അശ്വതി ജ്വാലക്കെതിരെ നൽകിയ പരാതി വ്യാജം? പോലീസ് അന്വേഷണം അവസാനിപ്പിക്കുന്നു....
കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ വിദേശ വനിതയുടെ പേരിൽ അശ്വതി ജ്വാല വ്യാപകമായി പണപ്പിരിവ് നടത്തിയെന്നായിരുന്നു പരാതി.
തിരുവനന്തപുരം: സാമൂഹിക പ്രവർത്തകയായ അശ്വതി ജ്വാല പണപ്പിരിവ് നടത്തിയെന്ന പരാതിയിൽ പോലീസ് അന്വേഷണം അവസാനിപ്പിക്കുന്നു. കോവളം സ്വദേശി നൽകിയ പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തെങ്കിലും പരാതിക്കാരന് തെളിവുകളൊന്നും ഹാജരാക്കാൻ കഴിയാത്തതിനാലാണ് അന്വേഷണം അവസാനിപ്പിക്കുന്നത്.
കോവളത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ വിദേശ വനിതയുടെ പേരിൽ അശ്വതി ജ്വാല വ്യാപകമായി പണപ്പിരിവ് നടത്തിയെന്നായിരുന്നു പരാതി. വിദേശ വനിതയുടെ ബന്ധുക്കൾക്കൊപ്പം വാർത്താസമ്മേളനം നടത്തിയതിന് പിന്നാലെ 3,80,000 രൂപ ഇവർ പിരിച്ചതായാണ് പരാതിയിൽ പറഞ്ഞിരുന്നത്.
മൊഴി എടുത്തു...
കോവളം സ്വദേശിയായ അനിൽകുമാർ എന്നയാളാണ് അശ്വതി ജ്വാലക്കെതിരെ ഡിജിപി ഓഫീസിൽ പരാതി നൽകിയിരുന്നത്. തുടർന്ന് അശ്വതി ജ്വാലക്കെതിരെ പോലീസ് കേസ് രജിസ്റ്റർ അന്വേഷണം ആരംഭിച്ചു. എന്നാൽ വിദേശ വനിതയുടെ തിരോധാനത്തിൽ സജീവമായി ഇടപെട്ടിരുന്ന അശ്വതി ജ്വാലക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തതിൽ വ്യാപക പ്രതിഷേധമുയർന്നു. ഇതോടെ അശ്വതി ജ്വാലയിൽ നിന്ന് തിടുക്കത്തിൽ മൊഴി എടുക്കേണ്ടെന്നും, പകരം പരാതിക്കാരനെ സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്താമെന്നുമായിരുന്നു പോലീസിന്റെ തീരുമാനം.
സംശയം...
പരാതി നൽകിയ അനിൽകുമാർ കോവളം പനങ്ങോട് കെപിഎംഎസിന്റെയും ബിഡിജെഎസിന്റെയും പ്രാദേശിക നേതാവാണെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. തുടർന്ന് ഇയാളിൽ നിന്ന് പോലീസ് സംഘം വിശദമായി മൊഴിയെടുത്തെങ്കിലും ആരോപണങ്ങളെ സംബന്ധിച്ചുള്ള തെളിവുകളൊന്നും ലഭിച്ചില്ല. തെളിവുകൾ ഹാജരാക്കാൻ സമയം നൽകിയിട്ടും ഇയാൾ അതിനും തയ്യാറായില്ല. ഇതോടെയാണ് പരാതി വ്യാജമാണെന്ന് പോലീസിന് സംശയം ബലപ്പെട്ടത്.
വ്യാജമാണോ...
അശ്വതി ജ്വാലക്കെതിരായ പരാതി വ്യാജമാണെന്ന നിഗമനത്തിലാണ് പോലീസ് സംഘം അന്വേഷണം അവസാനിപ്പിക്കുന്നത്. എന്നാൽ അന്വേഷണം പൂർണ്ണമായും അവസാനിപ്പിച്ചിട്ടില്ലെന്നും, പരാതിക്കാരനെ സംബന്ധിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും സൂചനയുണ്ട്. അശ്വതി ജ്വാലക്കെതിരെ പരാതി നൽകിയതിന് പിന്നിൽ എന്തെങ്കിലും ഗൂഢലക്ഷ്യമുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. എന്തായാലും തൽക്കാലം അശ്വതിയുടെ മൊഴി എടുക്കേണ്ടെന്നാണ് പോലീസ് സംഘത്തിന്റെ തീരുമാനം.
വിമർശിച്ചിരുന്നു
ലാത്വിയൻ വനിതയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതിന് പിന്നാലെ അശ്വതി ജ്വാല സംസ്ഥാന പോലീസിനെയും സർക്കാരിനെയും രൂക്ഷമായി വിമർശിച്ചിരുന്നു. വിദേശ വനിതയുടെ തിരോധാനത്തിൽ പോലീസ് അനാസ്ഥ കാണിച്ചെന്നും, ഒരു മാസത്തോളം പോലീസ് അന്വേഷണം നടത്തിയില്ലെന്നും അവർ ആരോപിച്ചിരുന്നു. തിരുവനന്തപുരത്ത് നിന്ന് കാണാതായ വിദേശ വനിതയെ കണ്ടെത്താനും അവരുടെ ബന്ധുക്കളെ സഹായിക്കാനും അശ്വതി ജ്വാലയായിരുന്നു മുന്നിലുണ്ടായിരുന്നത്.
മൂന്നു ലക്ഷം രൂപ...
വിദേശ വനിതയെ മരിച്ചനിലയിൽ കണ്ടെത്തിയതിന് പിന്നാലെ അവരുടെ ബന്ധുക്കളോടൊപ്പം അശ്വതി ജ്വാലയും വാർത്താസമ്മേളനത്തിൽ പങ്കെടുത്തിരുന്നു. ഈ വാർത്താസമ്മേളനത്തിന് ശേഷമാണ് അശ്വതി ജ്വാല പണപ്പിരിവ് നടത്തിയെന്ന പരാതി വന്നത്. മരണപ്പെട്ട വിദേശ വനിതയുടെ പേരിൽ അശ്വതി ജ്വാല മൂന്നു ലക്ഷത്തിലധികം രൂപ പിരിച്ചെന്നായിരുന്നു പരാതി. എന്നാൽ തനിക്കെതിരെയുള്ള ആരോപണങ്ങളെല്ലാം അശ്വതി ജ്വാല നിഷേധിച്ചിരുന്നു. പക്ഷേ, പരാതി ലഭിച്ചാൽ കേസെടുക്കുമെന്ന് വ്യക്തമാക്കിയ പോലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതോടെയാണ് പരാതി വ്യാജമാണമെന്ന സംശയം ബലപ്പെട്ടത്.
ഇന്ത്യൻ ഇ-കൊമേഴ്സ് ഭീമനായ ഫ്ലിപ്കാർട്ടിനെ വാൾമാർട്ട് സ്വന്തമാക്കുന്നു! 20 ബില്യൺ ഡോളർ...
Recommended Video
കത്വയിൽ കൊല്ലപ്പെട്ട പെൺകുട്ടിക്ക് താൻ മുത്തച്ഛനെ പോലെയെന്ന് മുഖ്യപ്രതി സാഞ്ചിറാം! നിരപരാധിയാണ്...