ഒരു രാഷ്ട്രീയ നേതാവിന്റെ മകൻ തന്നെ കയറിപിടിക്കാൻ ശ്രമിച്ചെന്ന് ജോസ് കെ മാണിയുടെ ഭാര്യ!
ഒരു ട്രെയിൻ യാത്രയ്ക്കിടെയാണ് പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകൻ തന്നെ കയറിപിടിക്കാൻ ശ്രമിച്ചതെന്നാണ് നിഷ ജോസ് പറയുന്നത്.
Recommended Video
കോട്ടയം: ട്രെയിൻ യാത്രയ്ക്കിടെ ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകൻ തന്നെ കയറിപിടിക്കാൻ ശ്രമിച്ചെന്ന് ജോസ് കെ മാണിയുടെ ഭാര്യ നിഷ ജോസ്. ഉടൻ പുറത്തിറങ്ങാനിരിക്കുന്ന തന്റെ ''ദി അദർ സൈഡ് ഓഫ് ദിസ് ലൈഫ്'' എന്ന പുസ്തകത്തിലാണ് നിഷ ജോസ് ട്രെയിൻ യാത്രയ്ക്കിടെ നടന്ന അപമാനശ്രമത്തെക്കുറിച്ച് പറയുന്നത്.
കേരള കോൺഗ്രസ്(മാണി) ചെയർമാൻ കെഎം മാണിയുടെ മരുമകളും, കോട്ടയം എംപി ജോസ് കെ മാണിയുടെ ഭാര്യയുമായ നിഷ ജോസിന്റെ പുസ്തകത്തിലെ പ്രസക്ത ഭാഗങ്ങളെക്കുറിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. എന്നാൽ അപമാനിക്കാൻ ശ്രമിച്ചയാൾ ആരാണെന്നോ എന്നാണ് സംഭവം നടന്നതെന്നോ നിഷ ജോസ് വ്യക്തമാക്കിയിട്ടില്ല.
കയറിപിടിക്കാൻ...
ഒരു ട്രെയിൻ യാത്രയ്ക്കിടെയാണ് പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകൻ തന്നെ കയറിപിടിക്കാൻ ശ്രമിച്ചതെന്നാണ് നിഷ ജോസ് പറയുന്നത്. വളരെ ക്ഷീണിതയായിരുന്ന തന്നെ അയാൾ അപമാനിക്കാൻ ശ്രമിക്കുന്നത് ആദ്യമേ ശ്രദ്ധയിൽപ്പെട്ടിരുന്നു. തുടർന്ന് അയാളെ താക്കീത് ചെയ്തു. എന്നാൽ താക്കീത് നൽകിയിട്ടും അയാൽ അപമാനിക്കാനുള്ള ശ്രമങ്ങൾ തുടർന്നുകൊണ്ടേയിരുന്നു. ഇതോടെ ടിടിഇയെ കണ്ട് സഹായം അഭ്യർത്ഥിച്ചു. എന്നാൽ അയാളും അച്ഛനെ പോലെയുള്ള വലിയ ആളാണെങ്കിലോ എന്ന് ഭയന്ന ടിടിഇ സംഭവത്തിൽ ഇടപെടാൻ തയ്യാറായില്ലെന്നും, ഇതിനുശേഷവും രാഷ്ട്രീയ നേതാവിന്റെ മകൻ തനിക്കെതിരെ അപമാനശ്രമങ്ങൾ തുടർന്നുവെന്നും നിഷ ജോസ് പുസ്തകത്തിൽ പറയുന്നു.
ലക്ഷമണ രേഖ...
ടിടിഇയോട് സഹായം അഭ്യർത്ഥിച്ച് തിരികെ എത്തിയ ശേഷം കാൽ രണ്ടും മടക്കിവച്ച് മുട്ടുകാലിൽ കെട്ടിപിടിച്ചാണ് താൻ സീറ്റിൽ ഇരുന്നത്. പക്ഷേ, അപ്പോഴും അയാളുടെ കൈകൾ തന്റെ കാൽവിരലുകളെ ലക്ഷ്യമാക്കി വന്നു. അയാൽ കൈകൾ കൊണ്ട് കാൽപാദത്തിൽ ഉരസാൻ തുടങ്ങി. ലക്ഷ്മണ രേഖ കടന്നുവെന്ന് മനസിലാക്കിയതോടെ താൻ അയോളോട് ദേഷ്യപ്പെട്ടെന്നും, ശക്തമായ ഭാഷയിൽ അവിടെ നിന്ന് ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടെന്നും നിഷ ജോസ് പറയുന്നു. എന്നാൽ തന്നെ അപമാനിക്കാൻ ശ്രമിച്ചയാൾ ആരാണെന്നോ, ഏത് രാഷ്ട്രീയ നേതാവിന്റെ മകനാണെന്നോ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചൊന്നും നിഷ പുസ്തകത്തിൽ പരാമർശിച്ചിട്ടില്ലെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
എപ്പോൾ...
അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുകയായിരുന്ന അയാളുടെ ഭർതൃപിതാവിനെ സന്ദർശിക്കാൻ പോകുന്നതിനിടെയാണ് തന്നോട് അപമര്യാദയായി പെരുമാറിയതെന്നും നിഷ പറയുന്നുണ്ട്. അതേസമയം, ഈ സംഭവം എവിടെ, എപ്പോൾ നടന്നുവെന്ന കാര്യം പറയുന്നില്ല. ഇതിനുപുറമേ, തന്നെ അപമാനിക്കാൻ ശ്രമിച്ച സംഭവത്തെക്കുറിച്ച് ഭർത്താവായ ജോസ് കെ മാണിയോടോ, ഭർതൃപിതാവ് കെഎം മാണിയോടോ പറഞ്ഞതായോ നിഷ ജോസ് വ്യക്തമാക്കിയിട്ടില്ല. സംഭവത്തിൽ പോലീസിൽ പരാതി നൽകിയിട്ടുണ്ടോ എന്നതും വ്യക്തമല്ല. തന്റെ ജീവിതത്തിലെ ഓർമ്മക്കുറിപ്പുകൾ ചേർത്തുവെച്ചുള്ള 'ദി അദർ സൈഡ് ഓഫ് ദിസ് ലൈഫ്'' എന്ന പുസ്കത്തിലാണ് നിഷ ജോസ് ഈ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.
അയൽക്കാരനായ ശത്രു...
ഭർത്താവായ ജോസ് കെ മാണിക്കെതിരെയും, ഭർതൃപിതാവ് കെഎം മാണിക്കെതിരെയും വ്യക്തിപരമായ അധിക്ഷേപങ്ങൾ നടത്തിയവരെക്കുറിച്ചും നിഷ ജോസ് പുസ്കത്തിൽ പറയുന്നുണ്ട്. എന്നാൽ ഇയാളുടെ പേരോ മറ്റോ വിവരങ്ങളോ പരാമർശിച്ചിട്ടില്ല. 'നമ്മുട നായകൻ', 'അയൽക്കാരനായ ശത്രു', 'ചിലർ' തുടങ്ങിയ വാക്കുകളിലൂടെയാണ് നിഷ ജോസ് ഇവരെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. ഇതിനുപുറമേ രാഷ്ട്രീയ കേരളത്തെ ഏറെ പിടിച്ചുലച്ച ബാർ കോഴ കേസിനെ സംബന്ധിച്ചു സോളാർ വിവാദത്തെക്കുറിച്ചും നിഷ ജോസ് പുസ്കത്തിൽ പരാമർശിച്ചിട്ടുണ്ട്. സോളാർ വിവാദവും, ബാർ കോഴയും കത്തിനിൽക്കുന്ന സമയത്ത് തന്റെ മക്കൾ അനുഭവിച്ച മാനസിക ബുദ്ധിമുട്ടുകളെ സംബന്ധിച്ചും നിഷ ജോസ് പുസ്കത്തിൽ വ്യക്തമാക്കുന്നു.
കെഎം മാണി...
''തന്റെ മക്കൾ ഒരിക്കലും കൗമാര കാലത്തെ പ്രശ്നങ്ങൾ അഭിമുഖീകരിച്ചിരുന്നില്ല, പക്ഷേ, അവർ നേരിട്ടത് രാഷ്ട്രീയ പ്രശ്നങ്ങളായിരുന്നു'' നിഷ പുസ്കത്തിൽ കുറിച്ചു. സോളാർ കേസും ബാർ കേസും സജീവ ചർച്ചയായ സമയത്ത് തന്റെ മക്കൾ എങ്ങനെയാണ് കൂട്ടുകാരെ അഭിമുഖീകരിച്ചതെന്നും ദി അദർ സൈഡ് ഓഫ് ദിസ് ലൈഫ് എന്ന പുസ്തകത്തിലൂടെ നിഷ ജോസ് പറയുന്നു. മാണിക്കെതിരെ നിരവധി ആരോപണങ്ങൾ ഉയർന്നപ്പോൾ അച്ചാച്ചൻ തന്നെ സമാധാനിപ്പിച്ച സന്ദർഭവും നിഷ വായനക്കാരോട് പങ്കുവെയ്ക്കുന്നു.
ഇന്ത്യയെക്കാൾ കൂടുതൽ സന്തോഷം പാകിസ്താനിൽ! ലോകത്ത് ഏറ്റവും സന്തോഷമുള്ള രാജ്യം ഫിൻലൻഡ്...
ബിജെപിയെ കുഴിയിൽ ചാടിച്ചത് അമിത ആത്മവിശ്വാസം! യുപിയും ബീഹാറും പഠിപ്പിച്ച പാഠങ്ങൾ... വിശാലസഖ്യം...