നാടിനെ നടുക്കി വൃദ്ധയുടെയും മകന്റെയും കൊലപാതകം, അക്രമികള്‍ വെടിയുതിര്‍ത്തത് പത്ത് തവണ
നിചേതറിന്റെ ഭര്‍ത്താവ് നരേന്ദര്‍ സിങ്ങിനെ കൊലപ്പെടുത്തിയ പ്രതിയുടെ ബന്ധുക്കളാണ് സംഭവത്തില്‍ പിന്നില്‍
മീററ്റ്: ക്രൂരതയ്ക്ക് അതിരില്ല എന്ന് തെളിയിക്കുന്നതാണ് ഉത്തര്‍പ്രദേശിലെ മീറ്ററ്റിലെ പട്ടാപകല്‍ നടന്നിരിക്കുന്നത്. ഭര്‍ത്താവിന്റെ മരണത്തിന് സാക്ഷി പറയാനിരിക്കെ വൃദ്ധയെയും മകനെയും മിനുട്ടുകളുടെ വ്യത്യാസത്തിലാണ് അക്രമികള്‍ വെടിവച്ചുകൊന്നത്. വൃദ്ധയുടെ മുഖത്ത് പത്ത് തവണയാണ് അക്രമികള്‍ വെടിയുതിര്‍ത്തത് എന്നത് സംഭവത്തിന്റെ മൃഗീയത വ്യക്തമാക്കി തരുന്നു. മകനെ കാറിനുള്ളില്‍ കൊല്ലപ്പെട്ട നിലയിലാണ് കണ്ടെത്തിയത്. 60കാരിയായ നിചേത കൗര്‍, മകന്‍ ബല്‍വീന്ദര്‍ സിങ്ങ് എന്നിവരെയാണ് അക്രമി സംഘം അരുംകൊല ചെയ്തത്. നിചേതറിന്റെ ഭര്‍ത്താവ് നരേന്ദര്‍ സിങ്ങിനെ കൊലപ്പെടുത്തിയ പ്രതിയുടെ ബന്ധുക്കളാണ് സംഭവത്തില്‍ പിന്നില്‍. ഇവര്‍ ഹാജരായാല്‍ പ്രതിക്ക് ശിക്ഷ ലഭിക്കുമെന്ന് ഉറപ്പായതിനാലാണ് നിചേതയെയും ബല്‍വീന്ദറിനെയും കൊലപ്പെടുത്താന്‍ കാരണമെന്ന് പോലീസ് പറഞ്ഞു.
നിചേതാറിനെ കൊലപ്പെടുത്തുന്ന സിസിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. മറ്റൊരു സ്ത്രീയ്‌ക്കൊപ്പം കട്ടിലില്‍ ഇരിക്കുകയായിരുന്ന നിചേതാറിനെ അക്രമികള്‍ വന്ന് തുടര്‍ച്ചയായി വെടിവെയ്ക്കുന്നതാണ് സിസിടിവി ദൃശ്യത്തിലുള്ളത്. ഇവര്‍ മരിച്ചെന്ന് ഉറപ്പിക്കാന്‍ പിന്നാലെ വന്നവരും വെടിയുതിര്‍ക്കുകയായിരുന്നു. അക്രമികള്‍ മുഖം മറച്ചാണ് എത്തിയിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ഒരു പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം സുരക്ഷാ വീഴ്ച്ചയുണ്ടായെന്ന കണ്ടെത്തലിനെ തുടര്‍ന്ന് അഞ്ച് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.
നേരത്തെ കേസില്‍ സാക്ഷി പറയാന്‍ ഹാജരാവരുതെന്ന് പ്രതിയുടെ ബന്ധുക്കള്‍ നിചേതാറിനെ ഭീഷണിപ്പെടുത്തിയിരുന്നു. ഭൂമിയിടപാട് തര്‍ക്കത്തെ തുടര്‍ന്ന് 2016ലാണ് നിചേതാറിന്റെ ഭര്‍ത്താവ് കൊല്ലപ്പെടുന്നത്. കൊലപാതകത്തിന് ഇവരുടെ ചില കുടുംബാംഗങ്ങളും അറസ്റ്റിലായിരുന്നു. അതേസമയം കേസില്‍ കൂടുതല്‍ പ്രതികളെ പിടിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. നിചേതാര്‍ സാക്ഷി പറയാനിരുന്ന കേസ് മാറ്റിയതായി കോടതി അറിയിച്ചിട്ടുണ്ട്.