പെരിയാർ, മൈസൂർ സർവകലാശാലകളിൽ നിന്ന് വ്യാജ ബിരുദം; കണ്ണൂരിലെ ബാങ്ക് മാനേജർമാർ സംശയനിഴലിൽ!
കേരളാ ബാങ്ക് രൂപീകരണത്തിന് മുന്നോടിയായി നടക്കുന്ന സർട്ടിഫിക്കറ്റ് പരിശോധനയിലാണ് 12 പേരുടെ ബിരുദങ്ങൾ അംഗീകാരമില്ലാത്തതാണെന്ന് കണ്ടെത്തിയത്.
കണ്ണൂർ: അന്തർ സംസ്ഥാന സർവകലാശാലകളുടെ വ്യാജ ബിരുദ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് ബാങ്കിൽ സ്ഥാനക്കയറ്റം നേടിയതായി ആരോപണം. കണ്ണൂർ ജില്ലാ സഹകരണ ബാങ്കിലെ 12 ജീവനക്കാരുടെ ബിരുദ സർട്ടിഫിക്കറ്റുകളാണ് വ്യാജമെന്ന് സംശയിക്കുന്നത്.
മുസ്ലീം ലീഗ് നേതാവിന്റെ സ്കൂളിൽ ആർഎസ്എസ് പഠനശിബിരം! ഹെഡ് മാസ്റ്റർ ബിജെപി മുൻ ജില്ലാ പ്രസിഡന്റ്...
എംവി ജയരാജന്റെ 'സിഐഡി' അന്വേഷണം! തച്ചങ്കരിയുടെ കസേര തെറിച്ചു! ഒരീച്ച പോലും അറിഞ്ഞില്ല...
സേലം പെരിയാർ യൂണിവേഴ്സിറ്റി, ചെന്നൈ ഭാരത് ഡീംഡ് യൂണിവേഴ്സിറ്റി, ബിലാസ്പൂർ സിവി രാമൻ യൂണിവേഴ്സിറ്റി, മൈസൂർ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ നിന്നുള്ള സർട്ടിഫിക്കറ്റുകളാണ് സംശയനിഴലിലുള്ളത്. കേരളാ ബാങ്ക് രൂപീകരണത്തിന് മുന്നോടിയായി നടക്കുന്ന സർട്ടിഫിക്കറ്റ് പരിശോധനയിലാണ് 12 പേരുടെ ബിരുദങ്ങൾ അംഗീകാരമില്ലാത്തതാണെന്ന് കണ്ടെത്തിയത്. സംശയനിഴലിലുള്ള 12 ജീവനക്കാരും കണ്ണൂർ ജില്ലാ സഹകരണ ബാങ്കിലെ ജീവനക്കാരാണ്.
12 ജീവനക്കാർ...
കണ്ണൂർ ജില്ലാ സഹകരണ ബാങ്കിലെ 12 ജീവനക്കാരുടെ ബിരുദ സർട്ടിഫിക്കറ്റുകളാണ് സംശയനിഴലിലുള്ളത്. മൂന്ന് മാനേജർമാരും ഒരു ഡെപ്യൂട്ടി ജനറൽ മാനേജറും ഇതിൽ ഉൾപ്പെടുമെന്നാണ് മാതൃഭൂമി ദിനപ്പത്രം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സംസ്ഥാനത്തെ ഒരു സർവകലാശാലയും അംഗീകരിക്കാത്ത ബിരുദ സർട്ടിഫിക്കറ്റുകൾ ഹാജരാക്കി സ്ഥാനക്കയറ്റം നേടിയവരാണ് ഇവർ. സംഭവത്തിൽ അന്വേഷണം നടന്നതോടെ ശരിയായ രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടെങ്കിലും പലർക്കും സമർപ്പിക്കാനായിട്ടില്ലെന്നും മാതൃഭൂമി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
പരിശോധന...
കേരളാ ബാങ്ക് രൂപീകരണത്തിന് മുന്നോടിയായാണ് സഹകരണ ബാങ്കുകളിൽ ജീവനക്കാരുടെ സർട്ടിഫിക്കറ്റ് പരിശോധന നടക്കുന്നത്. ഈ പരിശോധനയ്ക്കിടെയാണ് സംസ്ഥാനത്ത് അംഗീകരിക്കാത്ത 12 ബിരുദ സർട്ടിഫിക്കറ്റുകൾ കണ്ടെത്തിയത്. ഒറിജിനൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കാതെയാണ് മിക്കവരും സ്ഥാനക്കയറ്റം നേടിയത്. എന്നാൽ ഇവരോടെല്ലാം ഒറിജിനൽ സർട്ടിഫിക്കറ്റും തുല്യതാ സർട്ടിഫിക്കറ്റും ഹാജരാക്കാൻ നിർദേശിച്ചിട്ടും പലരും ഇതൊന്നും സമർപ്പിച്ചിട്ടില്ല.
തുല്യതാ സർട്ടിഫിക്കറ്റ്...
മാനേജർ തസ്തികയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കാൻ ബിരുദം നിർബന്ധമാണെന്ന സാഹചര്യത്തിലാണ് മിക്കവരും ക്രമക്കേട് നടത്തിയിരിക്കുന്നത്. നിലവിൽ മാനേജർമാരായ മൂന്നുപേരും സംസ്ഥാനത്തിന് പുറത്തുനിന്നുള്ള ബിരുദ സർട്ടിഫിക്കറ്റുകളാണ് ഹാജരാക്കിയത്. ഈ ബിരുദം കേരളത്തിൽ അംഗീകരിക്കണമെങ്കിൽ സംസ്ഥാനത്തെ ഏതെങ്കിലും സർവകലാശാലയിൽ നിന്നും തുല്യതാ സർട്ടിഫിക്കറ്റ് ഹാജരാക്കണം. എന്നാൽ അന്വേഷണ പരിധിയിലുള്ള ആരും ഇതുവരെ തുല്യതാ ഹാജരാക്കിയിട്ടില്ല.
കേന്ദ്രങ്ങൾ....
പെരിയാർ യൂണിവേഴ്സിറ്റി, ഭാരത് ഡീംഡ് യൂണിവേഴ്സിറ്റി, മൈസൂർ യൂണിവേഴ്സിറ്റി, സിവി രാമൻ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ നിന്നുള്ള ബിരുദ സർട്ടിഫിക്കറ്റുകളാണ് വ്യാജമെന്ന് സംശയിക്കുന്നത്. ഈ സർവകലാശാലകളുടെ കീഴിൽ ഒട്ടേറെ വിദൂര വിദ്യാഭ്യാസ കേന്ദ്രങ്ങൾ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്. മൂന്നു മാസം കൊണ്ട് ബിരുദമെന്ന് വാഗ്ദാനം ചെയ്താണ് മിക്ക കേന്ദ്രങ്ങളും പ്രവർത്തിക്കുന്നത്. ഇത്തരം കേന്ദ്രങ്ങളിലൂടെ സ്വന്തമാക്കിയ വ്യാജ ബിരുദ സർട്ടിഫിക്കറ്റുകളായിരിക്കും ബാങ്ക് ഉദ്യോഗസ്ഥർ സ്ഥാനക്കയറ്റത്തിന് വേണ്ടി ഉപയോഗിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
സഹകരണ വകുപ്പ്....
സംസ്ഥാനത്തെ സഹകരണ ബാങ്കുകളിലെ മാനേജർമാർക്കെതിരെ ഇതിന് മുൻപും സമാനരീതിയിലുള്ള പരാതി ലഭിച്ചിരുന്നു. ഇക്കാര്യം ഓഡിറ്റർമാർ കർശനമായി പരിശോധിക്കണമെന്നാണ് സഹകരണ വകുപ്പ് നിർദേശം നൽകിയത്. എന്നാൽ ഈ നിർദേശം ഇപ്പോഴും നടപ്പായിട്ടില്ല. ഇതിനിടെയാണ് കണ്ണൂർ ജില്ലാ സഹകരണ ബാങ്കിലെ ഉദ്യോഗാർഥി സഹകരണ വകുപ്പിന് നേരിട്ട് പരാതി നൽകിയത്.