ഗ്രാമീണ മേഖലയിലെ വേതന നിരക്കിൽ കേരളം ദേശീയ ശരാശരിയേക്കാൾ മുകളിൽ, അഭിമാനമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ഗ്രാമീണ മേഖലയിലെ വേതന നിരക്കിൽ ദേശീയ ശരാശരിയേക്കാൾ മുന്നിലെത്തി കേരളം. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച ഹാൻഡ്ബുക്ക് ഓഫ് സ്റ്റാറ്റിറ്റിക്സ് ഓൺ ഇന്ത്യൻ സ്റ്റേറ്റ്സ് 2020-21 റിപ്പോർട്ടിലേതാണ് കണ്ടെത്തൽ. കേരളത്തിൽ ഗ്രാമീണ മേഖലയിൽ ജോലി ചെയ്യുന്ന പുരുഷന്മാർക്ക് ലഭിക്കുന്ന വേതനം ദേശീയ ശരാശരിയുടെ ഇരട്ടിയിലധികമാണ്. നീണ്ടകാലത്തെ തൊഴിലാളിവർഗ മുന്നേറ്റത്തിൻ്റെ ചരിത്രം ഈ നേട്ടത്തിനു പുറകിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം: '' ഗ്രാമീണ മേഖലയിൽ കേരളത്തിൽ ലഭ്യമാകുന്ന ശരാശരി വേതനം ദേശീയ ശരാശരിയുടെ ഇരട്ടിയിലുമധികം. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച ഹാൻഡ്ബുക്ക് ഓഫ് സ്റ്റാറ്റിറ്റിക്സ് ഓൺ ഇന്ത്യൻ സ്റ്റേറ്റ്സ് 2020-21 എന്ന പഠന റിപ്പോർട്ടിലാണ് രാജ്യത്തെ ഗ്രാമീണ മേഖലയിലെ വേതനത്തിൻ്റെ വിശദാംശങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
പൃഥ്വിരാജിനെ മുളയിലേ നുള്ളിക്കളയാൻ ശ്രമിച്ചു, പിന്നിൽ ദിലീപായിരുന്നോ? മല്ലിക സുകുമാരൻ പറയുന്നു
റിപ്പോര്‍ട്ട് പ്രകാരം കേരളത്തിലെ ഗ്രാമീണ മേഖയിലെ കർഷക തൊഴിലാളികൾക്ക് ലഭിക്കുന്ന ശരാശരി ദിവസ വേതനം 706.5 രൂപയാണ്. ദേശീയ ശരാശരി 309.9 രൂപയും. കാർഷികേതര തൊഴിലാളികൾക്ക് കേരളത്തിൽ ശരാശരി 677.6 രൂപ വേതനം ലഭിക്കുമ്പോൾ ദേശീയതലത്തിൽ അത് 315.3 രൂപയാണ്. ഗ്രാമീണ മേഖലയിൽ നിർമ്മാണ തൊഴിലാളികൾക്ക് ലഭിക്കുന്ന ശരാശരി ദിവസ വേതനം ദേശീയ തലത്തിൽ 362.2 രൂപയാണെന്നിരിക്കെ, സംസ്ഥാനത്ത് ഇത് 829.7 രൂപയാണ്.
ഗ്രാമീണ മേഖലയിലെ വേതന നിരക്കിൽ കേരളം ദേശീയ ശരാശരിയേക്കാൾ ഏറെ മുകളിലാണെന്നത് അഭിമാനികരമായ കാര്യമാണ്. നീണ്ടകാലത്തെ തൊഴിലാളിവർഗ മുന്നേറ്റത്തിൻ്റെ ചരിത്രം ഈ നേട്ടത്തിനു പുറകിലുണ്ട്. ന്യായമായ വേതനം തൊഴിലാളികളുടെ അവകാശമാണ്. ആ അവകാശം സംരക്ഷിക്കുന്നതിനു വേണ്ട പ്രതിജ്ഞാബദ്ധമായ പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ടു പോകും''.
ധനവകുപ്പ് മന്ത്രി കെഎൻ ബാലഗോപാലും പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്: '' റിസർവ് ബാങ്ക് പുറത്തുവിട്ട പുതിയ കണക്കുകൾ പ്രകാരം കേരളത്തിൽ ഗ്രാമീണ മേഖലയിൽ ജോലി ചെയ്യുന്ന പുരുഷന്മാർക്ക് ലഭിക്കുന്ന വേതനം ദേശീയ ശരാശരിയുടെ ഇരട്ടിയിലധികമാണ്. കാർഷിക ഇതര മേഖലയിൽ കേരളത്തിലെ ഒരു ഗ്രാമീണ തൊഴിലാളിക്ക് 677.6 രൂപ പ്രതിദിന വേതനം ലഭിക്കുമ്പോൾ ദേശീയതലത്തിൽ ഇത് 315.3 രൂപയാണ്. രാജ്യത്തെ ഏറ്റവും വലിയ വ്യാവസായിക സംസ്ഥാനമായ മഹാരാഷ്ട്രയിൽ പ്രതിദിന വേതനം 262.3 രൂപയും ഗുജറാത്തിൽ 239.6 രൂപയും മാത്രമാണ്. അതായത് ഏതാണ്ട് കേരളത്തിന്റെ മൂന്നിലൊന്ന് കൂലി മാത്രമാണ് തൊഴിലാളികൾക്ക് ഗുജറാത്തിൽ നൽകപ്പെടുന്നത് . കേരളത്തിന് തൊട്ടുപിറകിലുള്ളത് ജമ്മുകശ്മീരും തമിഴ്നാടുമാണ്. ജമ്മുകശ്മീരിൽ 483 രൂപയും തമിഴ്നാട്ടിൽ 449.5 രൂപയുമാണ് ഗ്രാമീണ തൊഴിലാളികളുടെ ശരാശരി പ്രതിദിന വേതനം.
ഗ്രാമീണ കർഷക തൊഴിലാളികളുടെ വേതനത്തിലും കേരളം തന്നെയാണ് ഒന്നാമത്. കർഷകതൊഴിലാളികൾക്ക് കേരളത്തിൽ 706.5 രൂപ പ്രതിദിന വേതനം ലഭിക്കുമ്പോൾ ദേശീയ ശരാശരി 309.9 രൂപ മാത്രമാണ്. തൊട്ടുപിന്നിലുള്ള ജമ്മുകശ്മീരിൽ ഇത് 501.1 രൂപയും തമിഴ്നാട്ടിൽ 432.2 രൂപയുമാണ്. ഗുജറാത്തിൽ 213.1 രൂപയും മഹാരാഷ്ട്രയിൽ 267.7 രൂപയും പഞ്ചാബിൽ 357 രൂപയും ഹരിയാണയിൽ 384.8 രൂപയുമാണ് ഗ്രാമീണ കർഷകതൊഴിലാളികൾക്ക് 2020-21 വർഷത്തിൽ പ്രതിദിനം ലഭിച്ചതെന്നാണ് റിസർവ് ബാങ്ക് കണക്കുകൾ. നിർമാണ മേഖലയിലും ഗ്രാമീണ തൊഴിലാളികളുടെ വേതനത്തിൽ കേരളം തന്നെയാണ് ഒന്നാമത്.
829.7 രൂപ നിർമാണ മേഖലയിലെ തൊഴിലാളികൾക്ക് കേരളത്തിൽ പ്രതിദിനം വേതനമായി ലഭിക്കുന്നുണ്ട്. ഈ വിഭാഗത്തിൽ ദേശീയ ശരാശരി 362.2 രൂപ മാത്രമാണ്. തമിഴ്നാട്ടിൽ 468.3 രൂപയും മഹാരാഷ്ട്രയിൽ 347.9 രൂപയുമാണ് നിർമാണ മേഖലയിലെ തൊഴിലാളികളുടെ പ്രതിദിന കൂലി. മുതലാളിത്ത കോർപ്പറേറ്റ് വികസന ക്രമത്തിൽ തൊഴിലാളികളോടുള്ള സമീപനം എപ്രകാരമാണ് എന്നതിന്റെ ഉത്തമദൃഷ്ടാന്തമാണ് റിസർവ് ബാങ്ക് പുറത്തുവിട്ട കണക്കുകൾ. തെറ്റായ വികസന നയത്തിന്റെ ഇരകളാണ് പല സംസ്ഥാനങ്ങളിലെയും തൊഴിലാളികൾ . തൊഴിലാളികളെ ചൂഷണം ചെയ്ത് മുതലാളി വർഗ്ഗം കൂടുതൽ കൂടുതൽ സമ്പന്നരാകുന്നു. അവിടെയാണ് കേരളം ഉയർത്തുന്ന ബദൽ വികസനത്തിന്റെ പ്രസക്തി.
Recommended Video
രാജ്യത്ത് ദാരിദ്ര്യം ഏറ്റവും കുറഞ്ഞ സംസ്ഥാനമായി നീതി ആയോഗ് കഴിഞ്ഞദിവസം കേരളത്തെ തെരഞ്ഞെടുത്തിരുന്നു. സുസ്ഥിര വികസനം, ഭരണനിർവഹണം എന്നീ രംഗങ്ങളിലും ഏറ്റവും മികച്ച സംസ്ഥാനത്തിനുള്ള പുരസ്കാരം കേരളത്തിന് തുടർച്ചയായി ലഭിക്കുകയാണ്. ശരിയായതും ശാസ്ത്രീയവുമാണ് കേരളത്തിന്റെ വികസന നയം എന്നതിന്റെ നേർസാക്ഷ്യങ്ങളാണ് ഈ അംഗീകാരങ്ങളും കണക്കുകളുമെല്ലാം''.