എം ഐ ഷാനവാസ്: വയനാടിന്റെ വികസനഭൂപടത്തില്‍ കൈയ്യൊപ്പ് പതിപ്പിച്ച ജനനായകൻ
കല്‍പ്പറ്റ: എം ഐ ഷാനവാസ് എം പി ഇനി ഓര്‍മ്മ. 2009ല്‍ വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലേക്ക് മത്സരിക്കുന്നതിനായി ചുരം കയറിയെത്തിയതോടെയാണ് എം ഐ ഷാനവാസ് എന്ന പൊതുപ്രവര്‍ത്തകന്റെ ജീവിതം പുതിയൊരു വഴിത്തിരിവിലെത്തുന്നത്.
പലപ്പോഴും വിജയിച്ച് കയറാന്‍ എളുപ്പമല്ലാത്ത ഇടതുകോട്ടകളില്‍ മത്സരിച്ച് അഞ്ചോളം പരാജയപ്പെട്ടിരുന്ന ഷാനവാസ് 2009ല്‍ തന്റെ രാഷ്ട്രീയജീവിതത്തിന്റെ തെളിര്‍മയാര്‍ന്ന ശൈലിക്ക് ലഭിച്ച അംഗീകാരം കൂടിയായിരുന്നു വയനാട് മണ്ഡലത്തിലെ സീറ്റ്. എക്കാലത്തും കോണ്‍ഗ്രസിനൊപ്പം നിന്നിട്ടുള്ള മണ്ഡലം അപ്രാവശ്യം ഷാനവാസിന് സമ്മാനിച്ചതാവട്ടെ റെക്കോര്‍ഡ് ഭൂരിപക്ഷം.
ചരിത്ര ഭൂരിപക്ഷം
1,53,439 വോട്ടിന്റെ ചരിത്ര ഭൂരിപക്ഷമാണ് അന്ന് ഷാനവാസിന് ലഭിച്ചത്. ഇന്ത്യന്‍ പാര്‍ലമെന്റില്‍ ശ്രദ്ധേയരായ എം പിമാരില്‍ ഒരാളായി പേരുചാര്‍ത്തിയ ഷാനവാസ് വയനാടിന്റെയും പൊതുവായതുമായ ഒരുപാട് വിഷയങ്ങള്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. കാലാവധി തീരുന്നതിന് മുന്നെ അദ്ദേഹം രോഗബാധിതനായെങ്കിലും ചികിത്സകള്‍ക്ക് ശേഷം അദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചുവരികയും 2014ല്‍ വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ ഒരിക്കല്‍ കൂടി മത്സരിച്ചുവിജയിക്കുകയും ചെയ്തു. വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെ വികസനകാര്യങ്ങളില്‍ കഴിഞ്ഞ ഒമ്പത് വര്‍ഷക്കാലമായി ഷാനവാസ് സജീവമായി ഇടപെടല്‍ നടത്തിയിട്ടുണ്ട്.
വികസന നായകൻ
1056 കോടി രൂപയുടെ വികസനമാണ് ആദ്യ അഞ്ചു വര്‍ഷം കൊണ്ട് ഷാനവാസ് വയനാട് മണ്ഡലത്തിലെത്തിച്ചത്. വികസനപ്രവര്‍ത്തനങ്ങളുടെ പിന്‍ബലം അവകാശപ്പെട്ട് തന്നെ രണ്ടാംവട്ടം മത്സരത്തിനിറങ്ങുമ്പോള്‍ രാഷ്ട്രീയപ്രതിയോഗികള്‍ തൊടുത്തുവിട്ട കുപ്രചരണങ്ങള്‍ ഒട്ടും ചെറുതായിരുന്നില്ല. എന്നാല്‍ മണ്ഡലത്തില്‍ നടത്തിയ വികസനകാര്യത്തെ കുറിച്ച് തുറന്ന സംവാദത്തിന് ചില മാധ്യമങ്ങളെയടക്കം അദ്ദേഹം വെല്ലുവിളിച്ചു.
രണ്ടാം തവണയും വിജയം
ഒടുവില്‍ ഭൂരിപക്ഷം കുറഞ്ഞെങ്കിലും രണ്ടാംതവണയും വിജയം. തുടങ്ങിവെച്ചതും സാങ്കേതികകാരണങ്ങളാല്‍ നടക്കാതെ പോയതുമായ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുകയെന്നതായിരുന്നു രണ്ടാംവട്ടവും വിജയിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ലക്ഷ്യം. രാത്രിയാത്രാ നിരോധനം, നഞ്ചന്‍കോഡ്-വയനാട്-നിലമ്പൂര്‍ റെയില്‍പാത, ശ്രീചിത്തിര മെഡിക്കല്‍ സയന്‍സ് ഉപകേന്ദ്രം എന്നീ വിഷയങ്ങളില്‍ അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമായിരുന്നു. ഈ മൂന്ന് വിഷയങ്ങളും എവിടെയുമെത്താത്തത് അദ്ദേഹത്തെ പലപ്പോഴും മുറിപ്പെടുത്തിയിരുന്നു.
വയനാടിന്റെ വികസനം
വയനാടിനെ സംബന്ധിച്ച് അദ്ദേഹം നടത്തിയ വികസനപ്രവര്‍ത്തനങ്ങള്‍ നിരവധിയുണ്ട്. പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാലക്ക് 100 കോടി, സ്‌പൈസ് ബോര്‍ഡ് മുഖേന കുരുമുളക് കര്‍ഷകരുടെ ഉന്നമനത്തിനായി 52 കോടി, കാപ്പികര്‍ഷകരുടെ കടാശ്വാസപദ്ധതിക്കായി 44 കോടി, ബി ആര്‍ ജി എഫ് പദ്ധതി പ്രകാരം 70 കോടി, മീനങ്ങാടി എഫ് സി ഐ ഗോഡൗണിന് നാല് കോടി എന്നിങ്ങനെ പോകുന്നു അദ്ദേഹം കൊണ്ടുവന്ന പദ്ധതികള്‍.
എന്നും ജനങ്ങളോടൊപ്പം
വയനാട് കഴിഞ്ഞ ഒമ്പത് വര്‍ഷക്കാലം നേരിട്ട പ്രതിസന്ധികളിലെല്ലാം കൂട്ടായി അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു. ഏറ്റവുമൊടുവിലത്തെ പ്രളയം വരെ നീളുന്നു അത്. തന്റെ വ്യക്തിഗതബന്ധം വെച്ച് ദുരിതാശ്വാസ സാധങ്ങളെത്തിച്ച് നല്‍കിയും, ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ നേരിട്ട് പങ്കെടുത്തും അദ്ദേഹം തന്റെ പൊതുപ്രവര്‍ത്തക ജീവിതത്തിന് മാറ്റുകൂട്ടി. എം പി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വയനാടിന്റെ ചരിത്രം എന്നും രേഖപ്പെടുത്തിവെക്കുമെന്നത് തീര്‍ച്ച.
കോൺഗ്രസ് നേതാവും വയനാട് എംപിയുമായ എംഐ ഷാനവാസ് അന്തരിച്ചു