മകൾ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിന് ഞാൻ തുണിയുടുക്കാതെ നടക്കണോ? പൊട്ടിത്തെറിച്ച് രാജേശ്വരി...
ഒടുവിൽ ഈ ചോദ്യങ്ങൾക്കെല്ലാം രാജേശ്വരി തന്നെ മറുപടി പറയുന്നു.
കൊച്ചി: പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമ വിദ്യാർത്ഥിനി ജിഷയുടെ അമ്മ രാജേശ്വരിയുടെ ചില ചിത്രങ്ങളായിരുന്നു അടുത്തിടെ സോഷ്യൽ മീഡിയയിൽ വൻ ചർച്ചകൾക്ക് തിരികൊളുത്തിയത്. രാജശ്വേരി ബ്യൂട്ടി പാർലറിൽ പോയെന്നും പണം ധൂർത്തടിക്കുകയാണെന്നുമായിരുന്നു ഈ ചിത്രങ്ങൾ പ്രചരിപ്പിച്ചിരുന്നവരുടെ ആരോപണം. ഇതിനുപിന്നാലെ ജിഷയുടെ അമ്മയ്ക്കെതിരായ ട്രോളുകളും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടു.
എന്നാൽ ഈ ചിത്രങ്ങളെക്കുറിച്ച് രാജേശ്വരിക്ക് പറയാനുള്ളത് എന്താണെന്നറിയാൻ ആരും ശ്രമിച്ചിരുന്നില്ല. ഒരു നല്ല സാരി ഉടുത്തതും ബ്യൂട്ടി പാർലറിൽ പോയതുമെല്ലാം ഇത്രയും വിവാദമാക്കേണ്ടിയിരുന്നോ? സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചിത്രങ്ങളുടെ സത്യാവസ്ഥ എന്താണ്? ഒടുവിൽ ഈ ചോദ്യങ്ങൾക്കെല്ലാം രാജേശ്വരി തന്നെ മറുപടി പറയുന്നു. മനോരമ ന്യൂസ് ഓൺലൈനാണ് രാജേശ്വരിയുടെ മറുപടി വിശദമായി പ്രസിദ്ധീകരിച്ചിരിക്കുന്നത്.
വിവസ്ത്രയായി നടക്കണോ...
'എന്റെ മകൾ മാനഭംഗത്തിന്റെ ഇരയായി കൊല്ലപ്പെട്ടതിന് ഞാൻ വിവസ്ത്രയായി നടക്കണോ? എല്ലാ സ്ത്രീകളും ധരിക്കുന്നത് പോലെ സാരിയല്ലാതെ വേറെ എന്താണ് ഞാൻ ഉടുക്കേണ്ടത്?' തന്റെ ചിത്രങ്ങൾ പ്രചരിക്കുന്നത് കണ്ട് രോഷംപൂണ്ട രാജേശ്വരിയുടെ ചോദ്യങ്ങളാണിത്. മകളുടെ മരണശേഷം താൻ എവിടേക്ക് ഇറങ്ങിയാലും ആരെങ്കിലുമൊക്കെ വന്ന് മൊബൈലിൽ ഫോട്ടോ എടുക്കാറുണ്ടെന്നാണ് രാജേശ്വരി പറയുന്നത്. താൻ അറിയാതെയായിരിക്കും മിക്കവരുടെയും പടം എടുക്കൽ. ജിഷയുടെ അമ്മ ബ്യൂട്ടി പാർലറിൽ പോയെന്നും, ജിഷയുടെ അമ്മയുടെ മേക്ക് ഓവർ എന്ന പേരിലും അടുത്തിടെ സോഷ്യൽ മീഡിയയിൽ പ്രചരിച്ച ചിത്രങ്ങളും ഇത്തരത്തിൽ ആരോ എടുത്തതാണെന്നാണ് രാജേശ്വരി പറയുന്നത്. താൻ അറിയാതെ എടുത്ത ചിത്രങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നത്. തുടർന്ന് ആ ചിത്രത്തിലെ സന്ദർഭത്തെക്കുറിച്ചും രാജേശ്വരി വിശദീകരിക്കുന്നു.
ബ്യൂട്ടി പാർലർ...
വിവാദ ചിത്രങ്ങളെക്കുറിച്ച് രാജേശ്വരി പറയുന്നത് ഇങ്ങനെ: 'വസ്ത്രങ്ങൾ ഡ്രൈ ക്ലീൻ ചെയ്യാൻ കൊടുക്കുന്നതിന്റെ അടുത്ത് തന്നെയാണ് തയ്യൽക്കടയും അതിനോട് ചേർന്നുള്ള ബ്യൂട്ടി പാർലറും. ഡ്രൈക്ലീൻ കടയിൽ നിന്ന് സെറ്റ് സാരിയും തയ്യൽക്കടയിൽ നിന്ന് പുതുതായി തയ്പ്പിച്ച ബ്ലൗസും വാങ്ങി. അതും ധരിച്ച് അമ്പലത്തിൽ പോകണമായിരുന്നു, അതിനു വേണ്ടിയാണ് തൊട്ടടുത്തുള്ള ബ്യൂട്ടി പാർലറിൽ കയറിയത്. അവിടെ കണ്ണാടി നോക്കി കൊണ്ടിരിക്കുന്ന സമയത്ത് ആരൊക്കെയോ വന്ന് ഫോട്ടോ എടുക്കുന്നത് കണ്ടിരുന്നു. അവർ തന്നെയാകും ഈ ചിത്രങ്ങൾ പ്രചരിപ്പിച്ചത്' രാജേശ്വരി പറയുന്നു. ബ്യൂട്ടി പാർലറിൽ കയറിയ സാഹചര്യത്തെക്കുറിച്ച് വിശദീകരിച്ച രാജേശ്വരിക്ക് തന്നെ പരിഹസിക്കുന്നവരോട് ചില ചോദ്യങ്ങളും ചോദിക്കാനുണ്ട്.
ഏത് വേഷമാണ് ധരിക്കേണ്ടത്...
സാധാരണ സ്ത്രീകൾ ഉടുക്കുന്ന പോലെ സാരി തന്നെയല്ലേ താനും ധരിച്ചതെന്നാണ് തന്നെ പരിഹസിക്കുന്നവരോട് രാജേശ്വരി ചോദിക്കുന്നത്. അതല്ലാതെ വേറെ ഏതു വേഷമാണ് താൻ ധരിക്കേണ്ടത്? പണ്ട് മക്കളെ വളർത്തുന്ന തത്രപ്പാടിൽ തന്റെ കാര്യങ്ങളൊന്നും ശ്രദ്ധിച്ചിരുന്നില്ല. വൃത്തിയും വെടിപ്പുമായി ഇപ്പോൾ നടക്കുന്നത് തന്റെ വ്യക്തിപരമായ കാര്യമാണ്. അതിൽ ആർക്കും കൈകടത്താനാകില്ല- രാജേശ്വരി പറഞ്ഞു. മകൾ മരിച്ചതിൽ തനിക്ക് എത്രമാത്രം ദു:ഖമുണ്ടെന്ന് തന്റെ കുഞ്ഞിന്റെ ആത്മാവിനും തനിക്കും മാത്രമേ അറിയുകയുള്ളുവെന്നും അവർ പറയുന്നു. ജിഷയുടെ കൊലപാതകിയെ തൂക്കിക്കൊല്ലുന്ന ദിവസം കാത്താണ് താൻ ജീവിക്കുന്നതെന്നും, തന്റെ വിഷമം മറ്റുള്ളവരെ കാണിക്കേണ്ട ആവശ്യമില്ലെന്നും രാജേശ്വരി കൂട്ടിച്ചേർത്തു.
പാർട്ടിക്കാർ....
ജിഷയുടെ മരണശേഷം ലഭിച്ച പണമെല്ലാം താൻ ധൂർത്തടിക്കുന്നുവെന്നാണ് തനിക്കെതിരെയുള്ള മറ്റൊരു ആരോപണം. എന്നാൽ തനിക്ക് കിട്ടിയ പണമെല്ലാം കമ്മ്യൂണിസ്റ്റ് പാർട്ടിയാണ് കൈകാര്യം ചെയ്യുന്നതെന്നാണ് രാജേശ്വരി പറഞ്ഞിരിക്കുന്നത്. തന്റെ പേരിലും കലക്ടറുടെ പേരിലും വലിയൊരു തുക നിക്ഷേപമായുണ്ടെന്ന് അവർ പറയുന്നുണ്ടെങ്കിലും, അത് എത്ര രൂപയാണെന്ന് പോലും തനിക്കറിയില്ലെന്നും രാജേശ്വരി പറഞ്ഞു. ഓരോ തവണയും അവരോട് ചോദിച്ചാൽ മാത്രമേ തന്റെ ആവശ്യത്തിനുള്ള പണം ലഭിക്കുകയുള്ളുവെന്നും, എന്നാൽ താനൊരു കോടീശ്വരിയാണെന്നാണ് ആളുകൾ പറഞ്ഞുനടക്കുന്നതെന്നും രാജേശ്വരി പറഞ്ഞു. മകളുടെ പേരിൽ ലഭിച്ച പണത്തിൽ നിന്നും ആകെ രണ്ടര ലക്ഷം രൂപ മാത്രമേ താൻ എടുത്തിട്ടുള്ളുവെന്നും രാജേശ്വരി വ്യക്തമാക്കി.
സ്വർണം...
ആ രണ്ടര ലക്ഷം രൂപയെടുത്തത് തനിക്ക് വേണ്ടിയല്ലെന്നും, മൂത്ത മകൾക്ക് വേണ്ടിയാണെന്നുമാണ് രാജേശ്വരി പറയുന്നത്. അവൾക്ക് പണമൊന്നും കൊടുത്തില്ലെന്ന പരാതിയെ തുടർന്ന് ഈ തുകയ്ക്ക് സ്വർണം വാങ്ങി നൽകി. തന്റെ ചെലവിനായി പെരുമ്പാവൂർ സ്റ്റേറ്റ് ബാങ്ക് ശാഖയിൽ നിന്നും മാസം 12000 രൂപ ലഭിക്കും. ഈ പണമുപയോഗിച്ചാണ് താൻ ജീവിക്കുന്നത്. പനിയും പ്രമേഹവും കാരണം ആശുപത്രിയിൽ പ്രവേശിപ്പിച്ച സമയത്ത് തന്റെ സ്വർണാഭരണങ്ങൾ പണയംവച്ചിട്ടാണ് ആശുപത്രിയിലെ ചെലവ് വഹിച്ചത്. താൻ ആശുപത്രിയിൽ കിടന്നപ്പോൾ തിരിഞ്ഞുനോക്കാത്തവർ എന്തിനാണ് തന്റെ പിറകെ നടന്ന് ശല്യം ചെയ്യുന്നതെന്നും, ഫോട്ടോ എടുക്കുന്നതെന്നും ചോദിച്ച രാജേശ്വരി, ദയവായി തന്റെ സ്വകാര്യതയെ മാനിക്കണമെന്നും അഭ്യർത്ഥിച്ചു. മനോരമ ന്യൂസ് ഓൺലൈൻ എഡിഷനിലാണ് രാജേശ്വരിയുടെ പ്രതികരണം വിശദമായി പ്രസിദ്ധീകരിച്ചിരിക്കുന്നത്.
സുരക്ഷ പിൻവലിച്ചത്...
ജിഷയുടെ മരണശേഷം രാജേശ്വരിക്ക് ഏർപ്പെടുത്തിയിരുന്ന പോലീസ് സുരക്ഷ പിൻവലിച്ചത് ദിവസങ്ങൾക്ക് മുൻപ് വാർത്തയായിരുന്നു. രാജേശ്വരിയുമായി ഒത്തുപോകാൻ കഴിയില്ലെന്ന വനിതാ പോലീസുകാരുടെ പരാതിയെ തുടർന്നായിരുന്നു പോലീസ് സുരക്ഷ പിൻവലിച്ചത്. സുരക്ഷയ്ക്ക് നിയോഗിച്ചിരുന്ന വനിതാ പോലീസുകാരെ രാജേശ്വരി അടിമകളെപ്പോലെയാണ് പെരുമാറിയിരുന്നതെന്നും ആരോപണമുണ്ടായിരുന്നു. വനിതാ പോലീസുകാരെ കൊണ്ട് വീട്ടുജോലി എടുപ്പിക്കുമെന്നും, വിസമ്മതിച്ചാൽ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് രാജേശ്വരിയുടെ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്ന രണ്ട് വനിതാ പോലീസുകാരെ പിൻവലിക്കാൻ ജില്ലാ പോലീസ് മേധാവി തീരുമാനമെടുത്തത്.
വാവിട്ടു കരഞ്ഞ രാജേശ്വരിയെ ഓര്‍മയില്ലേ? പെരുമ്പാവൂര്‍ സ്വദേശി, പോലീസുകാര്‍ ഒന്നടങ്കം പരാതിപ്പെടുന്നു
ജിഷയുടെ അമ്മ ഒരു ലക്ഷം രൂപയ്ക്ക് ഷോപ്പിംഗ് നടത്തി, 60000 രൂപയുടെ വാച്ച് വാങ്ങി! സത്യം ഇതാണ്...
വിവാഹം മുടക്കുമെന്ന് സിനിമാ രംഗത്തെ യുവതിയുടെ ഭീഷണി! രക്ഷയില്ലാതെ യുവാവ് കോടതിയിൽ...