തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ ആരോഗ്യവാൻ; മദപ്പാടില്ലെന്ന് ഡോക്ടർമാർ, തൃശൂർ പൂരത്തിന് എത്തിയേക്കും
തൃശൂർ: തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്റെ ആരോഗ്യ പരിശോധന പൂർത്തിയായി. മൂന്നംഗ മെഡിക്കൽ സംഘമാണ് ആനയുടെ ആരോഗ്യക്ഷമത പരിശോധിച്ചത്. റിപ്പോർട്ട് പരിശോധിച്ച ശേഷം തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ പൂര വിളംബരത്തിൽ പങ്കെടുപ്പിക്കണമോയെന്ന് കളക്ടർ ടിവി അനുപമ തീരുമാനിക്കും.
ആനയുടെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് പരിശോധനയ്ക്ക് ശേഷം ഡോക്ടർമാർ വ്യക്തമാക്കിയത്. ആനയ്ക്ക് മദപ്പാടില്ല. ശരീരത്തിൽ മുറിപ്പാടുകളില്ല. പാപ്പാന്മാരെ അനുസരിക്കുന്നുണ്ടെന്നും വൈദ്യസംഘം ഉറപ്പ് വരുത്തി. കാഴ്ച പൂർണമായി നഷ്ടപ്പെട്ടെന്ന് പറയാനാകില്ലെന്നും ഡോക്ടർമാർ വ്യക്തമാക്കി. ആന ആരോഗ്യവാനാണെങ്കിൽ പൂരവിളംബരത്തിൽ എഴുന്നള്ളിക്കാൻ അനുമതി നൽകുമെന്നാണ് കളക്ടർ കഴിഞ്ഞ ദിവസം അറിയിച്ചത്.
രാമചന്ദ്രനെ പൂരവിളംബരത്തിന് എഴുന്നള്ളിക്കാം, എന്ത് സംഭവിച്ചാലും ഉടമ തന്നെ ഉത്തരവാദി: നിയമോപദേശം
നെയ്തലക്കാവിലമ്മ തെക്കേ ഗോപുര നട തുറക്കുന്ന ചടങ്ങിൽ തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ എഴുന്നള്ളിക്കളമെന്നാണ് ആവശ്യം. രാമചന്ദ്രനെ ഒന്നര മണിക്കൂർ നേരം എഴുന്നള്ളിക്കാൻ മന്ത്രിമാരുടെ യോഗത്തിൽ ഉറപ്പ് ലഭിച്ചെന്നും ആനകളെ പൂരം എഴുന്നള്ളിപ്പിന് വിട്ടു നൽകില്ലെന്ന തീരുമാനം പിൻവലിക്കുന്നതായും ആന ഉടമകളുടെ സംഘം വെള്ളിയാഴ്ച വ്യക്തമാക്കിയിരുന്നു. പരിശോധനയിൽ ആരോഗ്യം തൃപ്തികരമാണെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ പൂരവിളംബരത്തിന് തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ എത്താനാണ് സാധ്യത.
തെച്ചിക്കോട്ട് കാവ് രാമചന്ദ്രനെ ആവശ്യമെങ്കിൽ പൂര വിളംബരത്തിന് മാത്രം എഴുന്നള്ളിക്കാമെന്ന് അഡ്വക്കേറ്റ് ജനറൽ സർക്കാരിന് നിയമോപദേശം നല്‍കിയിരുന്നു. കർശന ഉപാധികളോടെയാണ് അനുമതി നൽകേണ്ടതെന്നും വ്യക്തമാക്കിയിരുന്നു. തിങ്കളാഴ്ചയാണ് തൃശൂർ പൂരം.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ