മനസിന്റെ ഉള്ളറകളിലേക്ക് വായനക്കാരെ ആനയിച്ച ഡോ. ശാന്തകുമാറിന് യാത്രാമൊഴി
കോഴിക്കോട്: മനുഷ്യ മനസിന്റെ വിസ്മയ സവിശേഷതകളിലേക്ക് വായനക്കാരനെ കൂട്ടിക്കൊണ്ടുപോയ പ്രമുഖ മാനസികരോഗ വിദഗ്ധന്‍ ഡോ. എസ്. ശാന്തകുമാര്‍ (87) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ഇന്നലെ ഉച്ചയ്ക്ക് 2.50 ഓടെ കോഴിക്കോട്ടെ സ്വകാര്യആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് രാവിലെ 10ന് കോഴിക്കോട് മാവൂര്‍ റോഡ് ശ്മശാനത്തില്‍ നടക്കും.
കോഴിക്കോട് മെഡിക്കല്‍ കോളേജ് വൈസ് പ്രിന്‍സിപ്പല്‍, ഇംഹാന്‍സ് സ്ഥാപക ഡയറക്ടര്‍, സര്‍ക്കാറിന്റെ മാനസികാരോഗ്യ ഉപദേഷ്ടാവ്, ഇന്ത്യന്‍ മെഡിക്കല്‍ സിന്റിക്കേറ്റ് അംഗം, മെഡിക്കല്‍ ഫാക്കല്‍റ്റി ഡീന്‍, കേരള സര്‍ക്കാറിന്റെ കീഴിലുണ്ടായിരുന്ന മെഡിസിന്‍ പഠന ബോര്‍ഡിന്റെ തലവന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കാനഡ, ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ സൈക്യാട്രി സീനിയര്‍ അദ്ധ്യാപകനും മനോരോഗ ചികിത്സകനുമായിരുന്നു. പത്രങ്ങളിലും മാസികകളിലും നിരവധി ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. മനോരോഗത്തിന്റെ വിവിധ തലങ്ങളെകുറിച്ച് നൂറിലേറെ പുസ്തകങ്ങള്‍ രചിച്ചു. ആതുര സേവന രംഗത്തെ മികവിനുള്ള ദേശീയ പുരസ്‌കാരമായ ഡോ. ബി.സി. റോയ് പുരസ്‌കാരമടക്കം നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി.

ഭാര്യ: ഡോ.എം.ജി. ഉഷാഭായ് (റിട്ട. പ്രൊഫസര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജ്). മക്കള്‍: സഞ്ജയ് എസ്. കുമാര്‍ (എഞ്ചിനീയര്‍. കോഴിക്കോട്), ഡോ. അഞ്ജലി ശാന്തകുമാര്‍ (ബ്രിട്ടണ്‍). മരുമക്കള്‍: ഡോ. ബിനുപ്രസാദ് (കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം), ഡോ. ഹരി കെ. സുഗതന്‍ (ബ്രിട്ടണ്‍). സഹോദരങ്ങള്‍: വിമല മണ്ണാളി, എസ്. സരളാദേവി, ഡോ. ലില്ലി ശങ്കുണ്ണി, പ്രൊഫ.എസ്. ശ്യാമള ദേവി, ഡോ. എസ്. മോഹന്‍ദാസ്, എസ്. സന്തോഷ്‌കുമാര്‍, ഡോ. ഗീത ശങ്കുണ്ണി, ഡോ. ലീന പുരുഷോത്തമന്‍.
1931 ജനുവരി 21 ന് ചേര്‍ത്തല പട്ടണക്കാട് ഉഴുവയില്‍ വാത്യാട് എ. ശങ്കുണ്ണിയുടെയും പി.സി. ജാനകിയുടെയും മകനായാണ് ജനനം. സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം ചെന്നൈ സ്റ്റാന്‍ലി മെഡിക്കല്‍ കോളേജില്‍ നിന്ന് എംബിബിഎസ് ബിരുദം നേടി. ബ്രിട്ടണ്‍, ആസ്‌ത്രേലിയ, അയര്‍ലന്റ്, അമേരിക്ക എന്നിവിടങ്ങളില്‍ നിന്നായി സൈക്യാട്രി, ന്യൂറോളജി എന്നിവയില്‍ ഉന്നതപഠനം നടത്തി. 1962 ല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസറായി ചുമതലയേറ്റ അദ്ദേഹം 1986 ല്‍ വൈസ് പ്രിന്‍സിപ്പലായി വിരമിച്ചു. തുടര്‍ന്ന് കോഴിക്കോട് പാവമണി റോഡില്‍ വാത്യാട് ഹോസ്പിറ്റല്‍ നടത്തി വരികയായിരുന്നു.












Click it and Unblock the Notifications