അന്യസംസ്ഥാന തൊഴിലാളിയെ മർദ്ദിച്ച സംഭവം; ഡ്രൈവറുടെ ക്രൂരത ആദ്യത്തേതല്ല, മൊബൈൽ ഷോപ്പ് ഉടമയെയും തല്ലി!
തിരുവന്തപുരം: വിഴിഞ്ഞത്ത് ഇതരസംസ്ഥാനത്തൊഴിലാളിയെ ഐഡി കാർഡ് ചോദിക്കുകയും മർദ്ദിക്കുകയും ചെയ്ത സംഭവം ഏറെ വിവാദമായിരുന്നു. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ജാര്‍ഖണ്ഡ് സ്വദേശി ഗൗതം മണ്ഡലിനെയാണ് മുക്കോല ഓട്ടോ സ്റ്റാന്‍ഡിലെ ഡ്രൈവറായ സുരേഷ് മര്‍ദിച്ചത്. ആധാര്‍ അടക്കമുള്ള രേഖകള്‍ ചോദിച്ച് ഇയാള്‍ ഗൗതമിന്റെ മുഖത്ത് തുടര്‍ച്ചയായി അടിക്കുകയായിരുന്നു.
രേഖകളും സുരേഷ് ഗൗതമില്‍നിന്നു പിടിച്ചുവാങ്ങി. സമൂഹമാധ്യമങ്ങളില്‍ അക്രമത്തിന്റെ വീഡിയോ പ്രചരിച്ചതോടെ സംഭവത്തില്‍ സുരേഷിനെതിരെ വധശ്രമത്തിന് കേസെടുക്കുകയായിരുന്നു. മുക്കോല ഓട്ടോ സ്റ്റാന്‍ഡിന് സമീപത്തെ മൊബൈല്‍ റീച്ചാര്‍ജ് കടയിലെത്തിയതായിരുന്നു ഗൗതം മണ്ഡല്. ഇവിടെ നിന്നാണ് ഐഡി കാർഡ് ചോദിച്ച് മർദ്ദിച്ചത്.
വധശ്രമത്തിന് കേസെടുത്തു
എന്നാൽ ഇയാൾ ഇത്തരത്തിൽ പലരെയും മർദ്ദിച്ചിരുന്നുവെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഇതിനുള്ള തെളിവ് പോലീസ് പുറത്തുവിട്ടത്. അക്രമത്തിനിരയായ ഇതര സംസ്ഥാനത്തൊഴിലാളിയിൽ നിന്ന് പൊലീസ് മൊഴിയെടുത്തിരുന്നു. ഇതരസംസ്ഥാനത്തൊഴിലാളിയെ മർദ്ദിച്ചതിന്റെ പേരിൽ ഇയാൾക്കെതിരെ വധശ്രമത്തിനുള്ള വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
ഗൗതമിനെ അസഭ്യം പറഞ്ഞു
മുക്കോല സ്വദേശിയായ സുരേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്യാനെത്തിയ പോലീസിനെയും സുരേഷ് ആക്രമിക്കാൻ ശ്രമിച്ചെന്നും റിപ്പോർട്ടുണ്ട്. ജോലി കഴിഞ്ഞ് വരുന്ന വഴി മുക്കോലയിലെ മൊബൈൽ റീചാർജ്ജ് കടയിലെത്തിയതായിരുന്നു ഗൗതം. ഇതിനിടെ അശ്രദ്ധമായി ഓട്ടോ പിന്നിലേക്ക് എടുത്ത സുരേഷ് ഗൗതമിനെ അസഭ്യം പറയുകയും മർദ്ദിക്കുകയുമായിരുന്നു.
സമൂഹമാധ്യമങ്ങളിൽ വൈറൽ
മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. ഗൗതം മണ്ഡലിന്റെ തിരിച്ചറിയൽ രേഖയും ഇയാൾ പിടിച്ചുവാങ്ങിയിരുന്നു. മറ്റ് ഓട്ടോ ഡ്രൈവർമാർ ഇടപെട്ടാണ് തിരിച്ചറിയൽ കാർഡ് തിരിച്ച് നൽകിയത്. എന്നാൽ ഇത്തരത്തിൽ ആക്രമം നടന്നിട്ടും പോലീസ് കേസെടുത്തിരുന്നില്ല എന്ന ആരോപണവും ഉയർന്നിരുന്നു.
കഞ്ചാവിന് അടിമ
സംഭവം വിവാദമായതോടെയാണ് ഡ്രൈവർക്കെതിരെ കേസെടുക്കാൻ പൊലീസ് തയ്യാറായത്. തുടർന്നാണ് ഇയാളെ ഓട്ടോസ്റ്റാൻഡിൽ എത്തി അറസ്റ്റ് ചെയ്തത്. പോലീസ് അറസ്റ്റ് ചെയ്യാനെത്തിയപ്പോൾ പോലീസിനെതിരെ പ്രതി തിരിഞ്ഞെന്നും ബലപ്രയോഗത്തിലൂടെയാണ് അറസ്റ്റ് ചെയ്ത് കൊണ്ടുപോയതെന്നും റിപ്പോർട്ടുകളുണ്ട്. ഒരു മൊബൈൽ കട ഉടമയെ സുരേഷ് മർദ്ദിക്കുന്ന ദൃശ്യങ്ങൾ പൊലീസിന് കിട്ടിയിട്ടുണ്ട്. സുരേഷ് കഞ്ചാവിന് അടിമയാണെന്നും റിപ്പോർട്ടുകളുണ്ട്.