ടിഎന്‍ പ്രതാപന്റെയും അനില്‍ അക്കരെയുടെയും കൊവിഡ് പരിശോധനഫലം പുറത്ത്, രണ്ട് പേരുടെയും ഫലം നെഗറ്റീവ്
തിരുവനന്തപുരം: ടിഎന്‍ പ്രതാപന്‍ എംപിയുടെയും അനില്‍ അക്കരെ എംഎല്‍എയുടെയും കൊവിഡ് പരിശോധന ഫലം പുറത്തുവന്നു. രണ്ട് പേരുടെ പരിശോധന ഫലം നെഗറ്റീവാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇരുവരും ഇപ്പോള്‍ അവരവരുടെ ഓഫീസുകളില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. വാളയാറില്‍ അതിര്‍ത്തി കടന്നെത്തിയ ആള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് സംഭവ സ്ഥലത്തുണ്ടായിരുന്ന ജനപ്രതിനിധികളായ രമ്യ ഹരിദാസ്, വി കെ ശ്രീകണ്ഠന്‍, ടിഎന്‍ പ്രതാപന്‍, അനില്‍ അക്കരെ, ഷാറി പറമ്പില്‍ എന്നിവരോട് ക്വാറന്റീനില്‍ കഴിയാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇവരില്‍ പരിശോധന നടത്തിയത്.
അതേസമയം, മന്ത്രി എസി മൊയ്തീന് ക്വാറന്റീന്‍ വേണ്ടെന്ന തൃശൂര്‍ മെഡിക്കല്‍ ബോര്‍ഡിന്റെ തീരുമാനത്തിനെതിരെ ടിഎന്‍ പ്രതാപന്‍, അനില്‍ അക്കരെ എന്നിവര്‍ സ്വന്തം ഓഫീസുകളിലും നിരാഹാരത്തില്‍ കഴിയുകയാണ്. എന്നാല്‍ വാളയാറില്‍ രോഗം സ്ഥിരീകരിച്ച മലപ്പുറം സ്വദേശിയുമായി യുഡിഎഫ് ജനപ്രതിനിധികള്‍ സമ്പര്‍ക്കം പുലര്‍ത്തിയതിന് തെളിവൊന്നും ഇതുവരെ ലഭ്യമായിട്ടില്ല. ഈ പശ്ചാത്തലത്തില്‍ മന്ത്രി എസി മൊയ്തീനെ ഒഴിവാക്കി യുഡിഎഫ് നേതാക്കളെ ക്വാറന്റീലാക്കുന്ന നടപടി വിവേചനപരമാണെന്ന് ആരോപിച്ചാണ് യുഡിഎഫ് നേതാക്കളുടെ നിരാഹാര സമരം.
അതേസമയം, വാളയാറില്‍ കോണ്‍ഗ്രസ്സ് എംപിമാരും എംഎല്‍എയും ഉള്‍പ്പടെ നടത്തിയ സമര നാടകം കേരളത്തിലെ കോവിഡ് പ്രധിരോധ പ്രവര്‍ത്തനങ്ങളെ തകര്‍ക്കാനുള്ള ഗൂഢാലോചനയായിരുന്നെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. വാളയാറില്‍ കോണ്‍??ഗ്രസ് നടത്തിയ സമരനാടകത്തിന്റെ ലക്ഷ്യം കേരളത്തെ ഒരു ശവപ്പറമ്പാക്കി മാറ്റുക എന്നതാണ്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരെ യാതൊരു മുന്‍കരുതലുമില്ലാതെ കയറ്റിവിടണം എന്ന ആവശ്യം സാമൂഹിക വ്യാപനം പോലുള്ളവ മുന്നില്‍ കണ്ടാണ്. മുന്‍ കരുതലുകള്‍ ഇല്ലാതെ കയറ്റിവിടുന്നവരിലൂടെ രോഗം വ്യാപനം ഉണ്ടായാല്‍ സര്‍ക്കാരിന്റെ പിടിപ്പുകേടാണെന്ന് അവകാശപ്പെടാം എന്ന നെറികെട്ട രാഷ്ട്രീയ ബുദ്ധിയാണ് കോണ്‍ഗ്രസ്സ് നേതൃത്വത്തിന്റേതെന്നും ഡിവൈഎഫ്‌ഐ പറഞ്ഞു.
ഈ മാസം എട്ടിന് ചെന്നൈയില്‍നിന്ന് യാത്ര തിരിച്ച മലപ്പുറം സ്വദേശി ഒമ്പതിന് രാവിലെ വാളയാര്‍ അതിര്‍ത്തിയിലെത്തി. ശനിയാഴ്ച വൈകിട്ടോടെ കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധത്തിലും ഇയാള്‍ പങ്കെടുത്തു. രാത്രി വൈകി ഇയാള്‍ക്കും ഒപ്പം എത്തിയ സംഘത്തിലെ കോഴിക്കോട് സ്വദേശിക്കും രോഗലക്ഷണം കണ്ടു. ഇരുവരേയും ആംബുലന്‍സില്‍ ഉടന്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ജനപ്രതിനിധികളെ കൂടാതെ മാധ്യമപ്രവര്‍ത്തകര്‍, സ്ഥലത്തുണ്ടായിരുന്ന പൊലീസ്, മറ്റ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരെല്ലാം ആശങ്കയിലായിരുന്നു. അതിര്‍ത്തിയില്‍ ആളുകളെ തടയുന്നുവെന്ന നുണപ്രചാരണവുമയി കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ പ്രതിഷേധം സംഘടിപ്പിച്ചതാണ് പ്രതിസന്ധി രൂക്ഷമാക്കിയതെന്നാണ് ഡിവൈഎഫ്ഐ ആരോപിക്കുന്നത്.