അതിര്‍ത്തി കടക്കുന്നത് മൂന്നുലക്ഷം ലിറ്ററിലധികം പാല്‍; പരിശോധന സംവിധാനം ഒരിടത്തു മാത്രം
പാലക്കാട്:തമിഴ്‌നാട്ടില്‍ നിന്നും അതിര്‍ത്തികടന്ന് നിത്യേന എത്തുന്നത് മൂന്നുലക്ഷത്തിലധികം ലിറ്റര്‍ പാല്‍. ഇതില്‍ ഗുണനിലവാരമില്ലാത്തത് കണ്ടെത്താനുള്ള പരിശോധന സംവിധാനമുള്ളത് മീനാക്ഷിപുരത്തു മാത്രം. കേരളത്തിലെ പാല്‍ക്ഷാമം തമിഴ്‌നാട് മുതലെടുക്കുമ്പോള്‍ മലയാളികള്‍ നിലവാരമില്ലാത്ത പാല്‍ ഉപയോഗിച്ച് വഞ്ചിതരാവുന്നു. ഇതു തടയാന്‍ സംവിധാനങ്ങള്‍ ഒരുക്കേണ്ട സര്‍ക്കാര്‍ സംവിധാനങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണ്.
ഗുണമേന്മയുള്ള പാലില്‍ മൂന്നു ശതമാനം കൊഴുപ്പു വേണം. അതുപോലെ പ്രോട്ടീന്‍, ലാക്ടോസ്, മറ്റ് ധാതുലവണാംശങ്ങളടക്കം ഗുണമേന്മയുള്ള പാലില്‍ ഖരപദാര്‍ത്ഥങ്ങളുടെ അളവ് 8.5 ശതമാനവും വേണമെന്നാണ് കണക്ക്. എന്നാല്‍ അതിര്‍ത്തി കടക്കുന്ന സ്വകാര്യ ഡയറികളുടെ പാലില്‍ ഇതൊന്നും പാലിക്കപ്പെടാറില്ലെന്ന് പറയുന്നു. ഇതിനകം നാലുതവണയിലിധികമായി ആയിരകണക്കിന് ലിറ്റര്‍ പാലാണ് പരിശോധനയില്‍ പിടിക്കപ്പെട്ടത്.

വാളയാര്‍ മുതല്‍ ഗോവിന്ദാപുരംവരെ നീളുന്ന സംസ്ഥാന അതിര്‍ത്തിയില്‍ മീനാക്ഷിപുരം ചെക്‌പോസ്റ്റില്‍ മാത്രമാണ് ക്ഷിര വികസന വകുപ്പിന്റെ കീഴിലുള്ള പാല്‍ പരിശോധന സംവിധാനം ഉള്ളത്. ഇവിടെ മാത്രമാണ് നാലുതവണ നിലവാരമില്ലാത്ത പാല്‍ പിടികൂടിയത്. ഗുണമേന്മയുള്ള പാലിനൊപ്പം തന്നെ ഗുണമേന്മയിലാത്ത പാലിന്റെ വരവും കൂടിയിട്ടുള്ളതായി പാല്‍ പരിശോധന കേന്ദ്രത്തിലെ ജീവനക്കാര്‍ വ്യക്തമാക്കുന്നു. കൊഴുപ്പും കൊഴുപ്പിതര ഖര പദാര്‍ത്ഥത്തിന്റെയും അളവ് പരിശോധന നടത്തിയാണ് മീനാക്ഷിപുരത്തെ ചെക്ക്‌പോസ്റ്റില്‍ നിന്ന് പാല്‍ വണ്ടികളെ കടത്തിവിടുന്നത്. പരിശോധനയില്‍ കുറവ് കണ്ടെത്തിയാല്‍ സാമ്പിള്‍ ശേഖരിച്ച് പാല്‍ ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന് കൈമാറുന്നതാണ് രീതി.
ദിവസേന മീനാക്ഷിപുരത്തെ പരിശോധന കേന്ദ്രം വഴി മാത്രം ചെറുതും വലുതുമായ അന്‍പതോളം വാഹനങ്ങളിലായി മൂന്നു ലക്ഷത്തിലധികം ലിറ്റര്‍ പാലാണ് അതിര്‍ത്തി കടക്കുന്നത്. മലയാളികള്‍ക്ക് കുടിക്കാന്‍ പരിശോധനയിലാതെ ഊടുവഴിയിലൂടെ കടന്നുവരുന്നത് ഇതിനു പുറമെയാണ്. പൊള്ളാച്ചിയിലെ കേടി മേടില്‍ പ്രവര്‍ത്തിക്കുന്ന ശ്രീഹരി ഡയറി ഫാമില്‍ നിന്നും തൃശൂര്‍ പേരാമംഗലത്തേക്ക് കൊണ്ടുപോവുകയായിരുന്ന കൃഷ്ണ എന്ന ബ്രാന്റിലുള്ള 1100 ലിറ്റര്‍ പാലാണ് കഴിഞ്ഞ ദിവസം ഉച്ചയോടെ പിടികൂടിയത്.
സംസ്ഥാനത്തെ ക്ഷീരസംഘങ്ങള്‍ കര്‍ഷകരില്‍ നിന്നും ഗുണനിലവാരത്തിന് അനുസൃതമായി ലിറ്ററിന് 35 മുതല്‍ 42 രൂപ വരെ നല്‍കിയാണ് വാങ്ങുന്നത്. അതേസമയം ക്ഷീരകര്‍ഷകര്‍ ധാരാളമുള്ള തമിഴ്‌നാട്ടിലാവട്ടെ 30 രുപയ്ക്ക് ഒരു ലിറ്റര്‍ പാല്‍ ലഭിക്കും. ഇത് ഇടനിലക്കാര്‍ മുഖേന സംഭരിച്ച് കേരളത്തിലേക്ക് കയറ്റി അയച്ച് ലാഭം കൊയ്യുന്നവരാണ് കൂടുതല്‍. ലാഭം മാത്രം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനമായതിനാല്‍ ഗുണനിലവാരമില്ലാത്തതും അതിര്‍ത്തി കടത്തും.
സ്വകാര്യ പാല്‍ ഉല്‍പാദന കമ്പനികളും ഇടനിലക്കാരുമാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ആഘോഷ അവസരങ്ങളില്‍ ഇവര്‍ക്ക് ലാഭകൊയ്ത്താണ്. നിലവില്‍ പാല്‍ പരിശോധനയ്ക്ക് മീനാക്ഷിപുരത്ത് മാത്രമാണ് കേന്ദ്രമുള്ളത്. മറ്റ് ഭാഗങ്ങളില്‍ കൂടി കടന്നു പോവുന്നത് തടയിടാന്‍ സാധിക്കാറില്ല. അതിര്‍ത്തിയിലെ മറ്റ് ഭാഗങ്ങളില്‍ കൂടി പരിശോധന കേന്ദ്രം സ്ഥാപിച്ചാല്‍ ഗുണ നിലവാരമിലാത്ത പാലിന്റെ വരവ് തടയാന്‍ സാധിക്കുമെന്ന് ഡയറി എക്‌സറ്റന്‍ഷന്‍ ഓഫീസര്‍ മീനു റസല്‍ പറഞ്ഞു.












Click it and Unblock the Notifications