ബിന്ദു അമ്മിണിയുമായി എകെ ബാലൻ കൂടിക്കാഴ്ച നടത്തിയിരുന്നോ? സുരേന്ദ്രനെ വെല്ലുവിളിച്ച് മന്ത്രി
തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിനായി പുറപ്പെടുന്നതിന് മുന്‍പ് ബിന്ദു അമ്മിണി മന്ത്രി എകെ ബാലനുമായി ചര്‍ച്ച നടത്തി എന്ന ആരോപണം കോണ്‍ഗ്രസും ബിജെപിയും ഒരുപോലെ ഉന്നയിച്ചിരിക്കുകയാണ്. ബിജെപി നേതാവ് കെ സുരേന്ദ്രന് കഴിഞ്ഞ ദിവസമിട്ട ഫേസ്ബുക്ക് പോസ്റ്റില്‍ ബിന്ദു അമ്മിണിയുമായി മന്ത്രി ബാലന് കൂടിക്കാഴ്ച നടത്തിയത് എന്തിനെന്ന് വ്യക്തമാക്കണം എന്നും ആവശ്യപ്പെട്ടു.
അമിത് ഷായുടെ പദ്ധതി പൊളിച്ചവരിൽ സോണിയ എന്ന 28കാരിയും! പാതിരാത്രി നടന്ന എൻസിപി 'റെസ്ക്യൂ ഓപറേഷൻ'!
ബിന്ദു അമ്മിണി കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റിലെ മന്ത്രിയുടെ ഓഫീസില്‍ എത്തിയതായി മന്ത്രി ബാലന്റെ ഓഫീസ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ മന്ത്രിയെ കാണാന്‍ സാധിച്ചിരുന്നില്ല. ഇതോടെ കെ സുരേന്ദ്രന്റെ ആരോപണം തെളിയിക്കാന്‍ വെല്ലുവിളിച്ച് എകെ ബാലന് തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്.
മന്ത്രിയുടെ ഓഫീസിലെത്തി
തിങ്കളാഴ്ച വൈകിട്ട് 3.30നാണ് ബിന്ദു അമ്മിണി മന്ത്രി എകെ ബാലന്റെ ഓഫീസില്‍ എത്തിയത്. ഏറ്റുമാനൂര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിലെ അധ്യാപകന് എതിരെയുളള നിവേദനവും പട്ടിക വിഭാഗങ്ങളുടെ കേസ് കൈകാര്യം ചെയ്യുന്ന കോടതിയില്‍ ലീഗല്‍ അസിസ്റ്റന്റ് തസ്തിക അനുവദിക്കണം എന്നാവശ്യപ്പടുളള നിവേദനവും നല്‍കുന്നതിന് വേണ്ടിയായിരുന്നു മന്ത്രിയുടെ ഓഫീസില്‍ ബിന്ദു അമ്മിണി എത്തിയത്.
ഗൂഢാലോചനയെന്ന് ആരോപണം
എന്നാല്‍ ഈ സമയം മന്ത്രി എകെ ബാലന് ഓഫീസില്‍ ഉണ്ടായിരുന്നില്ല. ഈ സംഭവത്തെയാണ് കോണ്‍ഗ്രസും ബിജെപിയും മന്ത്രിക്കെതിരെ ഉപയോഗിച്ചിരിക്കുന്നത്. ബിന്ദു അമ്മിണിയുമായി കൂടിക്കാഴ്ച നടത്തിയത് എന്തിനെന്ന് എകെ ബാലന് വ്യക്തമാക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രനും ആവശ്യപ്പെട്ടിരുന്നു. സിപിഎം-ആര്‍എസ്എസ് ഗൂഢാലോചന ഉണ്ടെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.
കെ സുരേന്ദ്രന് മറുപടി
മന്ത്രി എകെ ബാലന്റെ മറുപടി വായിക്കാം: ' ബിന്ദു അമ്മിണി എന്ന സ്ത്രീയുമായി ഞാന്‍ ഇന്നലെ (25.11.2019) ചര്‍ച്ച നടത്തിയെന്ന ബിജെപി നേതാവ് കെ സുരേന്ദ്രന്റെ ഫേസ്ബുക് പോസ്റ്റ് തികഞ്ഞ അസംബന്ധമാണ്. ഇന്നലെ ഞാന്‍ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലെ ഓഫീസില്‍ ഉണ്ടായിരുന്നില്ല. രാവിലെ 11 മണിക്ക് ചേര്‍ത്തലയിലും വൈകുന്നേരം ആറ് മണിക്ക് കരുനാഗപ്പള്ളിയിലും പിന്നോക്കവിഭാഗ വികസന കോര്പറേഷന് ഉപജില്ലാ ഓഫീസുകള്‍ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങുകളില്‍ പങ്കെടുക്കുകയായിരുന്നു.
അന്ന് തിരുവനന്തപുരത്തില്ല
അത് കഴിഞ്ഞു രാത്രി എട്ടു മണിയോടെ നേരെ തിരുവനന്തപുരത്തെ വീട്ടിലാണെത്തിയത്. ഇത് സംബന്ധിച്ച കാര്യങ്ങള്‍ ആര്‍ക്കും എന്റെ യാത്രാ പരിപാടിയുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിച്ചു ഉറപ്പു വരുത്താവുന്നതാണ്. ആലപ്പുഴയിലെയും കൊല്ലത്തെയും മാധ്യമങ്ങളില്‍ ഇതു സംബന്ധിച്ച വാര്‍ത്തയും വന്നിട്ടുണ്ട്. തിരുവനന്തപുരത്തില്ലാത്ത ഞാന്‍ എങ്ങനെയാണ് തിരുവനന്തപുരത്ത് വെച്ച് മേല്പറഞ്ഞ സ്ത്രീയുമായി ചര്‍ച്ച നടത്തുക?
നാഥനില്ലാത്ത കല്ലുവെച്ച നുണകള്‍
നാഥനില്ലാത്ത കല്ലുവെച്ച നുണകള്‍ നാണമില്ലാതെ പ്രചരിപ്പിക്കുന്ന ഫാസിസ്റ്റ് രീതിയാണ് ബിജെപി നേതാക്കള്‍ സ്വീകരിക്കുന്നത്. നുണ പ്രചരിപ്പിച്ച് സത്യമാണെന്ന് വരുത്തുകയെന്നത് സംഘപരിവാറിന്റെ പ്രചാരണ രീതിയാണ്. ഭക്തജനങ്ങളെ സര്‍ക്കാരിനെതിരായി അണിനിരത്താമെന്ന ലക്ഷ്യത്തോടെ കെ സുരേന്ദ്രന് നടത്തിയ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ ശബരിമല സീസണില്‍ കണ്ടതാണ്. അതിനുള്ള തിരിച്ചടിയും അവര്‍ക്ക് കിട്ടി. വസ്തുതകള്‍ ആരും പരിശോധിക്കില്ലെന്നാണ് സുരേന്ദ്രനും ബിജെപിയും കരുതുന്നത്.
ആർഎസ്എസും ഒരു ചാനലും
സര്‍ക്കാരിന്റെ സമ്മതത്തോടെയാണ് ബിന്ദു അമ്മിണി ശബരിമല ക്ഷേത്രത്തില്‍ കയറാന്‍ പോയതെന്ന് വരുത്താനാണ് ബിജെപി ശ്രമിച്ചത്. വ്യക്തമായ ഗൂഢാലോചന ഇതിന് പിന്നില്‍ നടന്നിട്ടുണ്ട്. തൃപ്തി ദേശായി വരുന്ന വിവരം ആര്‍എസ്എസിനും ഒരു ടിവി ചാനലിനും മാത്രമേ കിട്ടിയിട്ടുള്ളു. വിമാനത്താവളത്തില്‍ തൃപ്തി ദേശായി എത്തുമ്പോള്‍ ഒരു ടിവി ചാനല്‍ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു. പോലീസ് കമ്മീഷണര്‍ ഓഫീസില്‍ പോയപ്പോള്‍ അവിടെ ബിജെപിക്കാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളു.
സുരേന്ദ്രനെ വെല്ലുവിളിക്കുന്നു
ഇതൊക്കെ വ്യക്തമായ ഗൂഢാലോചന നടന്നു എന്നതിന്റെ തെളിവുകളാണ്. അവര്‍ തയ്യാറാക്കിയ ഗൂഢാലോചന പൊളിഞ്ഞതിന്റെ ജാള്യം തീര്‍ക്കാനാണ് ബിജെപി നേതാക്കള്‍ പച്ചക്കള്ളങ്ങള്‍ പ്രചരിപ്പിക്കുന്നത്. 2019 നവംബര്‍ 25 നു ഞാന്‍ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റില്‍ വെച്ച് ആരുമായെങ്കിലും കൂടിക്കാഴ്ച നടത്തിയെന്ന് തെളിയിക്കാന്‍ കെ സുരേന്ദ്രനെ വെല്ലുവിളിക്കുന്നു. ആ വെല്ലുവിളി ഏറ്റെടുത്തില്ലെങ്കില്‍ സുരേന്ദ്രന് ജനങ്ങളോട് പരസ്യമായി മാപ്പു പറയാന്‍ തയ്യാറാകണം'.
നാടകമാണോ എന്ന് സുരേന്ദ്രൻ
കെ സുരേന്ദ്രന്റെ പോസ്റ്റ് ഇങ്ങനെ: 'തൃപ്തി ദേശായിയുടേയും സംഘത്തിന്റെ വരവിനുപിന്നിൽ സർക്കാരിന്റെ ഗൂഡാലോചന തള്ളിക്കളയാനാവില്ല. ആക്ടിവിസ്റ്റുകളെ സർക്കാർ തിരിച്ചയയ്ക്കുന്നു എന്ന പ്രതീതി സൃഷ്ടിച്ച് വിശ്വാസികളുടെ ഇടയിൽ നല്ലപിള്ള ചമയാനും നഷ്ടപ്പെട്ട പിന്തുണ വീണ്ടെടുക്കാനുമുള്ള നാടകമാണോ എന്ന കാര്യം അന്വേഷിക്കണം. വന്നവർ നേരെ മലയ്കുപോകാതെ എന്തിന് കമ്മീഷണർ ഓഫീസിനു മുന്നിൽ നാടകം കളിച്ചു? തിരിച്ചയയ്ക്കാൻ മണിക്കൂറുകൾ വൈകിയതെന്തിന്? എ. കെ ബാലനും ബിന്ദു അമ്മിണിയും എന്തിന് കൂടിക്കാഴ്ച നടത്തിയതെന്ന കാര്യം ബാലൻ എന്തുകൊണ്ട് വിശദീകരിക്കുന്നില്ല?'
ഫേസ്ബുക്ക് പോസ്റ്റ്
എകെ ബാലന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം