എകെജി വിവാദത്തിൽ അണികൾക്കിടയിൽ വീരപരിവേഷം.. മെഡിക്കൽ ബില്ലിലും താരം വിടി തന്നെ!
തിരുവനന്തപുരം: കണ്ണൂര്‍ കരുണ മെഡിക്കല്‍ കോളേജുകളിലെ വിദ്യാര്‍ത്ഥി പ്രവേശനം സാധുവാക്കുന്നതിന് വേണ്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ കേരള മെഡിക്കല്‍ കോളേജ് പ്രവേശനം സാധൂകരിക്കല്‍ ബില്‍ പാസ്സാക്കിയത്. നിയസഭയില്‍ പ്രതിപക്ഷത്തിന്റെ കൂടി ഐക്യത്തോട് കൂടി പാസ്സാക്കിയ ഓര്‍ഡിനന്‍സ് സുപ്രീം കോടതി റദ്ദാക്കുമ്പോള്‍ തിരിച്ചടി സര്‍ക്കാരിന് മാത്രമല്ല, പ്രതിപക്ഷത്തിന് കൂടിയാണ്.
പാര്‍ട്ടി ഭേദമന്യേ പ്രതിപക്ഷം ഒന്നടങ്കം ബില്ലിനെ പിന്തുണച്ചപ്പോള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചത് തൃത്താല എംഎല്‍എ വിടി ബല്‍റാം മാത്രമാണ്. എന്നാല്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പെടെ ബല്‍റാമിനെ തള്ളിപ്പറഞ്ഞു. ഒടുവില്‍ സുപ്രീം കോടതി വിധി വന്നപ്പോള്‍ പ്രതിപക്ഷത്ത് തല ഉയര്‍ത്തി നില്‍ക്കുന്നത് ബല്‍റാം മാത്രമാണ്.
പ്രവേശനത്തിന് ഓർഡിനൻസ്
2016-17 വര്‍ഷത്തില്‍ കണ്ണൂര്‍ അഞ്ചരക്കണ്ടി, പാലക്കാട് കരുണ എന്നീ മെഡിക്കല്‍ കോളേജുകളില്‍ മാനേജ്‌മെന്റുകള്‍ മെറിറ്റ് അട്ടിമറിച്ച് പ്രവേശനം നടത്തിയെന്ന് കണ്ടെത്തിയതോടെയാണ് വിവാദങ്ങളുടെ തുടക്കം. തലവരിപ്പണം വാങ്ങിയായിരുന്നു വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കിയത്. ഇത്തരത്തില്‍ 135 വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കിയത് ജയിംസ് കമ്മിറ്റി റദ്ദാക്കി. ജയിംസ് കമ്മിറ്റിയുടെ തീരുമാനം ഹൈക്കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടുവെങ്കിലും ഫലമുണ്ടായില്ല. സുപ്രീം കോടതിയും ജയിംസ് കമ്മിറ്റി തീരുമാനം അംഗീകരിച്ചതോടെയാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ തീരുമാനിച്ചത്. വിദ്യാര്‍ത്ഥികളുടെ ഭാവി കണക്കിലെടുത്താണ് ഈ തീരുമാനം എന്നാണ് സര്‍ക്കാര്‍ ന്യായം.
എതിർത്തത് ബൽറാം മാത്രം
നിയമസഭയില്‍ മെഡിക്കല്‍ പ്രവേശന ബില്‍ പാസ്സാക്കുന്നതിന് പ്രതിപക്ഷത്തിന്റെ പിന്തുണയും സര്‍ക്കാരിന് ലഭിച്ചു. ഇതോടെ ഭരണപക്ഷവും പ്രതിപക്ഷവും സ്വാകാര്യ മാനേജ്‌മെന്റുകള്‍ക്ക് വേണ്ടി ഒത്തുകളിക്കുകയാണ് എന്ന ആരോപണം ഉയര്‍ന്നു. പ്രതിപക്ഷം ബില്ലിനെ പിന്തുണച്ചപ്പോഴും കോണ്‍ഗ്രസ് യുവ എംഎല്‍എ വിടി ബല്‍റാം ബില്ലിനെതിരെ സഭയില്‍ ക്രമപ്രശ്‌നം ഉന്നയിച്ചു. മെഡിക്കല്‍ പ്രവേശന ബില്‍ സ്വാശ്രയ മേഖലയെ സഹായിക്കുന്നതിന് വേണ്ടിയാണെന്നും ദുരുദ്ധേശപരവും നിയമവിരുദ്ധവും ആണെന്നും ബല്‍റാം ആരോപിച്ചു. താന്‍ സംസാരിക്കുന്നത് വിദ്യാര്‍ത്ഥികള്‍ക്ക് എതിരല്ലെന്നും ബല്‍റാം പറയുകയുണ്ടായി.
ബൽറാമിനെ തള്ളി പാർട്ടി
ഈ ഓര്‍ഡിനന്‍സിന്റെ നിയമസാധുതയില്‍ കോടതി സംശയം പ്രകടിപ്പിച്ചിരിക്കുന്ന സാഹചര്യത്തില്‍ ബില്‍ പരിഗണിക്കരുതെന്നും അത് പച്ചയായി വിദ്യാഭ്യാസ കച്ചവടത്തെ പിന്തുണയ്ക്കുന്നതാണെന്നും ബല്‍റാം വാദിച്ചു. എന്നാല്‍ സ്വന്തം പാര്‍ട്ടിയില്‍ നിന്നോ പ്രതിപക്ഷത്ത് നിന്നോ ബല്‍റാമിന്റെ നിലപാടിന് പിന്തുണ ലഭിച്ചില്ല. അത് മാത്രമല്ല ബല്‍റാമിന്റെ വാദങ്ങളെ തള്ളിക്കളഞ്ഞ് കൊണ്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത് വരികയും ചെയ്തു. മാനേജ്‌മെന്റുകള്‍ക്ക് വേണ്ടി സര്‍ക്കാരും പ്രതിപക്ഷവും ഒത്തുകളിക്കുകയാണ് എന്ന തരത്തിലുള്ള മാധ്യമവാര്‍ത്തകള്‍ വസ്തുകള്‍ മനസ്സിലാക്കാതെയാണ് എന്നാണ് ചെന്നിത്തല പ്രതികരിച്ചത്.
വിദ്യാർത്ഥികളുടെ ഭാവി
തെറ്റായ നടപടി സ്വീകരിച്ച മാനേജുമെന്റുകള്‍ മാപ്പ് അര്‍ഹിക്കുന്നില്ല എങ്കില്‍പ്പോലും വിദ്യാര്‍ത്ഥികളുടെ ഭാവിയെക്കരുതിയാണ് ബില്ലിനെ പിന്തുണയ്ക്കുന്നത് എന്നതാണ് പ്രതിപക്ഷത്തിന്റെ ന്യായീകരണം. വിഎം സുധീരനും ബെന്നി ബെഹനാനും മാത്രമാണ് വിടി ബല്‍റാമിനെ പിന്തുണയ്ക്കാന്‍ പ്രതിപക്ഷത്തുണ്ടായത്. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ബില്‍ പാസ്സാക്കാന്‍ സര്‍ക്കാരിന് കൂട്ട് നില്‍ക്കരുതായിരുന്നുവെന്ന് ബെന്നി ബെഹനാനും സുധീരനും അഭിപ്രായപ്പെട്ടു. ഒടുവില്‍ സുപ്രീം കോടതിയുടെ കടുത്ത വിമര്‍ശനത്തോടെ വിധി വന്നപ്പോള്‍ പ്രതിപക്ഷമാകെ നാണം കെട്ടിരിക്കുകയാണ്.
നായകപരിവേഷം
നേരത്തെ തന്നെ കോണ്‍ഗ്രസ്സിന്റെ അണികള്‍ക്കിടയില്‍ നായകപരിവേഷമുള്ള ബല്‍റാമിന് ഈ കോടതി വിധി വന്‍ സ്വീകാര്യതയാണ് ഉണ്ടാക്കിക്കൊടുത്തിരിക്കുന്നത്. എകെജി വിവാദത്തില്‍ സിപിഎമ്മിന്റെ വാശിക്ക് വഴങ്ങി മാപ്പ് പറയാതിരുന്നത് കോണ്‍ഗ്രസിലെ യുവാക്കള്‍ക്കിടയില്‍ വിടിക്ക് വീരപരിവേഷം നല്‍കിയിട്ടുണ്ട്. മെഡിക്കല്‍ പ്രവേശന വിഷയത്തിലും ധീരമായ നിലപാട് സ്വീകരിച്ചതോടെ ബല്‍റാമിന്റെ താരപരിവേഷം വര്‍ധിച്ചിരിക്കുകയാണ്. നേരത്തെ തന്നെ ഹരീഷ് വാസുദേവന്‍ അടക്കമുള്ളവര്‍ ബല്‍റാമിനെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു. ഹരീഷിന്റെ പോസ്റ്റ് വായിക്കാം:
നിയമസഭയ്ക്ക് കരിദിനം
കേരള നിയമസഭയ്ക്ക് ഇന്നലെ കരിദിനം ആണ്, കരിദിനം. നിയമനിർമ്മാണത്തിനുള്ള ഭരണഘടനാ അധികാരവും ജനങ്ങൾ നൽകിയ അധികാരവും 2 വിദ്യാഭ്യാസ കച്ചവടക്കാർക്ക് വേണ്ടി ദുരുപയോഗം ചെയ്ത ദിനം. മെറിറ്റിൽ പ്രവേശനം നേടിയ വിദ്യാർത്ഥികളെ ബന്ദിയാക്കി തലവരിപ്പണം കൊടുത്തു പിൻവാതിലിലൂടെ കള്ളത്തരത്തിൽ പ്രവേശനം നേടിയവർക്കും അതുവഴി സ്വാശ്രയ മുതലാളിമാർക്കും എല്ലാ കുറ്റങ്ങളും ക്രമവൽക്കരിച്ചു കൊടുക്കാനുള്ള ബിൽ നിയമസഭ ഇന്നലെ പാസാക്കി. ഹൈക്കോടതിയിലും സുപ്രീംകോടതിയിലും പോയി കോടികൾ മുടക്കിയിട്ടും മാനേജ്‌മെന്റുകൾ തോറ്റ കേസാണ്, കോടികൾ മുടക്കി സർക്കാർ ജയിച്ച കേസാണ്, അതിലെ സുപ്രീംകോടതി വിധിയാണ് ഇപ്പോൾ പ്രത്യേക നിയമനിർമ്മാണം ഉപയോഗിച്ച് മറികടക്കാൻ നിയമസഭ ഒത്താശ ചെയ്തത്.
അഭിപ്രായം പറയൽ അവകാശം
കേരള നിയമനിർമ്മാണ ചരിത്രത്തിലെ ഏറ്റവും കറുത്ത ഏടായി ചരിത്രം ഈ ദിനം വിലയിരുത്തും. ഭരണപ്രതിപക്ഷ കക്ഷികൾ ഒറ്റക്കെട്ടായി ഈ അധികാര ദുർവിനിയോഗത്തെ പിന്തുണച്ചപ്പോൾ, വി.ടി ബൽറാം MLA മാത്രമാണ് എതിർത്തത്. അനാവശ്യമായ വിലകുറഞ്ഞ രാഷ്ട്രീയപ്രസംഗങ്ങൾക്ക് മണിക്കൂറുകൾ കളയുന്നതാണ് നമ്മുടെ സഭാതലം. സുപ്രീംകോടതിവിധി മറികടക്കാൻ നിയമനിർമ്മാണം കൊണ്ടുവരുന്നുവെന്ന ചരിത്രത്തിലെ തന്നെ ഏറ്റവും ഗൗരവമായ ഒരു ക്രമപ്രശ്നം ഉന്നയിക്കാൻ ശ്രമിക്കുന്ന ബൽറാമിനെ പലവട്ടം സ്പീക്കർ വിലക്കുന്നത് കണ്ടു. ഹാ കഷ്ടം എന്നേ പറയേണ്ടൂ !! സ്വന്തം പാർട്ടി തന്നെ എതിർത്തിട്ടും, നിയമനിർമ്മാണ ചർച്ചകളിൽ സ്വതന്ത്രമായ അഭിപ്രായം പറയൽ ജനപ്രതിനിധിയുടെ അവകാശമാണ് എന്ന നിലപാട് സ്വീകരിച്ച ബൽറാമിന് അഭിനന്ദനങ്ങൾ.
നിങ്ങൾ ജനങ്ങളെ വഞ്ചിക്കുന്നു
നാളെ, നിങ്ങളുടെ നിലപാട് ശരിയെന്നു ചരിത്രം വിധിയെഴുതും. തലവരിപ്പണം വാങ്ങി പിൻവാതിൽ നിയമനം നടത്തുന്ന സ്വാശ്രയ മുതലാളിമാർക്ക് വഴിവിട്ട സഹായം നൽകാനല്ല എന്റെ എംഎൽഎയെ ഞാൻ തെരഞ്ഞെടുത്തത്. ഇന്ന് ഒരു ബില്ല് വഴി സുപ്രീംകോടതി വിധി മറികടന്നെങ്കിൽ, ഇത് അപകടകരമായ കീഴ്വഴക്കമാണ് ഇന്ത്യയിൽ ഉണ്ടാക്കുന്നത്. ഇക്കാര്യം സ്വന്തം മണ്ഡലത്തിലെ എംഎൽഎമാരെ നേരിൽ വിളിച്ചു പ്രതിഷേധം രേഖപ്പെടുത്തുന്ന ഒരു ക്യാംപെയ്ൻ തുടങ്ങിയാലോ എന്നുണ്ട്. സ്വാശ്രയ കോളേജ് സമരങ്ങളിൽ മുന്നണിപ്പോരാളി ആയിരുന്ന ഡിവൈഎഫ്ഐ നേതാവ് ശ്രീ.രാജഗോപാൽ ആണ് എന്റെ എസ്എഫ്ഐ. നിങ്ങൾ ജനങ്ങളെ വഞ്ചിക്കുകയാണ് എന്ന് ഞാൻ വിളിച്ചുപറയും. എന്റെ പ്രതിഷേധം ഞാൻ രേഖപ്പെടുത്തുന്നു.
സർക്കാരിനോട് 'കരുണ'യില്ലെന്ന് സുപ്രീംകോടതി! 180 എംബിബിഎസ് വിദ്യാർത്ഥികളെയും പുറത്താക്കണം...
ആർജെ രാജേഷ് കൊലക്കേസിൽ 2 പേർ പിടിയിൽ! ബിടെക്കുകാർ.. അലിഭായിയുടെ അരുമ ശിഷ്യർ