ശബരിമല തീർത്ഥാടനം: സന്നിധാനത്ത് ദേവസ്വം മന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം
പമ്പ: മകരവിളക്ക് തീർത്ഥാടനവുമായി ബന്ധപ്പെട്ട് ശബരിമല നട തുറന്നതോടെ സന്നിധാനത്ത് ഇന്ന് അവലോകന യോഗം ചേരും. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ വാസു, പത്തനംതിട്ട ജില്ലാ കളക്ടർ പിബി നൂഹ്, സന്നിധാനം ഡ്യൂട്ടി മജിസ്ട്രേറ്റിന് പുറമേ വിവിധ വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും. കനത്ത സുരക്ഷാ സന്നാഹങ്ങളാണ് ഇത്തവണ ശബരിമലയിൽ ഒരുക്കിയിട്ടുള്ളത്.
ശബരിമല ദർശനത്തിനായി പത്ത് യുവതികളെത്തി, പമ്പയിൽ തടഞ്ഞ് പോലീസ്, നട തുറക്കാൻ മണിക്കൂറുകൾ മാത്രം
രാവിലെ പത്ത് മണിക്ക് ചേരുന്ന യോഗത്തിന്റെ പ്രത്യേക അജൻഡ ശബരിമല തീർത്ഥാടനത്തിനായി ഇതുവരെ നടത്തിയ ഒരുക്കങ്ങളാണ്. ശനിയാഴ്ച വൈകിട്ടാണ് രണ്ട് മാസം നീണ്ടുനിൽക്കുന്ന മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല ക്ഷേത്ര നട തുറന്നത്. വൈകിട്ട് അഞ്ച് മണിയോടെ തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ മേൽശാന്തി വി എൻ വാസുദേവനാണ് നടതുറന്ന് ശ്രീ കോവിലിൽ ദീപം തെളിയിച്ചത്. തുടർവ്വ് ശബരിമല, മാളിപ്പുറം എന്നീവിടങ്ങളിലേക്കുള്ള മേൽശാന്തിമാരുടെ സ്ഥാനാരോഹണ ചടങ്ങുകളും നടന്നു. എകെ സുധീർ നമ്പൂതിരി ശബരിമല മേൽശാന്തിയായും എംഎസ് പരമേശ്വരൻ നമ്പൂതിരി മാളികപ്പുറം മേൽശാന്തിയായും സ്ഥാനമേറ്റു.
തിങ്കളാഴ്ച രാവിലെ മുതലാണ് വിശ്വാസികൾക്ക് ശബരിമലയിൽ നിയന്ത്രണമില്ലാതെ പ്രവേശിക്കാൻ കഴിയുക. ശബരിമല ദർശനത്തിനെത്തുന്ന ഭക്തർക്കായി നിലക്കൽ മുതൽ പമ്പ വരെ കെഎസ്ആർടിസിയുടെ പ്രത്യേക സർവീസുകൾ ഉണ്ടായിരിക്കും. നിലവിലെ സാഹചര്യത്തിൽ സംഘർഷങ്ങളില്ലാത്തതിനാൽ നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ടെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിലപാട്. അഞ്ച് സെക്ടറുകളിലായി തിരിച്ച് പതിനായിരം പോലീസുകാരെയാണ് ശബരിമലയിൽ വിവിധയിടങ്ങളിലായി വിന്യസിച്ചിട്ടുള്ളത്.