എന്തുകൊണ്ട് ബിജെപിയിലേക്ക്? തീരുമാനത്തിന് പിന്നില്‍ ഒരേയൊരു കാരണം, തുറന്നുപറഞ്ഞ് മെട്രോമാന്‍ ഇ ശ്രീധരന്‍
തിരുവനന്തപുരം: മെട്രോ മാന്‍ ഇ ശ്രീധരന്‍ ബിജെപിയില്‍ ചേരുമെന്ന വിവരം സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അല്‍പസമയം മുമ്പാണ് വെളിപ്പെടുത്തിയത്. തിരഞ്ഞെടുപ്പ് അടുക്കുന്ന പശ്ചാത്തലത്തില്‍ ആരംഭിക്കുന്ന വിജയ യാത്രയില്‍ ഇ ശ്രീധരന്‍ ഔദ്യോഗികമായി പാര്‍ട്ടിയില്‍ ചേരുമെന്നാണ് സുരേന്ദ്രന്‍ അറിയിച്ചിരിക്കുന്നത്.
ശ്രീധരനെ പോലുള്ളവര്‍ ബിജെപിയിലേക്ക് വരുന്നത് കേരളത്തിന്റെ പൊതുവികാരമാണെന്നും മത്സരിക്കണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോഴിതാ താന്‍ എന്തുകൊണ്ടാണ് ബിജെപിയെ തിരഞ്ഞെടുത്തതിന്റെ കാരണം മനോരമയോട് വ്യക്തമാക്കിയിരിക്കുകയാണ് മെട്രോമാന്‍.
പത്ത് വര്‍ഷമായി കേരളത്തില്‍
ബിജെപിയിലേക്ക് ചേരാനുള്ള തീരുമാനം പെട്ടെന്നെടുത്തതല്ലെന്ന് ഇ ശ്രീധരന്‍ മനോരമ ഓണ്‍ലൈനിനോട് പറഞ്ഞു. കഴിഞ്ഞ പത്ത് വര്‍ഷമായി താന്‍ കേരളത്തിലുണ്ട്. നമ്മുടെ നാടിന് വേണ്ടി പലതും ചെയ്യണമെന്നുണ്ടായിരുന്നു. മറ്റ് പല കക്ഷികളും നാടിന് വേണ്ടില്ല അവരുടെ പാര്‍ട്ടിക്ക് വേണ്ടിയാണ് ചെയ്യുന്നത്. എന്നാല്‍ ബിജെപി അവരില്‍ നിന്ന് വ്യത്യസ്തമാണെന്ന് ശ്രീധരന്‍ പറയുന്നു.
ബിജെപി തീരുമാനിക്കും
ബിജെപിയില്‍ പാര്‍ട്ടി അംഗത്വമെടുത്ത് ചേരും. തനിക്കുള്ള ഉത്തരവാദിത്തങ്ങളെല്ലാം പാര്‍ട്ടി തീരുമാനിക്കട്ടെ. ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ ഒന്നും നടത്തിയിട്ടില്ലെന്നാണ് ഇ ശ്രീധരന്‍ പറയുന്നത്. കേരളത്തിന് വേണ്ടി ഒരുപാട് കാര്യങ്ങള്‍ മനസിലുണ്ടെന്നും ശ്രീധരന്‍ പറഞ്ഞു.
ബിജെപിയുടെ പ്രകടന പത്രിക
കേരളത്തിന് വേണ്ടി ചെയ്യാനാവുമെന്ന് കരുതുന്ന കാര്യങ്ങള്‍ ബിജെപിയുടെ പ്രകടന പത്രികയിലേക്ക് നല്‍കി കഴിഞ്ഞെന്നും സുരേന്ദ്രന്‍ പറയുന്നുണ്ട്. ഒറ്റക്കൊന്നും ചെയ്യാനാവില്ല അതുകൊണ്ടാണ് കേരളത്തിലേക്ക് വന്നതെന്നും ശ്രീധരന്‍ വ്യക്തമാക്കുന്നു.
ദേശീയ നേതൃത്വം
ദേശീയ തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ എന്നിവരുമായി ചര്‍ച്ച നടത്തിയോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു ശ്രീധരന്റെ മറുപടി. കേരളത്തിലെ നേതൃത്വവുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ എടുത്ത തീരുമാനമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
കേരള സര്‍ക്കാരുമായുള്ള ബന്ധം
ഇനി ബിജെപിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനത്തില്‍ മുഴുകും. കേരള സര്‍ക്കാരുമായി ബന്ധപ്പെട്ടിരുന്നത് കൊച്ചി മെട്രോ, പാലാരിവട്ടം പാലം എന്നീ പദ്ധതികളിലായിരുന്നു. രണ്ടും പൂര്‍ത്തിയായ സാഹചര്യത്തില്‍ ഔദ്യോഗിക ബന്ധം തുടരില്ലെന്നാണ് അദ്ദേഹം പറയുന്നത്.
ബിജെപിക്ക് കഴിയും
സംസ്ഥാനത്ത് വികസനം കൊണ്ടുവരാന്‍ ബിജെപിക്കേ കഴിയും. എല്‍ഡിഎഫ് ഭരണത്തില്‍ നിരാശയാണ്. വികസന പദ്ധതികള്‍ ഇല്ല. നാട്ടുകാര്‍ക്ക് വേണ്ടിയാണ് പാലാരിവട്ടം പാലത്തില്‍ ഇടപെട്ടതെന്നും പാര്‍ട്ടിക്ക് വേണ്ടിയല്ലെന്നും ഇ ശ്രീധരന്‍ പറഞ്ഞു.
നരേന്ദ്ര മോദി
നരേന്ദ്ര മോദി ഏറ്റവും പ്രതീക്ഷയുള്ള പ്രധാനമന്ത്രിയാണെന്ന് ശ്രീധരന്‍ ദ ന്യൂസ് മിനിറ്റിനോട് പ്രതികരിച്ചു. അദ്ദേഹത്തോടൊപ്പം അടുത്ത് പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും, പാര്‍ട്ടിയില്‍ ചേരാനുള്ള പ്രചോദനത്തിന് അതും ഒരു കാരണമാണെന്നും ശ്രീധരന്‍ പറഞ്ഞു. ഇന്ത്യ കണ്ട ഏറ്റവും മികച്ച പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തിരഞ്ഞെടുപ്പില്‍
അതേസമയം നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടതായി കെ സുരേന്ദ്രന്‍ വ്യക്തമാക്കി. ഉചിതമായ സമയത്ത് നിയമസഭാ തിരഞ്ഞെടുപ്പിലേക്കുളള സ്ഥാനാര്‍ത്ഥികളെ പാര്‍ട്ടി പ്രഖ്യാപിക്കുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
ഇരു മുന്നണികളും ദ്രോഹിച്ചു
ഇ ശ്രീധരനെ പലപ്പോഴായി ഇടത്-വലത് മുന്നണികള്‍ ദ്രോഹിച്ചിട്ടുളളതാണെന്നും കെ സുരേന്ദ്രന്‍ വ്യക്തമാക്കി. ഇ ശ്രീധരനെ പോലുളളവര്‍ ബിജെപിയിലേക്ക് വരുന്നത് കേരളത്തിന്റെ പൊതുവികാരമാണ്. ഇനിയും കൂടുതല്‍ പേര്‍ വരും ദിവസങ്ങളില്‍ ബിജെപിയില്‍ ചേരുമെന്നും കെ സുരേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു.
വിജയ യാത്ര
സംസ്ഥാനത്ത് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ബിജെപി നടത്തുന്ന വിജയ യാത്രയില്‍ വച്ചാണ് ശ്രീധരന്‍ ബിജെപിയില്‍ അംഗ്വതം എടുക്കുക. കാസര്‍കോട് നിന്ന് ആരംഭിക്കുന്ന ജാഥ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഫ്‌ളാഗ് ഓഫ് ചെയ്യുക.
വടകരയില്‍ കെകെ രമയെ ഒതുക്കാന്‍ കോണ്‍ഗ്രസിലെ 'ഉന്നതന്‍'; ലക്ഷ്യം കെപിസിസി ഭാരവാഹിക്ക് സീറ്റ്
മെട്രോ മാന്‍ ഇ ശ്രീധരന്‍ ബിജെപിയിലേക്ക്, 'പാർട്ടി ആവശ്യപ്പെട്ടാൽ നിയമസഭയിലേക്ക് മത്സരിക്കും'