മേയിലെ റേഷൻവിതരണം നിറുത്തിവയ്‌ക്കുമെന്ന് വ്യാപാരികൾ
തിരുവനന്തപുരം: റേഷൻ സാധനങ്ങൾ കൃത്യസമയത്ത്, അളവിൽ വ്യത്യാസമില്ലാതെ ഡോർ ഡെലിവറിയായി എത്തിക്കണം എന്നതുൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മേയ്10ന് ശേഷം ജില്ലയിൽ സ്റ്റോക്കെടുക്കുന്നത് നിറുത്തിവയ്‌ക്കുമെന്ന് കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ തിരുവനന്തപുരം ജില്ലാ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഈ മാസം മുതൽ ജില്ലയിലെ റേഷൻ വിതരണം പൂർണമായും ഇ- പോസ് മെഷീൻവഴിയാക്കുകയാണ്.
കഴിഞ്ഞ പതിനാറു മാസക്കാലമായി റേഷൻ സാധനങ്ങൾ തൂക്കി നൽകുന്നില്ല. സിവിൽസപ്ലൈസ് കോർപ്പറേഷൻ വഴിയുള്ള വാതിൽപ്പടി റേഷൻ വിതരണത്തിൽ കാലതാമസവും ഭക്ഷ്യധാന്യങ്ങളിൽ അമിതമായ തൂക്കക്കുറവുമുണ്ട്. ഇത് വ്യാപാരികൾക്ക് തിരിച്ചടിയാണ്. ഈ മാസത്തെ റേഷൻ വിതരണം പൂർണമായും ഇ പോസ് മിഷീൻ വഴി ആരംഭിക്കുന്ന സാഹചര്യത്തിൽ ഇക്കാര്യങ്ങളിൽ കൃത്യതയുണ്ടാക്കണം.
റേഷൻ വ്യാപാരികളുടെ കമ്മീഷൻ കാലോചിതമായി വർദ്ധിപ്പിക്കുണം, മിനിമം വേതനം നടപ്പിലാക്കണം. ഇക്കാര്യങ്ങളിൽ ഉടൻ പരിഹാരമുണ്ടാക്കണം. അല്ലാത്തപക്ഷം ജില്ലയിലെ റേഷൻ വ്യാപാരികൾ ഭക്ഷ്യധാന്യ സ്റ്റോക്ക് ബഹിഷ്കരിച്ചുകൊണ്ട് പ്രക്ഷോഭ പരിപാടി ആരംഭിക്കുമെന്ന് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ വ്യക്തമാക്കി. സംസ്ഥാന പ്രസിഡന്റ് അഡ്വ. ജി.കൃഷ്ണപ്രസാദ്, ജില്ലാ ജനറൽ സെക്രട്ടറി ശ്രീകാര്യം നടേശൻ, പ്രസിഡന്റ് തലയൽ മധു, വർക്കിംഗ് പ്രസിഡന്റ് കവടിയാർ രാമചന്ദ്രൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.