മിഷേലിന്റേത് ആത്മഹത്യയല്ല, കൊലപാതകം? ബോട്ടില്‍ കടത്തിക്കൊണ്ടുപോയി ...പുതിയ ട്വിസ്റ്റ് !!
മിഷേലിന്‍റെ അച്ഛനാണ് ക്രൈംബ്രാഞ്ചിനോട് സംശയമുന്നയിച്ചത്
കൊച്ചി: സിഎ വിദ്യാര്‍ഥിനി മിഷേല്‍ ഷാജിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസ് മറ്റൊരു വഴിയിലേക്ക്. സംഭവം കൊലപാതകമാണോയെന്നു ക്രൈംബ്രാഞ്ച് സംശയിക്കുന്നുണ്ട്. ആത്മഹത്യയെന്ന നേരത്തേയുള്ള നിഗമനം മാറ്റി കൊലപാതക സാധ്യതയെക്കുറിച്ചാണ് ഇപ്പോള്‍ അന്വേഷണ സംഘം പരിശോധിക്കുന്നത്.
മിഷേലിനെ ആരെങ്കിലും ബോട്ടില്‍ കടത്തിക്കൊണ്ടുപോയി അപായപ്പെടുത്താനുള്ള സാധ്യതയെക്കുറിച്ചാണ് ക്രൈം ബ്രാഞ്ച് ഇപ്പോള്‍ അന്വേഷിക്കുന്നത്. ഇതിന്റെ ഭാഗമായി സ്വകാര്യ സര്‍വീസ് നടത്തുന്ന ബോട്ടുടമകളെയും ബോട്ടുകളിലെ ജീവനക്കാരെയും ചോദ്യം ചെയ്യും.
മിഷേലിന്റെ അച്ഛന്‍ ഷാജിയാണ് തന്റെ മകളെ ആരെങ്കിലും ബോട്ടില്‍ തട്ടിക്കൊണ്ടുപോയി അപായപ്പെടുത്തിയതാവാമെന്ന സംശയമുന്നയിച്ചത്. ഇതേത്തുടര്‍ന്നാണ് സംഭവ ദിവസം ഹൈക്കോടതി ജെട്ടികള്‍ക്കു സമീപത്തുള്ള കായലിലെ ബോട്ടുകളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്താന്‍ ക്രൈബ്രാഞ്ച് തീരുമാനിച്ചത്.
അന്വേഷണസംഘത്തിനു മുന്നില്‍ നിരവധി സംശയങ്ങളാണ് മിഷേലിന്റെ അച്ഛന്‍ ഷാജി ഉന്നയിച്ചത്. നേരത്തേ ഹൈക്കോടതി ജംക്ഷനിലുള്ള സിസിടിവിയില്‍ കണ്ട പെണ്‍കുട്ടി മകളാണെന്നു കരുതുന്നില്ലെന്ന് ഷാജി അന്വേഷണസംഘത്തോടു പറഞ്ഞിരുന്നു. രണ്ടാംഘട്ട മൊഴിയെടുപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
മിഷേല്‍ കാണാതായ ദിവസം കൊച്ചിക്കായലില്‍ വിദേശ വിനോദസഞ്ചാരികളുമായി ഉല്ലാസക്കപ്പല്‍ എത്തിയിരുന്നു. ഇത്തരം കപ്പലുകളിലേക്ക് പെണ്‍കുട്ടികളെ എത്തിച്ചുകൊടുക്കുന്ന സംഘം കൊച്ചി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഷാജി പോലീസിനോടു പറഞ്ഞിരുന്നു.
പരിചയമുള്ള ആരെങ്കിലും മിഷേലിനെ തെറ്റിദ്ധരിപ്പിച്ച് ബോട്ടില്‍ കയറ്റിയിട്ടുണ്ടാവാം. ഇത് എതിര്‍ത്തപ്പോള്‍ അവളെ അപായപ്പെടുത്തിയ ശേഷം കായലില്‍ തള്ളിയിട്ടതാവാമെന്നും ഷാജി പറയുന്നു.
ഷാജിയുടെ ആരോപണങ്ങള്‍ ശരിയാവാന്‍ സാധ്യതയില്ലെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് തെളിയിക്കുന്നത്. കാരണം ഏതെങ്കിലും തരത്തിലുള്ള മല്‍പ്പിടുത്തം നടക്കുകയോ പരിക്കേല്‍ക്കുകയോ ചെയ്തതിന്റെ തെളിവുകള്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇല്ലായിരുന്നു.
കലൂര്‍ പള്ളിയിലെ സിസിടിവിലെ ദൃശ്യത്തിലുള്ളത് മിഷേല്‍ തന്നെയാണെന്ന് ഷാജി സമ്മതിക്കുന്നുണ്ടെങ്കിലും ഹൈക്കോടതി ജംക്ഷനില്‍ നിന്നു ലഭിച്ച സിസിടിവിയിലേത് മകളല്ലെന്ന് അദ്ദേഹം പറയുന്നു. പിങ്ക് പട്രോളിങ് വാഹനത്തിന്റെ ക്യാമറയില്‍ നിന്നാണ് ഈ ദൃശ്യങ്ങള്‍ ലഭിച്ചത്.
ഗോശ്രീ പാലത്തില്‍ മിഷേലിനെ കണ്ടിരുന്നതായും എന്നാല്‍ പെട്ടെന്ന് അപ്രത്യക്ഷമാവുകയും ചെയ്തുവെന്ന സാക്ഷമൊഴി അന്വേഷണസംഘം പൂര്‍ണമായി വിശ്വാസത്തില്‍ എടുത്തിട്ടില്ല. മിഷേലിന്റെ വസ്ത്രധാരണത്തെക്കുറിച്ച് സാക്ഷി പറയുന്ന കാര്യങ്ങളിലെ പൊരുത്തക്കേടാണ് ഇതിന്റെ പ്രധാന കാരണം.
മിഷേലിനെ ശല്യപ്പെടുത്തിയിരുന്ന തലശേരിക്കാരനായ യുവാവ് മരണത്തിന് ഒരാഴ്ച മുമ്പ് എറണാകുളം ടൗണ്‍ ഹാളില്‍ എത്തിയിരുന്നുവെന്ന സുഹൃത്തുക്കളുടെ മൊഴി അന്വേഷണസംഘം ഗൗരവമായെടുത്തിട്ടുണ്ട്. ഇയാളും ക്രൈംബ്രാഞ്ചിന്റെ അന്വേഷണപരിധിയിലാണ്.
മിഷേലിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ക്രോണിന്‍ അലക്‌സാണ്ടറെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കിയിരുന്നു. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. മിഷേലുമായി അടുപ്പമുണ്ടായിരുന്നതായി സമ്മതിച്ച ക്രോണിന്‍ മരണത്തില്‍ തനിക്കു പങ്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്.