരുത്...
വ്യാജ പരാതിയെന്നും, ജീവനക്കാരുടെ ഭ്രാന്തൻ ചിന്തയെന്നും കരുതി മുഴുവൻ വായിക്കാതെ തള്ളിക്കളയരുതെന്ന് പറഞ്ഞാണ് വനിതാ ജീവനക്കാരുടെ പരാതി ആരംഭിക്കുന്നത്. ജോലി ചെയ്യാനുള്ള സാഹചര്യം നഷ്ടമാകുമെന്ന് ഭയന്നാണ് തങ്ങളുടെ പേര് വെളിപ്പെടുത്താൻ മടിക്കുന്നതെന്നും പരാതിയിലുണ്ട്. സംസ്ഥാന എക്സൈസ് വകുപ്പിലെ പുരുഷ ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണമുന്നയിച്ചുള്ള പരാതി എക്സൈസ് മന്ത്രി, എക്സൈസ് കമ്മീഷണർ, മനുഷ്യാവകാശ കമ്മീഷൻ, വനിത കമ്മീഷൻ എന്നിവർക്കാണ് നൽകിയിട്ടുള്ളത്. വനിതാ ജീവനക്കാരുടെ പരാതിയിൽ എക്സൈസ് കമ്മീഷണർ അടിയന്തര നടപടി സ്വീകരിക്കുകയും ചെയ്തു. സംഭവത്തിൽ മൂന്നു ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് എക്സൈസ് കമ്മീഷണർ എല്ലാ ഡെപ്യൂട്ടി കമ്മീഷണർമാർക്കും നിർദേശം നൽകി. മാതൃഭൂമി ന്യൂസാണ് എക്സൈസ് വകുപ്പിലെ വനിതാ ജീവനക്കാരുടെ പരാതിയെ സംബന്ധിച്ചുള്ള വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
2014 മുതൽ...
പുരുഷന്മാർ മാത്രം അടക്കിവാണിരുന്ന എക്സൈസ് വകുപ്പിൽ 2014 മുതലാണ് വനിതകൾക്ക് നിയമനം നൽകിയത്. ഇതുവരെ മൂന്നു ബാച്ചുകളിലായി നിയമിതരായ വനിതാ ഉദ്യോഗസ്ഥർ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്നു. എന്നാൽ വനിതാ നിയമനം ആരംഭിച്ചത് മുതൽ തന്നെ എക്സൈസ് വകുപ്പിൽ നിന്ന് ഗുരുതര ആരോപണങ്ങളുയർന്നിരുന്നു. വനിതകൾക്ക് സ്ഥിരമായി പാറാവ് ഡ്യൂട്ടി നൽകുന്നതും, ക്ലറിക്കൽ ജോലികൾക്ക് വിലക്കേർപ്പെടുത്തിയതും ഇതിനുമുൻപും പരാതിക്ക് കാരണമായി. ഇത്തരത്തിൽ അസൗകര്യങ്ങളും മാനസിക പീഡനങ്ങളും തുടരുന്നതിനിടെയാണ് വനിതാ ജീവനക്കാർ ലൈംഗികമായി വരെ പീഡിപ്പിക്കപ്പെടുന്നതായി പരാതി ഉയർന്നിരിക്കുന്നത്. എക്സൈസ് വകുപ്പിൽ കൂടുതൽ വനിതകളെ നിയമിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ ഇത്തരമൊരു പരാതി പുറത്തുവന്നത് സ്ത്രീകളായ ഉദ്യോഗാർഥികളെ അകറ്റിനിർത്താനും കാരണമായേക്കാം.
കൂട്ടുകാരിയുടെ വീട്ടിലെത്തിയ പ്ലസ് വൺ വിദ്യാർത്ഥി ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ!
മീശപ്പുലിമലയിൽ മഞ്ഞു വീഴുന്നത് കാണാൻ പോയവർ സിഗരറ്റ് വലിച്ചിട്ടു? കൊളുക്കുമല കത്തിയമർന്നു...
18കാരിയും 35കാരിയായ ടീച്ചറും തമ്മിൽ പ്രണയം! സ്വവർഗപ്രണയത്തെ എതിർത്ത മാതാവിനെ കമിതാക്കൾ തല്ലിക്കൊന്നു