രജനി എസ് ആനന്ദിന്റെയും ഫാസിലയുടെയും നിലവിളികൾ മറക്കരുത്! സർക്കാരിനോട് എഐവൈഎഫ് നേതാവ്
മെഡിക്കൽ ഓർഡിനൻസ് സുപ്രീം കോടതി റദ്ദാക്കിയത് സർക്കാരിനും പ്രതിപക്ഷത്തിനും ഒരുപോലെ തിരിച്ചടിയും നാണക്കേടുമായിരിക്കുകയാണ്. വിദ്യാഭ്യാസ കച്ചവടത്തിന് ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ കൂട്ട് നിൽക്കുന്നതിന് ന്യായീകരണമായി മുന്നോട്ട് വെയ്ക്കുന്നത് വിദ്യാർത്ഥികളുടെ ഭാവിയാണ്. കേരളത്തിൽ വിദ്യാഭ്യാസ കച്ചവടത്തിനെതിരെ ഏറ്റവും അധികം പോരാട്ടങ്ങൾ നടത്തിയിട്ടുള്ള സിപിഎം അധികാരത്തിലെത്തുമ്പോൾ അവയെല്ലാം മറക്കുന്നുവെന്ന വിരോധാഭാസമാണ് സംഭവിക്കുന്നത്.
സുപ്രീം കോടതി എതിർത്തിട്ടും മെഡിക്കൽ ഓർഡിനൻസുമായി മുന്നോട്ട് പോകാൻ തന്നെയാണ് സർക്കാരിന്റെ തീരുമാനം. അതിനിടെ സർക്കാരിനെ രൂക്ഷമായി വിമർശിച്ചും ചിലത് ഓർമ്മിപ്പിച്ചും രംഗത്ത് വന്നിരിക്കുകയാണ് എഐവൈഎഫ് നേതാവ് മഹേഷ് കക്കത്ത്. ഫേസ്ബുക്കിലെ പ്രതികരണം വായിക്കാം:
ആ നിലവിളികൾ മറക്കരുത്
ചരിത്രം മറന്നു പോകുന്നവരെ ചിലത് ഓർമ്മപ്പെടുത്താനുണ്ട്. കാൽ നൂറ്റാണ്ട് കാലത്തെ ചരിത്രമുണ്ട് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ വാണിജ്യവത്ക്കരിക്കുന്നതിന് എതിരായ വിദ്യാർത്ഥി - ബഹുജന പ്രക്ഷോഭത്തിന്.1991-ൽ തിരുവനന്തപുരം കുടപ്പന്നക്കുന്നിൽ പോലീസ് വെടിയേറ്റ് മരിച്ച എ ഐ എസ് എഫ് നേതാവ് സഖാവ് ജയപ്രകാശും കൂത്തുപറമ്പിൽ വെടിയേറ്റ് മരിച്ച അഞ്ച് എസ്.എഫ് ഐ - ഡി വൈ എഫ് ഐ സഖാക്കളും ഉൾപ്പെടെയുള്ള ധീര രക്തസാക്ഷികളുടെ ജ്വലിക്കുന്ന സമരണകൾ അനീതിക്കെതിരായ പോരാട്ടങ്ങൾക്ക് ആവേശമാവുന്നുണ്ട്. ഫീസടക്കാൻ കാശില്ലാത്തതിന്റെ പേരിൽ മരണം വരിച്ച രജനി എസ് ആനന്ദിന്റെയും ഫാസിലയുടെയും നിലവിളികൾ ഇപ്പോഴും കേരളത്തിലെ സമരബോധമുള്ള മനുഷ്യരുടെ കാതുകളിൽ അലയടിക്കുന്നുണ്ട്.
വിദ്യാഭ്യാസ കച്ചവടക്കാരെ സഹായിക്കാൻ
സ്വാശ്രയ കോളജുകൾക്കും അവരുടെ കൊള്ളയ്ക്കും എതിരായി നടന്ന സമരം അവശേഷിപ്പിച്ചത് പാവപ്പെട്ടവന്റെ മക്കൾക്ക് അമ്പത് ശതമാനം സീറ്റുകളിലെങ്കിലും കുറഞ്ഞ ഫീസിൽ പഠിക്കാനുള്ള സാഹചര്യമാണ്. പ്രെഫഷണൽ വിദ്യാഭാസത്തിന്റെ പ്രവേശന മാനദണ്ഡം യോഗ്യത ആയിരിക്കണം എന്ന സത്യമാണ്. ഇപ്പോഴിതാ ലക്ഷങ്ങൾ കോഴ കൊടുത്ത് ക്രമരഹിതമയി നേടിയ വിദ്യാർത്ഥി പ്രവേശനം സാധൂകരിക്കാനുള്ള ബില്ല് നിയമസഭ പാസ്സാക്കിയിരിക്കുന്നു. കഴിഞ്ഞ വർഷം സംസ്ഥാന സർക്കാറിനെ വെല്ലുവിളിച്ച് നിയമ വിരുദ്ധമായി എം.ബി.ബി.എസ് പ്രവേശനം നടത്തിയ കണ്ണൂർ, കരുണ മെഡിക്കൽ കോളജുകളെ സഹായിക്കാനാണ് ബില്ല് പാസ്സാക്കിയിരിക്കുന്നത്.''പാവം''വിദ്യാർത്ഥികളെ സഹായിക്കാനെന്നാണ് പ്രചരണമെങ്കിലും കോടികണക്കിന് രൂപ തലവരി പണം വാങ്ങിയ വിദ്യാഭ്യാസകച്ചവടക്കാരെ സഹായിക്കാനാണെന്ന് പകൽ പോലെ വ്യക്തം.
പക്ഷേ ഇടതുപക്ഷം .....?
ക്രമരഹിതമായ വിദ്യാർത്ഥി പ്രവേശനം പരിശോധിച്ച പ്രവേശന മേൽനോട്ട സമിതിയും മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയും കേരള ഹൈക്കോടതിയും നിയമവിരുദ്ധമെന്ന് കണ്ടെത്തിയ ഒരു വിഷയത്തിൽ വിദ്യാർത്ഥികളെ സഹായിക്കാനല്ല മറ്റെന്തിന്റെ പേരിലാണെങ്കിലും ഇത്തരമൊരു ബില്ല് കൊണ്ടുവന്നത് പ്രതിഷേധാർഹമാണ്. ഇതിന് മുൻപ് ഓഡിനൻസ് കൊണ്ടുവന്നപ്പോൾ തന്നെ എ ഐ വൈ എഫ് ഈ നീക്കത്തെ എതിർത്തിരുന്നു. ഭരണപക്ഷവും പ്രതിപക്ഷവും യോജിച്ച് (ഇതിന് മുൻപ് അവർ യോജിച്ചത് കഴിഞ്ഞ ആഴ്ചയാണ്, എം.എൽ.എ മാരുടെ പെൻഷനും ശമ്പളവും കൂട്ടുന്ന കാര്യത്തിൽ) ബില്ല് പാസ്സാക്കി എന്നാണ് വാർത്ത. വിദ്യാഭ്യാസകച്ചവടക്കാരെ സഹായിക്കാൻ പ്രതിപക്ഷം തയ്യാറായതിൽ ആർക്കും അത്ഭുതമില്ല, പക്ഷേ ഇടതുപക്ഷം .....?
ഫേസ്ബുക്ക് പോസ്റ്റ്
മഹേഷ് കക്കത്ത് ഫേസ്ബുക്ക് പോസ്റ്റ്
എകെജി വിവാദത്തിൽ അണികൾക്കിടയിൽ വീരപരിവേഷം.. മെഡിക്കൽ ബില്ലിലും താരം വിടി തന്നെ!
ആർജെ രാജേഷ് കൊലപാതകത്തിൽ ചുരുളഴിഞ്ഞ് രഹസ്യങ്ങൾ! യുവതി രാജേഷിന് പണവും നൽകിയെന്ന് സൂചന