ലൈഫ് മിഷൻ ഫ്ലാറ്റ് വിവാദം: സിഇഒ യുവി ജോസിനോട് വിശദീകരണം തേടി മന്ത്രി, മുഴുവൻ രേഖകളും ആവശ്യപ്പെട്ടു!!
തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് വിവാദം കത്തി നിൽക്കുമ്പോൾ സിഇഒയോട് വിശദീകരണം തേടി മന്ത്രി എസി മൊയ്തീൻ. തിങ്കളാഴ്ച നിയമസഭാ സമ്മേളനം ചേരാനിരിക്കെയാണ് ലൈഫ് മിഷൻ കരാറുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കാൻ സിഇഒ യുവി ജോസിനോട് മന്ത്രി ആവശ്യപ്പട്ടിട്ടുള്ളത്.
'ശ്രീജിത്ത് പണിക്കർ താങ്കള്‍ ഒറിജിനൽ സംഘി നിരീക്ഷകനാണ്, അത് വില്‍ക്കാന്‍ വ്യാജ നിഷ്പക്ഷനാകുന്നു'
2018ലെ പ്രളയത്തിന് ശേഷമാണ് തൃശ്ശൂർ ജില്ലയിലെ വടക്കാഞ്ചേരിയിൽ 2.17 ഏക്കർ ഭൂമിയിൽ 140 ഫ്ലാറ്റുകൾ നിർമിക്കുന്നത് സംബന്ധിച്ച് സംസ്ഥാന സർക്കാർ തീരുമാനിക്കുന്നത്. 2018 ജൂലൈ 11നാണ് ഇത് സംബന്ധിച്ച് ധാരണയിലെത്തുന്നത്. യുഎഇ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന റെഡ് ക്രസന്റ് എന്ന സ്ഥാപനവുമായാണ് സംസ്ഥാന സർക്കാർ പദ്ധതിയ്ക്കായി ധാരണാപത്രത്തിൽ ഒപ്പുവെക്കുന്നത്. എന്നാൽ കരാർ ഒപ്പുവെച്ചത് യൂണിടാക്കും യുഎഇ കോൺസുൽ ജനറലും തമ്മിലാണെന്ന് തെളിയിക്കുന്ന രേഖകൾ ഇതിനകം തന്നെ പുറത്തുവന്നിരുന്നു. പദ്ധതിയ്ക്ക് വേണ്ടി ധാരണാപത്രത്തിൽ ഒപ്പുവെച്ച സംസ്ഥാന സർക്കാരോ സർക്കാരുമായി ധാരണയിലെത്തിയ റെഡ് ക്രെസന്റോ നിർമാണ കരാറിൽ കക്ഷിയല്ലെന്നും കണ്ടെത്തിയിട്ടുണ്ട്.
അതേ സമയം യുഎഇയിൽ നിന്ന് നേരിട്ട് സർക്കാരിന് ധനസഹായം സ്വീകരിക്കാൻ നിയമതടസ്സങ്ങൾ ഉള്ളതുകൊണ്ടാണ് റെഡ് ക്രസന്റുമായി ധാരണാ പത്രം ഒപ്പുവെച്ചതെന്നായിരുന്നു സംസ്ഥാന സർക്കാർ ഈ സംഭവത്തിന് നൽകുന്ന വിശദീകരണം. റെഡ് ക്രസന്റുമായി ധാരണാ പത്രത്തിൽ ഒപ്പുവെച്ചതിനും സംസ്ഥാന സർക്കാർ കേന്ദ്രത്തിൽ നിന്ന് അനുമതി തേടിയിരുന്നില്ലെന്നും ഈ ഘട്ടത്തിൽ ചേർത്ത് വായിക്കേണ്ടതുണ്ട്. ലൈഫ് മിഷൻ പദ്ധതിയുടെ ചെലവ് റെഡ് ക്രസന്റായിരിക്കും വഹിക്കുന്ന എന്ന പരാമർശം മാത്രമാണ് കരാറിലുള്ളതെന്നും പുറത്തുവന്ന രേഖകൾ തെളിയിക്കുന്നു.
2018 ജൂലൈ 31ന് യൂണിടാക് കമ്പനി എംഡി സന്തോഷ് ഈപ്പനും കോൺസുൽ ജനറലും തമ്മിലാണ് ഒപ്പുവെച്ചിട്ടുള്ളതെന്ന് ഇതിനകം തന്നെ വ്യക്തമായിട്ടുണ്ട്. യുഎഇ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കമ്പനിയായ റെഡ് ക്രസന്റുമായാണ് സംസ്ഥാന സർക്കാർ വടക്കാഞ്ചേരിയിൽ ലൈഫ് മിഷന് കീഴിൽ ഫ്ലാറ്റ് നിർമിക്കുന്നതിനായി ധാരണാപത്രം ഒപ്പുവെച്ചിരുന്നത്. പിന്നീട് ഉപകരാർ നൽകിയപ്പോഴാകട്ടെ റെഡ് ക്രസന്റും സർക്കും കരാറിൽ നിന്ന് അപ്രത്യക്ഷമാകുകയും ചെയ്തിരുന്നു. പിന്നീട് കോൺസുലേറ്റും ഒരു വിദേശ കമ്പനിയും മാത്രം തമ്മിലുള്ള കരാറായി മാറുകയും ചെയ്തിരുന്നു. കോൺസുലേറ്റ് നേരിട്ട് കരാറുകാരന് കരാർ നൽകിയെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. ലൈഫ് മിഷൻ പദ്ധതിയ്ക്ക് കീഴിൽ വടക്കാഞ്ചേരിയിൽ സർക്കാർ ഭൂമിയിൽ നിർമിക്കുന്ന ഫ്ലാറ്റിന് യുഎഇ റെഡ്ക്രോസ് പണം നൽകുമെന്ന പരാമർശമാണ് ധാരണാപത്രത്തിലുള്ളത്. കരാർ ഒപ്പുവെച്ചിട്ടുള്ളതാകട്ടെ യുണിടാക്കും യുഎഇ കോൺസുൽ ജനറലും തമ്മിലുമാണ്.
ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട വിഷയത്തിൽ യുഎഇ കോൺസുലേറ്റും റെഡ്ക്രസന്റും തമ്മിൽ മറ്റേതെങ്കിലും തരത്തിലുള്ള കരാരോ ധാരണയോ ഉണ്ടാക്കിയിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല. ഇക്കാര്യം യുഎഇ കോൺസുലേറ്റാണ് വ്യക്തമാക്കേണ്ടത്. ഇത്തരത്തിലൊരു ധാരണയുടെ രേഖയോ വിവരങ്ങളോ സംസ്ഥാന സർക്കാരോ ലൈഫ് മിഷനോ ഇതുവരെയും പുറത്തുവിട്ടിട്ടില്ല. ലൈഫ് മിഷൻ പദ്ധതിയ്ക്ക് വേണ്ടി 20 കോടി രൂപ റെഡ് ക്രസന്റിൽ നിന്ന് വാങ്ങുന്നതിനായി സംസ്ഥാന സർക്കാർ അനുമതി തേടിയിട്ടില്ലെന്ന് കേന്ദ്രസർക്കാർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.