''അറിയിച്ചാൽ പോരല്ലോ.. ക്ഷണിക്കേണ്ടേ''... എംഐ ഷാനവാസ് എംപിയുടെ പേരിൽ വ്യാജ പ്രചാരണം, പരാതി
വയനാട്: സംസ്ഥാനമൊന്നാകെ ഒറ്റക്കെട്ടായി നിന്നാണ് കലിതുള്ളിപ്പെയ്യുന്ന കാലവര്‍ഷക്കെടുതികളെ നേടിരുന്നത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍ക്കാരും മറ്റ് രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും സന്നദ്ധ പ്രവര്‍ത്തകരുമെല്ലാം രാഷ്ട്രീയം മറന്ന് ഒരുമിച്ച് കേരളത്തിന് വേണ്ടി കൈ കോര്‍ക്കുന്നു.
ഈ വന്‍ദുരന്തത്തിലും വര്‍ഗീയത പറഞ്ഞ് കുത്തിത്തിരിപ്പ് ഉണ്ടാക്കുന്ന ടിജി മോഹന്‍ദാസിനെ പോലുള്ളവരും അതിനിടയിലുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന്റെ കൂടെ നില്‍ക്കാതെ രാഷ്ട്രീയം കളിക്കുന്നവരുമുണ്ട്. വയനാട് എംപിയായ എംഐ ഷാനവാസിന്റെ ഒരു വീഡിയോ അത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്. ഈ വീഡിയോയുടെ സത്യാവസ്ഥ അറിയാം:
വീഡിയോ പ്രചരിക്കുന്നു
കനത്ത മഴയും ഉരുള്‍ പൊട്ടലും കാരണം ദുരിതത്തിലായ വയനാടിലെ ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിന് എംപിയായ തന്നെ ക്ഷണിക്കണം എന്ന് എംഐ ഷാനവാസ് ആവശ്യപ്പെടുന്നു എന്ന പേരിലാണ് ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. സിപിഎം അനുകൂല ഗ്രൂപ്പുകളിലും മറ്റുമാണ് വ്യാപകമായി ഈ വീഡിയോ പ്രചരിക്കുന്നത്. എംപിക്കാവട്ടെ കനത്ത തെറിവിളിയും സോഷ്യല്‍ മീഡിയയില്‍ നിന്ന് ലഭിക്കുന്നു.
അറിയിച്ചാൽ പോര ക്ഷണിക്കണം
എത്താഞ്ഞത് ഇവന്മാര്‍ അറിയിക്കാത്തത് കൊണ്ടാണ്. അറിയിക്കാതെ എങ്ങനെ വരും ഞങ്ങള്‍, അറിയിച്ചാല്‍ പോരല്ലോ, ക്ഷണിക്കേണ്ടേ. അതേസമയം വയനാട് കളക്ടര്‍ തന്നെ ക്ഷണിച്ചതാണ് എന്ന് പറയുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. 48 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ സിപിഎം അനുകൂല ഗ്രൂപ്പുകളിലും മറ്റുമാണ് വ്യാപകമായി പ്രചരിക്കുന്നത്.
ജൂണിലെ പ്രതികരണം
വീഡിയോയിലുള്ളത് ഷാനവാസ് എംപി തന്നെയാണ്. പറയുന്ന കാര്യങ്ങളും സത്യം തന്നെ. എന്നാല്‍ പറഞ്ഞത് ഇപ്പോഴല്ല, കഴിഞ്ഞ മാസമാണെന്ന് മാത്രം. കൃത്യമായി പറഞ്ഞാല്‍ കഴിഞ്ഞ ജൂണ്‍ 15ന്. വയനാട് ചുരം ഇടിഞ്ഞതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വിളിച്ച അവലോകന യോഗത്തിലേക്ക് വിളിക്കാത്തതിനെ തുടര്‍ന്ന് നടത്തിയ പ്രതികരണമാണ് പുതിയതെന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത്
എംപിയുടെ പ്രതികരണം
തനിക്കെതിരെ വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് ഷാനവാസ് എംപി. വിവരങ്ങള്‍ വെളിപ്പെടുത്തിക്കൊണ്ടുള്ള എംപിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: പ്രിയപ്പെട്ട സുഹൃത്തുക്കളെ, എന്റെ വയനാട് സന്ദർശനവുമായി ബന്ധപ്പെട്ട് ഒരു വീഡിയോ വ്യാപകമായി തെറ്റിധരിപ്പിക്കുന്ന രൂപത്തിൽ പ്രചരിപ്പിക്കുന്നുണ്ട്. കഴിഞ്ഞ ജൂൺ 15 ന് ചുരം ഇടിഞ്ഞ് ഗതാഗതം നിലച്ച സമയത്ത് അവലോകന യോഗം ഇടത് പക്ഷ സർക്കാർ സംഘടിപ്പിച്ചു.
ക്ഷണിക്കാതെ പങ്കെടുത്തു
പ്രസ്ഥുത യോഗത്തിൽ UDF ജന പ്രധിനിധികളായ സ്ഥലം MP , ബ്ലോക്ക് പ്രസിണ്ടന്റ് പഞ്ചായത്ത് പ്രസിണ്ടന്റ് എന്നിവരെ ഒഴിവാക്കി കൊണ്ടാണ് ആ യോഗം വിളിച്ചത്. യോഗം പുതുപ്പാടിയിൽ ആയത് കൊണ്ട് പഞ്ചായത്ത് പ്രസിണ്ടൻറ് ഉൾപ്പെടെ ഉള്ള ജനപ്രധിനിധികൾ ക്ഷണിക്കാതെ തന്നെ യോഗത്തിൽ പങ്കെടുക്കുകയും ചെയ്തു . രാവിലെ നടന്ന അവലോകന യോഗത്തിന് ശേഷം ഞാൻ സ്ഥലം സന്ദർശിക്കുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു.
ഡിജിപിക്ക് പരാതി നൽകും
വയനാട്ടിലെ ദുരന്ത സ്ഥലം സന്ദർശിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിനല്ല വീഡിയോയിൽ പ്രചരിക്കുന്ന മറുപടി പറഞ്ഞത് .അവിടെ നടന്ന അവലോകന യോഗത്തിൽ എം പി എന്ന നിലയ്ക്ക് എന്നെ ക്ഷണിക്കാതെ വളരെ മോശം രീതിയിൽ രാഷ്ട്രീയം കളിക്കുന്നതിനെയാണ് കുറ്റപെടുത്തിയത്.സമയമോ തീയ്യതിയോ അറിയാത്ത സ്ഥിതിക്ക് ക്ഷണിക്കാതെ എങ്ങനെ പങ്കെടുക്കും എന്നാണ് പറഞ്ഞത് . യോഗം ഉണ്ട് എന്ന് മുൻകൂട്ടി അറിയാൻ വഴികളില്ലല്ലോ . അതിനെ ഈ രീതിയിൽ വളച്ചൊടിച്ച് ,വാസ്തവ വിരുദ്ദമായ വാർത്ത പ്രചരിപ്പിക്കന്നവർക്കെതിരെ ഇന്ന് ഡിജിപി ക്ക് പരാതി നൽകും .
ഫേസ്ബുക്ക് പോസ്റ്റ്
ഷാനവാസ് എംപിയുടെ ഫേസ്ബുക്ക് പോസ്റ്റ്
തൊടുപുഴ കൂട്ടക്കൊലയുടെ പിന്നാമ്പുറ കഥകൾ ഞെട്ടിക്കും.. ദുർമന്ത്രവാദത്തിന് കൃഷ്ണനൊപ്പം ഭാര്യയും
പാർവ്വതിയും രേവതിയും പത്മപ്രിയയും അമ്മയ്‌ക്കൊപ്പം ചേർന്നോ? നടിമാരുടെ മറുപടി