കെടി ജലീൽ കുടുങ്ങും, മാർക്ക്ദാന വിവാദത്തിൽ കൂടുതൽ തെളിവുകൾ പുറത്ത്, ഗവര്‍ണറുടെ ഹിയറിങ്!
തിരുവനന്തപുരം: സർവ്വകലാശാല മാർക്ക് ദാന വിവാദവുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭായാസ വകുപ്പ് കെടി ജലീലിനെതിരെ കൂടുതൽ തെളിവുകൾ പുറത്ത്. മന്ത്രി അദാലത്തിൽ പങ്കെടുത്തിരുന്നുവെന്നും ഫയലുകലിൽ തീരുമാനമെടുക്കുകയും ചെയ്യുമെന്ന് വ്യക്തമാക്കുന്ന ഉത്തരവാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഫഎബ്രുവരി നാലിന് ഇറങ്ങിയ ഉത്തരവാണ് പുറത്ത് വന്നിരിക്കുന്നത്.
വിവിധ സര്‍വകലാശാലകള്‍ അദാലത്ത് നടത്തുന്നത് സംബന്ധിച്ച് നടത്തുന്ന ഉത്തരവാണിത്. ഉത്തരവിൽ കേരളത്തിലെ ആറ് സര്‍വകലാശാലകളില്‍ ഫയല്‍ അദാലത്ത് നടത്തണമെന്ന് ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ നിര്‍ദേശിക്കുന്നുണ്ട്. ഇതിലാണ് മന്ത്രിയുടെ ഇടപെടലിനെ കുറിച്ച് വ്യക്തമായ സൂചനയുള്ളത്. മന്ത്രി അദാലത്തിൽ പങ്കെടുക്കുമെന്ന് ഉത്തരവിൽ കൃത്യമായി പറയുന്നുണ്ട്.
വിരുദ്ധ ഇടപെടൽ നടത്തി
ചാന്‍സിലറുടെ അനുമതിയില്ലാതെ ഇത്തരം ഫയല്‍ അദാലത്തുകളില്‍ പങ്കെടുക്കാന്‍തന്നെ സര്‍വകലാശാലാ ചട്ടം അനുവദിക്കുന്നില്ല എന്നിരിക്കെയാണ് ചട്ടവിരുദ്ധമായ ഇടപെടൽ നടത്തിയിരിക്കുന്നത്. അദാലത്തിന്റെ ഉദ്ഘാടന പരിപാടിയില്‍ മാത്രമേ താന്‍ പങ്കെടുത്തിട്ടുള്ളൂ എന്നും അദാലത്തില്‍ മറ്റുതരത്തിലുള്ള ഇടപെടല്‍ നടത്തിയിട്ടില്ലെന്നുമായിരുന്നു നേരത്ത മന്ത്രി പറഞ്ഞിരുന്നത്. എന്നാൽ സിന്‍ഡിക്കേറ്റിന്റെ പരിഗണനയിലും തീരുമാനമാകാത്ത ഫയലുകള്‍ മന്ത്രിയുടെ മുന്പില് എത്തിയെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന സൂചനകൾ.
അധികാര പരിധിയുടെ ലംഘനം
സാങ്കേതിക സര്‍വകലാശാലയിലെ വിദ്യാര്‍ഥിയുടെ പരീക്ഷാപേപ്പര്‍ മൂന്നാമതും പുനര്‍മൂല്യ നിര്‍ണയം നടത്താന്‍ സര്‍വകലാശാലാ അദാലത്തില്‍ നിര്‍ദേശം നല്കിയ ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ നടപടി അധികാര പരിധിയുടെ ലംഘനമെന്നാണ് ഗവര്‍ണറുടെ സെക്രട്ടറി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഗുരുതര പരാമര്‍ശമടങ്ങിയ ഈ റിപ്പോര്‍ട്ടിനെ ഏതോ ഒരു അണ്ടര്‍ സെക്രട്ടറിയുടെ നടപടിയായി വിശേഷിപ്പിക്കുകയായിരുന്നു മന്ത്രി കെടി ജലീല്‍.
ഗവർണറുടെ നിലപാട് നിർണ്ണായകം
എന്നാൽ ഇപ്പോൾ ഗവര്‍ണര്‍ ഹിയറിങ് നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. ഹിയറിങ്ങിനും ശേഷം ഗവര്‍ണര്‍ എടുക്കുന്ന നിലപാട് നിര്‍ണായകമാണ്. സംഭവത്തെക്കുറിച്ച് വിശദമായ പരിശോധനയിലേക്ക് ഗവര്‍ണര്‍ കടക്കുന്നുവെന്നാണ് ഹിയറിങ്ങ് നടത്താന്‍ തീരുമാനിച്ചതിലൂടെ മനസിലാകുന്നത്. സേവ് യൂനിവേഴ്സിറ്റി കാമ്പയിന് കമ്മറ്റിക്ക് വേണ്ടി ആര്.എസ് ശശികുമാര്‍, എം ഷാജര്‍ഖാന്‍ എന്നിവരാണ് ഗവര്‍ണര്‍ക്ക് പരാതി നല്‍കിയത്. ഇവരില്‍ നിന്ന് ഗവര്‍ണര്‍ നേരിട്ട് പരാതി കേള്‍ക്കും.
സർക്കാരിന് തലവേദനയാകും
സാങ്കേതിക സര്‍വകലാശാല രജിസ്ട്രാര്‍, പരീക്ഷയെഴുതിയ വിദ്യാര്‍ഥി എന്നിവരുടെ ഭാഗവും കേള്‍ക്കും. ഗവര്‍ണറുടെ സെക്രട്രറിയുടെ പ്രതികൂല റിപ്പോര്‍ട്ടിന് പിന്നാലെ ഗവര്‍ണര്‍ ഹിയറിങ് നടത്താന്‍ കൂടി തീരുമാനിച്ചത് സര്‍ക്കാരിന് തലവേദനയുണ്ടാക്കിയിട്ടുണ്ട്. ഗവര്‍ണറുടെ ഭാഗത്ത് നിന്ന് പ്രതികൂല പരാമര്‍ശങ്ങളുണ്ടായാല്‍ മന്ത്രിസ്ഥാനത്ത് തുടരുന്നത് മന്ത്രി കെടി ജലീലിന് വെല്ലുവിളിയാകും. എന്നാൽ കഴിഞ്ഞ ദിവസം സെക്രട്ടറിയുടെ റിപ്പോർട്ട് കണ്ടില്ലെന്നായിരുന്നു ഗവർണർ വ്യക്തമാക്കിയിരുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കാനുള്ള ശ്രമം നടത്തരുതെന്നും ഗവർണർ മാധ്യമങ്ങളോട് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.