മെട്രോ തൂണിന്റെ ബലക്ഷയം: നിര്‍മ്മാണത്തില്‍ പിശക് പറ്റി, എങ്ങനെ പറ്റിയെന്ന് പഠിക്കുമെന്ന് ഇ ശ്രീധരന്‍
തൃശൂര്‍: മെട്രോ നിര്‍മ്മാണത്തില്‍ പിശക് പറ്റിയതായി സമ്മതിച്ച് ഇ ശ്രീധരന്‍. പില്ലര്‍ നിര്‍മ്മാണത്തിലെ വീഴ്ച ഡിഎംആര്‍സി പരിശോധിക്കുമെന്ന് എങ്ങനെയാണ് പിശക് സംഭവിച്ചതെന്ന് അറിയില്ലെന്നും ഇ ശ്രീധരന്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് വിശദമായ പഠനം ആവശ്യമാണെന്നും ഡല്‍ഹി മെട്രോ കോര്‍പ്പറേഷന്‍ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. പൈലിംഗ് പാറ നിരപ്പില്‍ എത്താത്തതാണ് കൊച്ചി മെട്രോ തൂണിന്റെ ബലക്ഷയത്തിന് കാരണമെന്നാണ് പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. മെട്രോയുടെ 347ാം തൂണിനാണ് ബലക്ഷയം സംഭവിച്ചിരിക്കുന്നത്.

പത്തടിപ്പാലത്തെ തൂണിന് ബലക്ഷയം സംഭവിച്ചതാണ് പാളം ചെരിയാനിടയാക്കിയതെന്ന് ജിയോ ടെക്‌നിക്കല്‍ സംഘം പറയുന്നു. തൂണിന്റെ അടിത്തറ ബലപ്പെടുത്തുന്ന ജോലികള്‍ അടുത്ത ആഴ്ച മുതല്‍ തുടങ്ങുമെന്ന് കെ എം ആര്‍ എല്‍ അറിയിച്ചു. ഒരു മാസം മുമ്പാണ് 347ാം നമ്പര്‍ തൂണ്‍ ചരിഞ്ഞതായി കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് മെട്രോ ട്രാക്കിന്റെ അലൈന്‍മെന്റിന് അകല്‍ച്ച സംഭവിച്ചിരുന്നു. ഇതിന്റെ കാരണം തേടിയുള്ള അന്വേഷണത്തിനാണ് മെട്രോ തൂണിന് ബലക്ഷയം സംഭവിച്ചതായി കണ്ടെത്തിയത്.

തൂണിനായി നടത്തിയ പൈലിംഗ് താഴെ പാറ നിരപ്പില്‍ എത്തിയിട്ടില്ല. തൂണിന്റെ തറനിരപ്പിന് താഴെ ചെളിക്കുഴിയാണ്. 10 മീറ്ററിലധികം കുഴിച്ചാല്‍ മാത്രമേ ഇവിടെ പാറ കാണാനാകൂ. പാറയും തുരന്ന് വേണം പൈലിന്റെ അടിത്തറ ഉറപ്പിക്കാന്‍. നിലവിലെ പൈലിംഗും പാറയും തമ്മില്‍ ഒരു മീറ്ററോളം അകല്‍ച്ചയുണ്ടെന്ന് ജിയോ ടെക്‌നിക്കല്‍ പഠനത്തില്‍ കണ്ടെത്തി. ഇതാണ് തൂണിന്റെ ബലക്ഷയത്തിനിടയാക്കിയത്. എന്നാല്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക വിശദീകരണത്തിന് കെ എം ആര്‍ എല്‍ തയ്യാറായിട്ടില്ല. അതേസമയം, തൂണിന് ബലക്ഷയം കണ്ടെത്തിയതിനെ തുടര്‍ന്ന് ഒരു മാസത്തോളമായി ഈ തൂണിന് മുകളിലൂടെയുള്ള മെട്രോ സര്‍വീസ് കുറച്ചിരിക്കുകയാണ്.

അതേസമയം, സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ വിമര്‍ശനവുമായി ഇ ശ്രീധരന്‍ രംഗത്തെത്തി. സില്‍വര്‍ ലൈനിനായി തീര്‍ക്കുന്ന അതിരും മതിലും കേരളത്തെ പിളര്‍ക്കുമെന്ന് ഇ ശ്രീധരന്‍ പറഞ്ഞു. മതിലുകള്‍ നദിയുടെ നീരൊഴുക്ക് കുറയ്ക്കും. അതിവേഗ പാതയ്ക്ക് കേരളത്തിലെ ഭൂമി ഉപയോഗ യോഗ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സില്‍വര്‍ ലൈന്‍ സംസ്ഥാനത്തിന് ഏറെ മോശമായ പദ്ധതിയാണെന്നും മെട്രോമാന്‍ വ്യക്തമാക്കി.

രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകര്‍ക്കുന്ന പദ്ധതിയാണ് കെ റെയില്‍. പണം ലഭിക്കുന്നതിലും ഭൂമി ഏറ്റെടുക്കുന്നതിലും വ്യക്തതയില്ല. പദ്ധതിക്ക് വേണ്ടി ഏറ്റെടുക്കേണ്ട പകുതി ഭൂമി പോലും കണക്കാക്കിയിട്ടില്ല. കുടിയിറക്കലും പാരിസ്ഥിതിക നാശവും ഉണ്ടാകും. സാങ്കേതിക അബദ്ധങ്ങളുടെ ഘോഷയാത്രയ്ക്കാണ് കെ റെയില്‍ പദ്ധതി. അനുമതിക്ക് വേണ്ടിയാണ് സര്‍ക്കാര്‍ ചെലവ് കുറച്ച് കാണിക്കുന്നത്. 95000 കോടിയെങ്കിലും നിലവില്‍ പദ്ധതിക്ക് വേണ്ടി വരും. മുഖ്യമന്ത്രിയുടേത് മര്‍ക്കട മുഷ്ടി ആണെന്ന് ജനദ്രോഹകരമായ പദ്ധതിയില്‍ നിന്ന് മുഖ്യമന്ത്രി പിന്തിരിയണമെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകളെയും കുട്ടികളെയും ഉപദ്രവിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ഇ ശ്രീധരന്‍ പറഞ്ഞു.

അതേസമയം, പുതിയ പൈലുകള്‍ അടിച്ച് തൂണിനെ ബലപ്പെടുത്താനാണ് അധികൃതര്‍ തീരുമാനിച്ചത്. എന്നാല്‍ തകരാര്‍ പരിഹരിക്കാന്‍ മെട്രോ സുരക്ഷാ കമ്മിഷണറുടെ അനുമതി വേണം. തൂണ്‍ ബലപ്പെടുത്തുന്ന ചുമതല എല്‍ ആന്‍ഡ് ടിക്ക് കൈമാറാനാണ് കെഎംആര്‍എല്‍ തീരുമാനിച്ചത്. ഒരു മാസം മുമ്പാണ് പാലത്തിന് ചരിവുണ്ടെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ഡിഎംആര്‍സിയുടെ മുഖ്യഉപദേശകനായിരുന്ന ഇ ശ്രീധരന്‍ ഉള്‍പ്പെടെയുള്ള വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. പിന്നീട് ചരിവിനുള്ള കാരണം കണ്ടെത്താനായി അള്‍ട്രാ സോണിത് ടെസ്റ്റും സോയില്‍ ബോര്‍ ടെസ്റ്റും നടത്താന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി.












Click it and Unblock the Notifications