ആരോഗ്യപ്രവർത്തകരുടെ സസ്പെൻഷൻ: മെഡിക്കൽ കോളേജിലെ ഡോക്ടർമാർ സമരത്തിലേക്ക്
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കൊവിഡ് രോഗിയെ പുഴുവരിച്ച സംഭവത്തിൽ ജീവനക്കാരെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് മെഡിക്കൽ കോളേജിലെ ഡോക്ടർമാർ സമരത്തിനൊരുങ്ങുന്നു. മൂന്ന് ആരോഗ്യപ്രവർത്തകർക്കെതിരെയുള്ള സസ്പെൻഷൻ നടപടി തിങ്കളാഴ്ചയ്ക്കുള്ളിൽ പിൻവലിച്ചില്ലെങ്കിൽ ഡോക്ടർമാർ ചൊവ്വാഴ്ച മുതൽ കൊവിഡ് ഇതര ഡ്യൂട്ടി ബഹിഷ്കരിക്കുമെന്നാണ് മുന്നറിയിപ്പ്. രോഗിയെ പരിചരിക്കുന്നതിൽ അനാസ്ഥ ഉണ്ടായ സംഭവത്തിൽ രോഗിയുടെ ബന്ധുക്കൾ മെഡിക്കൽ കോളേജ് അധികൃതർക്കെതിരെ കൃത്യവിലോപത്തിന് പോലീസിൽ പരാതി നൽകുകയും ചെയ്തിട്ടുണ്ട്.
പെണ്‍കുട്ടികളെ സംസ്‌കാരമുള്ളവരാക്കി വളര്‍ത്തൂ, ഭരണംകൊണ്ട് പീഡനം തടയാനാവിലെന്ന് ബിജെപി എംഎല്‍എ
മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച കൊവിഡ് രോഗിയെ പുഴുവരിച്ച സംഭവത്തിൽ ഡോ. അരുണ ഉൾപ്പെടെ മൂന്ന് പേരെയാണ് സസ്പെൻഡ് ചെയ്തത്. ഇതിൽ രണ്ട് പേർ ഹെഡ് നഴ്സുമാരാണ്. ഇതോടെ സംഭവത്തിൽ പ്രതിഷേധിച്ച് ഡോക്ടർമാർ ആരംഭിച്ച റിലേ നിരാഹാര സമരം തുടർന്നുവരികയാണ്. ഇത് അടുത്ത തിങ്കളാഴ്ച വരെ തുടരുകയും ചെയ്യും. തിങ്കളാഴ്ച രാവിലെ വരെയും ആരോഗ്യപ്രവർത്തകർക്കെതിരെയുള്ള സസ്പെൻഷൻ നടപടികൾ പിൻവലിക്കുന്നത് സംബന്ധിച്ച് തീരുമാനം ഉണ്ടായില്ലെങ്കിൽ രണ്ട് മണിക്കൂർ സമയം കൊവിഡ് ഇതര ഒപികൾ ബഹിഷ്കരിക്കാനാണ് ഡോക്ടർമാരുടെ സംഘടനയായ കെജിഎംസിടിഎയുടെ തീരുമാനം.
ആരോഗ്യപ്രവർത്തരുടെ സസ്പെൻഷൻ പിൻവലിക്കുന്നത് സംബന്ധിച്ച് തിങ്കളാഴ്ചയും തീരുമാനം ഉണ്ടായില്ലെങ്കിൽ സംസ്ഥാനത്തെ എല്ലാ ഡോക്ടർമാരും കൊവിഡ് ഇതര ഡ്യൂട്ടിയിൽ നിന്നും വിട്ടുനിൽക്കും. എന്നാൽ ഇതിൽ നിന്ന് അടിയന്തര ശസ്ത്രക്രിയാ വിഭാഗങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. ശനിയാഴ്ച നിരോധനാജ്ഞ ലംഘിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജിന് മുമ്പിൽ പ്രതിഷേധം സംഘടിപ്പിച്ച സംഭവത്തിൽ 50 ലധികം വരുന്ന ഡോക്ടർമാർക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു.
എന്നാൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കൊവിഡ് ചികിത്സയിലിരുന്ന രോഗിയെ പുഴുവരിച്ച സംഭവത്തിൽ വിശദമായ അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ സസ്പെൻഷൻ നടപടികൾ പുനപരിശോധിക്കുകയുള്ളൂവെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
കൊവിഡ് ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന വട്ടിയൂർക്കാവ് സ്വദേശി അനിൽകുമാറിന്റെ ശരീരത്തിൽ പുഴുവരിച്ച സംഭവത്തിലാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുന്നത്. സംഭവത്തിൽ ആരോഗ്യവകുപ്പ് ഡയറക്ടർ സമർപ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മൂന്ന് ഉദ്യോഗസ്ഥർക്കുമെതിരെയുള്ള നടപടി. നോഡൽ ഓഫീസർ അരുണയ്ക്ക് പുറമേ രോഗി ചികിത്സയിൽ കഴിഞ്ഞിരുന്ന ആറാം വാർഡിന്റെ ചുമതലയുള്ളവർക്ക് ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.