ജലന്ധർ ബിഷപ്പിനെതിരായ പരാതി: കന്യാസ്ത്രീ പീഡനിത്തിനിരയായെന്ന് സ്ഥിരീകരിച്ച് വൈദ്യപരിശോധനഫലം
കോട്ടയം: ജലന്ധർ ബിഷപ്പ് ഫ്രോങ്കോ മുളയ്ക്കലിനെതിരെ കുരുക്ക് മുറുകുന്നു. ബിഷപ്പിനെതിരെ പരാതി ഉന്നയിച്ച കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ടുവെന്ന് മെഡിക്കൽ റിപ്പോർട്ട്. പലയിടങ്ങളിൽ വെച്ച് 13 തവണ ബിഷപ്പ് തന്നെ പീഡിപ്പിച്ചുവെന്നാണ് കന്യാസ്ത്രീ മൊഴി നൽകിയിരുന്നത്. ഇത് ശരിവയ്ക്കുന്നതാണ് മെഡിക്കൽ റിപ്പോർട്ട്.
ഇതോടെ പീഡനം നടന്നെന്ന കന്യാസ്ത്രീയുടെ പരാതി സത്യമാണെന്ന് അന്വേഷണസംഘത്തിന് പൂർണമായി ബോധ്യപ്പെട്ടു. കോട്ടയം മെഡിക്കൽ കോളേജിലാണ് കന്യാസ്ത്രിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയത്.

ഡോക്ടറുടെ മൊഴി
വൈദ്യ പരിശോധന റിപ്പോർട്ടിൽ നിന്ന് പീഡനം നടന്നത് വ്യക്തമായിട്ടുണ്ട്. അന്വേഷണസംഘം
പരിശോധന നടത്തിയ ഡോക്ടറുടെ മൊഴി രേഖപ്പെടുത്തും. അതേസമയം അന്വേഷണത്തിൽ കന്യാസ്ത്രിക്ക് അതൃപ്തിയുണ്ടെന്ന് ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശർമ ഇന്നലെ ആരോപിച്ചിരുന്നു. തെളിവുണ്ടായിട്ടും ബിഷപ്പിനെ അറസ്റ്റ് ചെയ്യാൻ വൈകുന്നതിൽ കന്യാസ്ത്രി സംശയം പ്രകടിപ്പിച്ചതായും രേഖ ശർമ പറഞ്ഞിരുന്നു.

അറസ്റ്റ് വൈകിയേക്കും
ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ തന്നെ പലയിടങ്ങളിൽവെച്ച് 13 തവണ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് കന്യാസ്ത്രീ പരാതിൽ പറയുന്നത്. നാല് വർഷങ്ങൾക്ക് മുമ്പാണ് സംഭവം നടന്നത്. അതുകൊണ്ട് തന്നെ കൂടുതൽ തെളിവുകൾ ശേഖരിച്ച് വ്യക്തത വരുത്തിയ ശേഷം മാത്രമെ അന്വേഷണസംഘം അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് നീങ്ങുകയുള്ളുവെന്നാണ് സൂചന. കേരളത്തിലെത്തി അന്വേഷണസംഘത്തിന് മുമ്പാകെ ഹാജരാകാൻ ബിഷപ്പിനോട് ആവശ്യപ്പെട്ടേക്കും. ജലന്ധറിലെത്തി അറസ്റ്റ് രേഖപ്പെടുത്തുന്നതിന്റെ സാധ്യതയും പോലീസ് തേടുന്നുണ്ട്.

ഫോൺ സംഭാഷണങ്ങൾ
ബിഷപ്പ് തന്നെ പീഡിപ്പിച്ചെന്ന് രഹസ്യമൊഴിയിലും ആവർത്തിച്ച കന്യാസ്ത്രീ ഇതുമായി ബന്ധപ്പെട്ട ഫോൺ രേഖകളും അന്വേഷണ സംഘത്തിന് കൈമാറിയേക്കും. ബിഷപ്പിന്റെ അശ്ലീല സംഭാഷണങ്ങളും വാട്സ് ആപ് ശബ്ദ സന്ദേശങ്ങളും ഫോണിലുണ്ടെന്നാണ് സൂചന. പരാതിക്കാരിയുടെ ആരോപണങ്ങൾ സത്യമാണെന്ന് സഹോദരി അടക്കമുള്ളവർ പറഞ്ഞിരുന്നു. വെള്ളിയാഴ്ച കോടനാട്ടുള്ള ഇവരുടെ ബന്ധുക്കളുടെ വീട്ടിലെത്തിയും പോലീസ് മൊഴിയെടുത്തിരുന്നു. ബിഷപ്പ് രാത്രിയിൽ അശ്ലീല സന്ദേശങ്ങൾ അയക്കാറുണ്ടെന്ന് നിരവധി കന്യാസ്ത്രീകൾ പരാതി നൽകിയിട്ടുള്ളതായി മറ്റൊരു വൈദികനും വെളിപ്പെടുത്തിയിട്ടുണ്ട്.

സഹോദരന് നോട്ടീസ്
തന്നെ വധിക്കാൻ ശ്രമിച്ചുവെന്ന ജലന്ധർ ബിഷപ്പിന്റെ പരാതിയിൽ കന്യാസ്ത്രീയുടെ സഹോദരന് ജലന്ധർ പോലീസ് നോട്ടീസ് അയച്ചു. നേരിട്ട് ഹാജരാകണമെന്നാണ് നോട്ടീസിലെ നിർദ്ദേശം. എന്നാൽ ഹാജാരാകാൻ കഴിയില്ലെന്ന് വക്കീൽ മുഖാന്തരം ജലന്ധർ പോലീസിന് മറുപടി നൽകിയിട്ടുണ്ട്. വധശ്രമം ആരോപിച്ചുള്ള ഇതേ പരാതി ബിഷപ്പ് കോട്ടയം ജില്ലാ പോലീസ് മേധാവിക്കും നൽകിയിട്ടുണ്ട്. ഈ പരാതി നിലനിൽക്കുന്ന കാര്യവും മറുപടിയിൽ വിശദീകരിച്ചിട്ടുണ്ട്.

പീഡനം
ജലന്ധർ ബിഷപ്പ് 2014 മെയ് അഞ്ചിന് കുറവിലങ്ങാട് നാടുകുന്നത്തെ മിഷണറീസ് ഓഫ് ജീസസ് മഠത്തിന്റെ ഗസ്‌റ്റ് ഹൗസിൽ താമസിച്ചു. വിശ്രമമുറിയിലെത്തിയപ്പോൾ ളോഹ ഇസിതിരിയിട്ടുകൊണ്ടുവരാൻ ആവശ്യപ്പെട്ടന്നും തിരികെ വന്നപ്പോൾ പീഡിപ്പിച്ചെന്നും കന്യാസ്ത്രീ ആരോപിക്കുന്നു. പിന്നീട് 13 തവണ ബിഷപ്പ് തന്നെ പീഡിപ്പിച്ചെന്നാണ് കന്യാസ്ത്രീയുടെ പരാതി. എന്നാൽ കന്യാസ്ത്രീയെ മദർ സുപ്പീരിയർ സ്ഥാനത്ത് നിന്ന് നീക്കിയതിന്റെ വിരോധം മൂലം തന്നെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുകയാണെന്നാണ് ഫ്രാങ്കോ മുളയ്ക്കൽ ആരോപിക്കുന്നത്. എന്നാൽ കന്യാസ്ത്രിക്കെതിരെ പരാതി നൽകാൻ തന്റെ മകളെ ബിഷപ്പ് ഭീഷണിപ്പെടുത്തുന്നതായി ആരോപിച്ച് തുറവൂർ സ്വദേശിയായ കന്യാസ്ത്രീയുടെ പിതാവ് രംഗത്തെത്തിയിരുന്നു.












Click it and Unblock the Notifications