ദുരൂഹതയൊഴിയാതെ മിഷേൽ ഷാജിയുടെ മരണം.. ആത്മഹത്യയല്ലെന്ന് കുടുംബം, റീപോസ്റ്റ്മോര്‍ട്ടം വേണം
കൊച്ചി: സിഎ വിദ്യാര്‍ത്ഥിനിയായിരുന്ന മിഷേല്‍ ഷാജിയുടെ ദുരൂഹ മരണം ഏറെ നാള് മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചാ വിഷയമായിരുന്നു. മിഷേലിന്റെത് ആത്മഹത്യയാണോ അതോ കൊലപാതകമാണോ എന്ന കാര്യത്തിലെ സംശയം ഇനിയും ദൂരീകരിക്കാനായിട്ടില്ല.
മിഷേല്‍ ആത്മഹത്യ ചെയ്തതാണ് എന്ന് പോലീസ് പറയുമ്പോഴും അത് വിശ്വസിക്കാന്‍ കുടുംബം തയ്യാറാല്ല. ആത്മഹത്യ ചെയ്യാനുള്ള ഒരു സാഹചര്യവും മിഷേലിന് ഇല്ലായിരുന്നു എന്നാണ് കുടുംബം പറയുന്നത്. മിഷേല്‍ മരിച്ച് ഒരു വര്‍ഷത്തിനിപ്പുറം റീ പോസ്റ്റ്മോര്‍ട്ടം അടക്കമുള്ള സാധ്യതകള്‍ തേടുകയാണ് കുടുംബം.
സിബിഐ അന്വേഷിക്കണം
2017 മാര്‍ച്ച് ആറാം തിയ്യതിയാണ് കൊച്ചി കായലില്‍ മിഷേല്‍ ഷാജിയുടെ മൃതദേഹം കണ്ടെത്തിയത്. മാര്‍ച്ച് അഞ്ചിന് വൈകിട്ട് കോളേജ് ഹോസ്റ്റലില്‍ നിന്നും പുറത്ത് പോയ മിഷേലിനെ പിന്നെ സുഹൃത്തുക്കളും കുടുംബവും കാണുന്നത് കൊച്ചി കായലില്‍ ചലനമറ്റ നിലയിലാണ്. ഗോശ്രീ പാലത്തില്‍ നിന്നും ചാടി മിഷേല്‍ ആത്മഹത്യ ചെയ്തു എന്നാണ് പോലീസിന്റെയും ക്രൈംബ്രാഞ്ചിന്റേയും കണ്ടെത്തല്‍. എന്നാല്‍ ഇത് വിശ്വസിക്കാന്‍ ഒരു വര്‍ഷത്തിനിപ്പുറവും മിഷേലിന്റെ കുടുംബം തയ്യാറല്ല. മിഷേലിന്റെത് കൊലപാതകമാണ് എന്ന വാദത്തില്‍ ഇവര്‍ ഉറച്ച് നില്‍ക്കുകയാണ്. മിഷേലിന്റെ മരണം സിബിഐ അന്വേഷിക്കണം എന്ന ആവശ്യത്തിലാണ് കുടുംബം.
സമഗ്രാന്വേഷണം വേണം
മിഷേലിന്റെ ദുരൂഹമരണം സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് അച്ഛന് ഷാജി വര്‍ഗീസ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. മിഷേലിന്റെത് ആസൂത്രിത കൊലപാതകമാണ് എന്നും മൃതദേഹം വീണ്ടും പോസ്റ്റ്മോര്‍ട്ടം നടത്തണമെന്നും കുടുംബം ആവശ്യപ്പെടുന്നു. മകളെ എറണാകുളം കച്ചേരിപ്പടിയിലെ ഹോസ്റ്റലില്‍ നിന്നും വൈകിട്ട് കാണാതായത് മുതല്‍ കൊച്ചി കായലില്‍ മൃതദേഹം കണ്ടെടുത്തത് വരെയുള്ള സംഭവങ്ങളില്‍ വ്യക്തത വരുത്താന്‍ സമഗ്രാന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെടുന്നു. മിഷേലിന്റെ മരണം ആത്മഹത്യയെന്ന് വരുത്തിത്തീര്‍ക്കാന്‍ കേസന്വേഷണത്തിന്റെ തുടക്കം മുതല്‍ പോലീസ് ശ്രമിക്കുന്നുണ്ടെന്ന് ഷാജി ചൂണ്ടിക്കാട്ടുന്നു.
22 മണിക്കൂർ വെള്ളത്തിൽ
22 മണിക്കൂറില്‍ അധികമാണ് മിഷേലിന്റെ മൃതദേഹം കൊച്ചി കായലില്‍ കിടന്നത് എന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ ഇത്രയും സമയം ഒരാളുടെ മൃതദേഹം വെള്ളത്തില്‍ കിടന്നാല്‍ ചീര്‍ക്കുകയോ മറ്റെന്തെങ്കിലും മാറ്റം സംഭവിക്കുകയോ ചെയ്യേണ്ടതാണ്. എന്നാല്‍ മിഷേലിന്റെ മൃതദേഹത്തില്‍ അത്തരമൊരു മാറ്റവും ഇല്ലായിരുന്നു. മൃതദേഹം കായലില്‍ നിന്നും കരയിലെത്തിച്ചപ്പോള്‍ വയറില്‍ വെള്ളം നിറഞ്ഞ് വീര്‍ത്തിട്ട് പോലും ഇല്ലായിരുന്നുവെന്ന് ഷാജി പറയുന്നു. 22 മണിക്കൂര്‍ വെള്ളത്തില്‍ കിടന്ന മിഷേലിന്റെ മൃതദേഹത്തില്‍ ഒരു പോറല്‍ പോലുമില്ലായിരുന്നുവെന്നത് തന്നെ മരണത്തില്‍ ദുരൂഹതയുണ്ട് എന്ന വാദത്തിന് ബലം നല്‍കുന്നതാണ്.
ഫോണും വാച്ചും ബാഗുമെവിടെ
ആത്മഹത്യ ചെയ്തുവെന്ന് പറയുമ്പോഴും മിഷേലിന്റെ ബാഗും മൊബൈല്‍ ഫോണും വാച്ചും മോതിരവും ഇതുവരെ കണ്ടെത്താന്‍ സാധിക്കാത്തതില്‍ ദുരൂഹതയുണ്ട്. മിഷേല്‍ പോലീസ് പറയുന്നത് പോലെ കായലില്‍ ചാടിയപ്പോള്‍ ഇവയൊക്കെ അപ്രത്യക്ഷമായോ എന്ന് കുടുംബം ചോദിക്കുന്നു. മിഷേല്‍ കലൂര്‍ പള്ളിയില്‍ നിന്നും പുറത്ത് ഇറങ്ങുന്നതും ഗോശ്രീ പാലത്തിലേക്ക് നടക്കുന്നതുമായ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. എന്നാല്‍ പാലത്തിലേക്ക് നടന്ന് പോയ മിഷേലിനെ നിരീക്ഷിച്ച രണ്ട് പേരെ പിടികൂടിയിട്ടില്ലെന്ന് കുടുംബം ആരോപിക്കുന്നു. മിഷേലിന്റെ സുഹൃത്തായ ക്രോണിനെ ഉള്‍പ്പെട ചോദ്യം ചെയ്ത ശേഷമാണ് ആത്മഹത്യയെന്ന നിഗമനത്തില്‍ പോലീസ് എത്തിയത്.
ഹസിൻ ജഹാനെതിരെ ഷമി വീണ്ടും രംഗത്ത്.. സഹോദരൻ പീഡിപ്പിച്ചുവെന്നത് കള്ളക്കഥയെന്ന് ഷമി!
ശകുന്തളയെ കൊന്ന് വീപ്പയിലാക്കിയ സജിത്തിന്റേതും കൊലപാതകം? പോലീസ് കുഴങ്ങുന്നു