സിപിഎമ്മിനെ ഞെട്ടിച്ച് എസ്പി ചൈത്ര തെരേസ ജോൺ, അർധരാത്രി റെയ്ഡ്, മണിക്കൂറുകൾക്കകം തെറിച്ചു
Recommended Video
തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസില്‍ അര്‍ധരാത്രി റെയ്ഡ് നടത്തി പാര്‍ട്ടിയെ ഞെട്ടിച്ച് വനിതാ പോലീസ് ഓഫീസര്‍. ഡിസിപിയുടെ താല്‍ക്കാലിക ചുമതല വഹിച്ച എസ്പി ചൈത്ര തെരേസ ജോണ്‍ ആണ് സാധാരണ പോലീസുകാര്‍ റെയ്ഡുമായി കടന്ന് ചെല്ലാന്‍ ധൈര്യപ്പെടാത്ത പാര്‍ട്ടി ഓഫീസിലേക്ക് പോലീസ് പടയുമായി എത്തിയത്.
പോലീസ് സ്‌റ്റേഷന് കല്ലെറിഞ്ഞ കേസില്‍ പ്രതികളായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ തേടിയായിരുന്നു എസ്പിയുടേയും സംഘത്തിന്റെയും റെയ്ഡ്. റെയ്ഡ് നടത്തി മണിക്കൂറുകള്‍ക്കകം തന്നെ ചൈത്രയെ ഡിസിപി സ്ഥാനത്ത് നിന്നും തട്ടി.
ഡിവൈഎഫ്ക്കാരെ പിടികൂടാൻ
ഡിസിപി ആര്‍ ആദിത്യയ്ക്ക് പകരമാണ് വനിതാ സെല്‍ എസ്പി ആയ ചൈത്ര തെരേസ ജോണിന് ഡിസിപിയുടെ അധിക ചുമതല നല്‍കിയിരുന്നത്. ബുധനാഴ്ച രാത്രിയോടെ അന്‍പതോളം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മെഡിക്കല്‍ കോളേജ് പോലീസ് സ്‌റ്റേഷന് കല്ലെറിഞ്ഞു. ഈ പ്രതികളെ പിടികൂടാനുളള അന്വേഷണത്തിലായിരുന്നു പോലീസ്.
പാർട്ടി ഓഫീസിൽ പോലീസ്
പ്രതികള്‍ മേട്ടുക്കടയിലുളള സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലുളളതായി പോലീസിന് വിവരം ലഭിച്ചു. സിറ്റി സ്‌പെഷ്യല്‍ ബ്രാഞ്ചാണ് ഇക്കാര്യം റിപ്പോര്‍ട്ട് നല്‍കിയത്. ഇതോടെയാണ് പാര്‍ട്ടി ഓഫീസില്‍ റെയ്ഡ് നടത്താന്‍ ഡിസിപി തീരുമാനിച്ചത്. ചൈത്രയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച അര്‍ധരാത്രിയോടെ പോലീസ് പാര്‍ട്ടി ഓഫീസില്‍ എത്തി.
അന്തംവിട്ട് നേതാക്കൾ
അപ്രതീക്ഷിതമായി പോലീസ് സംഘത്തെ കണ്ടപ്പോള്‍ ഓഫീസിലുണ്ടായിരുന്ന നേതാക്കളും പ്രവര്‍ത്തകരും അന്തം വിട്ടു.. ഭരണ കക്ഷി കൂടിയായ സിപിഎം പാര്‍ട്ടി ഓഫീസില്‍ പോലീസ് റെയ്ഡ് നടത്തുമെന്ന് നേതാക്കള്‍ പ്രതീക്ഷിച്ചിരുന്നില്ല. റെയ്ഡ് നടത്താന്‍ അനുവദിക്കില്ലെന്ന് പാര്‍ട്ടി നേതാക്കള്‍ നിലപാടെടുത്തു..
ഒന്നും കിട്ടിയില്ല
സ്ഥലത്തേക്ക് കൂടുതല്‍ പാര്‍ട്ടി പ്രവര്‍ത്തകരെ വിളിച്ച് വരുത്തു. ചൈത്രയേയും സംഘത്തേയും തടഞ്ഞു. കീഴുദ്യോഗസ്ഥരില്‍ പലരും ഓഫീസറെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഡിസിപി ഉറച്ച നിലപാടിലായിരുന്നു. പരിശോധന നടത്താതെ തിരിച്ച് പോകില്ലെന്ന് വ്യക്തമാക്കിയതോടെ നേതാക്കള്‍ വഴങ്ങി. പോലീസ് റെയ്ഡ് നടത്തിയെങ്കിലും പ്രതികളെ ആരെയും പിടികൂടാന്‍ സാധിച്ചില്ല.
മുഖ്യമന്ത്രിക്ക് പരാതി
പോലീസ് റെയ്ഡ് നടത്തുന്ന വിവരം നേതാക്കള്‍ക്ക് ചില ഉദ്യോഗസ്ഥര്‍ തന്നെ ചോര്‍ത്തി നല്‍കിയെന്നാണ് സംശയിക്കുന്നത്. സൈബര്‍ സെല്‍ വഴി ഇവരുടെ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട് എന്നാണ് സൂചന. റെയ്ഡിന് പിന്നാലെ ഡിസിപിക്കെതിരെ സിപിഎം ജില്ലാ നേതൃത്വം പരാതിയുമായി മുഖ്യമന്ത്രിയെയും പാര്‍ട്ടി സംസ്ഥാന നേതൃത്വത്തേയും സമീപിച്ചു.
ചൈത്രയെ നീക്കി
തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വിഷയത്തില്‍ ഇടപെട്ടു. ശബരിമല ഡ്യൂട്ടിക്ക് ശേഷം നാല് ദിവസത്തേക്ക് മെഡിക്കല്‍ ലീവില്‍ ആയിരുന്ന ഡിസിപി ആര്‍ ആദിത്യയെ അവധി റദ്ദാക്കി തിരിച്ച് വിളിച്ചു. ചൈത്ര തെരേസ ജോണിനെ വനിതാ സെല്‍ എസ്പിയുടെ കസേരയിലേക്ക് തന്നെ തിരിച്ചയച്ചു. ആദിത്യയ്ക്ക് ഡിസിപിയുടെ ചുമതല നല്‍കി.
ലേഡി യതീഷ് ചന്ദ്ര
പാര്‍ട്ടി ഓഫീസിലെ റെയ്ഡില്‍ ആഭ്യന്തര വകുപ്പ് ഡിസിപിയോട് വിശദീകരണം തേടിയിരിക്കുകയാണ്. പാര്‍ട്ടി നോക്കാതെ നടപടിയെടുത്ത് പോലീസില്‍ നേരത്തെ വിവാദത്തിലായ ഉദ്യോഗസ്ഥനാണ് തൃശൂര്‍ എസ്പി യതീഷ് ചന്ദ്ര. അതേ വഴിയില്‍ തന്നെയാണ് ചൈത്ര ഐപിഎസും. പോലീസിലെ ലേഡി യതീഷ് ചന്ദ്രയാണോ ചൈത്ര എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.