കോവിഡ് വര്‍ധിക്കുന്നു, കേരളത്തിലും അതിഥി തൊഴിലാളികള്‍ സുരക്ഷിതരല്ല, ആശങ്കപ്പെടേണ്ട കാര്യങ്ങള്‍ ഇവ!!
തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് കേസുകള്‍ ഒരു ലക്ഷം പിന്നിട്ടിരിക്കുകയാണ്. ഇതില്‍ 90 ശതമാനവും പ്രാദേശിക സമ്പര്‍ക്കത്തിലൂടെയുള്ളതാണ്. കോവിഡിന്റെ വ്യാപനം കേരളത്തിലെ അതിഥി തൊഴിലാളികളെ രൂക്ഷമായി ബാധിച്ചിരിക്കുകയാണ്. ഈ മാസം എറണാകുളത്തെ പായിപ്രയില്‍ 100 അതിഥി തൊഴിലാളികള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇത് അതിഥി തൊഴിലാളികളെ കോവിഡ് ബാധിക്കാന്‍ തുടങ്ങിയതിന്റെ ലക്ഷണങ്ങളായിരുന്നു. എറണാകുളം കൂടാതെ കോഴിക്കോട് ജില്ലയിലെ ഫറോക്ക്, തൃശൂരിലെ ഇരിങ്ങാലക്കുട, കോട്ടയത്തെ അതിരമ്പുഴ എന്നിവയും തൊഴിലാളികളെ രോഗവ്യാപനത്തില്‍ മുന്നില്‍ നില്‍ക്കുന്നു.
കേരളത്തിലെ മറ്റ് ജനവിഭാഗത്തിനിടയിലെ വ്യാപനത്തിന്റെ അത്ര ശക്തമല്ല അതിഥി തൊഴിലാളികളില്‍ രോഗം വ്യാപനം. എന്നാല്‍ ഇപ്പോഴത്തെ നിലയില്‍ അതിനുള്ള സാധ്യത ശക്തമാണ്. കേരളത്തില്‍ 30 ലക്ഷത്തോളം അതിഥി തൊഴിലാളികള്‍ ഉണ്ടെന്നാണ് കണക്ക്. നിര്‍മാണം, കാര്‍ഷിക മേഖല, മത്സ്യബന്ധം തുടങ്ങിയ മേഖലകളിലാണ് ഇവര്‍ പ്രധാനമായും ഉണ്ടായിരുന്നത്. കഴിഞ്ഞ മൂന്ന് ദശാബ്ദത്തിനുള്ളില്‍ മലയാളിയുടെ ഓരോ തൊഴില്‍ മേഖലയുടെ ഭാഗമായി അതിഥി തൊഴിലാളികള്‍ മാറിയിരിക്കുകയാണ്. എന്നാല്‍ ലോക്ഡൗണില്‍ ഇവരില്‍ പലരും മടങ്ങിയെങ്കിലും പ്ലാന്റേഷന്‍, സ്വകാര്യ മേഖല തൊഴിലാളികള്‍ ഇവിടെ തുടരുകയായിരുന്നു.
കേരളത്തിലേക്ക് എത്തുന്ന അതിഥി തൊഴിലാളികളില്‍ കര്‍ശനമായ കോവിഡ് പരിശോധനകള്‍ സര്‍ക്കാര്‍ നടത്തുന്നുണ്ട്. സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് റാപ്പിഡ് ആന്റിജെന്‍ ടെസ്റ്റുകള്‍ നിര്‍ബന്ധമായും നടത്തണം. ഏഴ് ദിവസത്തെ ക്വാറന്റൈനും കഴിഞ്ഞിട്ടേ ജോലിയില്‍ പ്രവേശിക്കാനാവൂ. ഇതിന്റെ ഉത്തരവാദിത്തം ഇവര്‍ക്ക് തൊഴില്‍ നല്‍കുന്നവര്‍ക്കാണ്. ഫാക്ടറികളില്‍ അടക്കം സാമൂഹിക അകലം കുറഞ്ഞ രീതിയിലാണ് പാലിക്കപ്പെടുന്നത്. അതുകൊണ്ടാണ് അതിഥി തൊഴിലാളികളില്‍ രോഗം വര്‍ധിക്കുന്നത്. ചിലര്‍ നിയമങ്ങളൊക്കെ കാറ്റില്‍ പറത്തി തൊഴിലാളികളെ കൊണ്ടുവരുന്നതും, ക്വാറന്റൈന്‍ ലംഘിക്കുന്നതും കോവിഡ് കേസുകള്‍ അതിഥി തൊഴിലാളികള്‍ക്കിടയില്‍ വര്‍ധിക്കാന്‍ കാരണമായിരിക്കുകയാണ്.
എറണാകുളത്ത് എഡിസിഎഫ് എന്ന സംവിധാനം തന്നെ കോവിഡ് പോസിറ്റീവാകുന്ന അതിഥി തൊഴിലാളികളെ ചികിത്സിക്കാനായി തയ്യാറാക്കിയിട്ടുണ്ട്. ഇത് രോഗലക്ഷണങ്ങള്‍ ഇല്ലാതെ രോഗം സ്ഥിരീകരിച്ചവര്‍ക്ക് വേണ്ടിയുള്ളതാണ്. എവിടെയാണോ രോഗം സ്ഥിരീകരിച്ചത് അവിടെ തന്നെ ഇവരെ ഐസൊലേഷനില്‍ പ്രവേശിപ്പിക്കും. ഇതിലൂടെ കമ്പനി അടച്ചുപൂട്ടാതെ തന്നെ പ്രവര്‍ത്തിപ്പിക്കാനും സാധിക്കും. മറ്റുള്ളവര്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടോ എന്ന് നിരീക്ഷിക്കുകയും ചെയ്യും. അഞ്ച് ദിവസത്തിനുള്ളില്‍ രോഗം സ്ഥിരീകരിച്ചിട്ടില്ലെങ്കില്‍ ഇവര്‍ക്ക് ജോലിയില്‍ പ്രവേശിക്കാം.
പായിപ്പാട് നിലവില്‍ നൂറ് തൊഴിലാളികള്‍ മാത്രമാണ് ഉള്ളത്. ഇവിടെ ബിസിനസ് മേഖലയ്ക്കും ഇത് തിരിച്ചടിയായി. കോട്ടയത്ത് ആറായിരം പേര്‍ മാത്രമാണ് ഇപ്പോഴുള്ളത്. പലരും ദാരിദ്ര്യത്തെ ഭയന്നാണ് കേരളത്തിലേക്ക് തിരിച്ചുവരുന്നത്. കടം വാങ്ങിയ പണം പലര്‍ക്കും തിരിച്ച് നല്‍കാനുണ്ട്. വിശന്ന് മരിക്കുന്നതിനേക്കാള്‍ കോവിഡ് വന്ന് മരിക്കുന്നതാണ് നല്ലതെന്ന് ഇവരില്‍ പലരും പറയുന്നു. അതേസമയം അതിഥി തൊഴിലാളികള്‍ക്കിടയില്‍ രോഗവ്യാപനം നിലവില്‍ കുറവാണ്. ഇതുവരെ തിരിച്ചെത്തിവരില്‍ അത്രത്തോളം രോഗസാധ്യത ഇല്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു.