ബിജെപി കേരള ഘടകം പെട്ടു; ഇനി കയറൂരി വിടരുതെന്ന് ആർഎസ്എസ്, നിയന്ത്രിക്കാൻ കേന്ദ്ര ഉപസമിതി!!
തിരുവനന്തപുരം: ബിജെപിയുടെ കേരളഘടകത്തെ നിയന്ത്രിക്കാന്‍ കേന്ദ്ര ഉപസമിതി വരുന്നു. ആർഎസ്എസ് ദേശീയ നേതൃത്വത്തിന്റെ നിർദേശ പ്രകാരമാണ് തീരുമാനം. മുന്‍ സംസ്ഥാന അധ്യക്ഷന്റെ പ്രവര്‍ത്തനത്തില്‍ കേന്ദ്രനേതൃത്വം കടുത്ത അതൃപ്തി രേഖപ്പെടുത്തി.സംസ്ഥാന നേതാക്കളുടെ പ്രവര്‍ത്തനം മൂന്നുമാസം കൂടുമ്പോള്‍ സമിതി വിലയിരുത്തും. നേതാക്കളുടെ സ്വത്തു വിവരങ്ങളും കേന്ദ്ര ഉപസമിതി പരിശോധിക്കും.
ബിജെപി സംസ്ഥാന നേതൃത്വത്തിലെ തലമുറ മാറ്റവും ഇക്കൂട്ടത്തിലുണ്ടാകുമെന്നാണ് സൂചന. വിഷയം പാര്‍ലന്റെില്‍ കേരള എംപിമാര്‍ സജീവ ചരര്‍ച്ചയാക്കുകയും ദേശീയ മാധ്യമങ്ങള്‍ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തതും എല്ലാം ബിജെപിയുടെ അഴിമതി വിരുദ്ധ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചുവെന്നാണ് ആര്‍എസ്എസ് വിലയിരുത്തല്‍. റിപ്പോര്‍ട്ട് ചോര്‍ന്നതിന് പിന്നില്‍ നസീര്‍ മാത്രമല്ലെന്നും പിന്നില്‍ എത്ര വലിയവരുണ്ടെങ്കിലും തല ഉരുളുമെന്നുമാണ് ബിജെപി ദേശീയ നേതൃത്വത്തിന്റെ മുന്നറിയിപ്പ്.

കുമ്മനത്തിന് കടുത്ത വിമർശനം
അതേസമയം അഴിമതി അന്വേഷിക്കാന്‍ കമ്മീഷനെ നിയോഗിച്ച സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെതിരെ സംസ്ഥാന നേതൃയോഗത്തില്‍ കടുത്ത വിമര്‍ശനമാണ് ഉണ്ടായിരിക്കുന്നത്.

ദേശീയ കൗൺസിലിലും അഴിമതി
കോഴിക്കോട് നടന്ന ദേശീയ കൗണ്‍സില്‍ സമ്മേളന നടത്തിപ്പിലടക്കം വന്‍ അഴിമതി സംസ്ഥാന നേതാക്കള്‍ നടത്തിയെന്നാണ് ഉയരുന്ന ആക്ഷേപം.

വ്യാജ രസീത് അടിച്ചു
മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്റെ നേതൃത്വത്തില്‍ വ്യാജ രസീത് അടിച്ച് കോടികള്‍ പിരിച്ചെടുത്തുവെന്നാണ് ആരോപണം. വി.മുരളീധരനായിരുന്നു കോഴിക്കോട് സമ്മേളനത്തിന്റെ സാമ്പത്തിക കാര്യ ചുമതല.

മെഡിക്കൽ കോഴക്ക് പിന്നാലെ എല്ലാം വെളിപ്പെട്ടു
മെഡിക്കല്‍ കോളജിന് അനുമതി വാങ്ങിനല്‍കാമെന്ന വാഗ്ദാനം ചെയ്ത വര്‍ക്കല എസ്ആര്‍ മെഡിക്കല്‍ കോളജ് ഉടമ ഷാജിയില്‍ നിന്ന അഞ്ച് കോടി അറുപത് ലക്ഷം രൂപ സംസ്ഥാന നേതാക്കള്‍ കോഴ വാങ്ങിയെന്ന പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് മാധ്യമങ്ങളില്‍ വന്നതോടെയാണ് ബിജെപിയിലെ അഴിമതി കഥകള്‍ പുറത്തറിയുന്നത്.

ആരോപണങ്ങൾ എല്ലാം സത്യം
പാര്‍ട്ടിയിലെ രണ്ട് പ്രബല വിഭാഗങ്ങളുടെ പരസ്പര ആരോപണത്തെ തുടര്‍ന്നായിരുന്നു അന്വേഷണ കമ്മീഷനെ നിയോഗിച്ചത്. എകെ നസീറും ശ്രീശനുമായിരുന്നു സംഭവം അന്വഷിച്ച് റിപ്പോര്‍ട്ട് നല്‍കിയത്. ആരോപണങ്ങള്‍ സത്യമാണെന്ന് കമ്മീഷന്‍ കണ്ടെത്തിയിരുന്നു.

അഴിമതി തോജസ്വനി കെട്ടിടത്തിലും
തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ തേജസ്വിനി കെട്ടിടത്തിന്റെ നികുതിയിളവുമായി ബന്ധപ്പെട്ട് 88 ലക്ഷം രൂപയുടെ അഴിമതി നടന്നതായി ബിജെപിയില്‍ ആരോപണമുയര്‍ന്നിരുന്നു. വിഷയത്തില്‍ അന്വേഷണക്കമ്മിഷനെ നിശ്ചയിക്കുന്ന കാര്യം സംസ്ഥാനസമിതിയോഗം തീരുമാനിക്കുമെന്നാണ് നേതാക്കള്‍ തിരുവനന്തപുരം ജില്ലാകമ്മിറ്റി യോഗത്തില്‍ അറിയിച്ചത്.

മറ്റ് അഴിമതികൾ അന്വേഷിക്കേണ്ടതില്ല
മെഡിക്കല്‍ അഴിമതി പുറത്തറിഞ്ഞതിനാല്‍തത്ക്കാലം മറ്റ് ആരോപണങ്ങള്‍ അന്വേഷിക്കേണ്ട എന്ന നിലപാടാണ് ഇപ്പോള്‍ പാര്‍ട്ടി സ്വീകരിച്ചിരിക്കുന്നത്.












Click it and Unblock the Notifications