കലാകാരന്മാരുടെ ജീവിതം അങ്ങനയാണ്; എകെ ബാലൻ പറഞ്ഞ 'ആ' അപ്രിയസത്യത്തെ മോഹൻലാൽ അംഗീകരിത്തിരുന്നു!
തൃശൂർ: കേരള സാഹിത്യ അക്കാദമി അവാർഡ് ദാന ചടങ്ങിന്റെ വേദിയിൽ നടൻ മോഹൻലാലുമായി നടന്ന സംഭാഷണം ഓർത്തെടുത്ത് മന്ത്രി എകെ ബാലൻ. മന്ത്രി പറഞ്ഞ അപ്രിയസത്യം മോഹൻലാലും ശരി വച്ച കഥയാണ് അദ്ദേഹം പറഞ്ഞത്. സത്യനും നസീറിനും സ്മാരകം നിർമിക്കാൻ ഈ സർക്കാർ വരേണ്ടിവന്നു എന്നു പറഞ്ഞ കൂട്ടത്തിലാണ്, മോഹൻലാലിനോടു താൻ കലാകാരന്മാരുടെ ജീവിതം സംബന്ധിച്ച അപ്രിയ സത്യം പറഞ്ഞ കഥ കൂടി മന്ത്രി പങ്കുവെച്ചത്.
'അന്നു മോഹൻലാൽ വന്നപ്പോഴേ കയ്യടികളും ആർപ്പുവിളികളുമായിരുന്നു. തന്റെ പ്രസംഗത്തിനിടെ താൻ മോഹൻലാൽ എന്ന പേരുപറയുമ്പോഴെല്ലാം കടലിൽ തിരയടിച്ച് വരും കണക്കെ കയ്യടികളുയർന്നു. പ്രസംഗം കഴിഞ്ഞ് ഇരിപ്പിടത്തിൽ മോഹൻലാലിനടുത്തെത്തിയപ്പോൾ, ഒരു അപ്രിയസത്യം പറയട്ടെ എന്ന മുഖവുരയോടെ മോഹൻലാലിനോടു പറഞ്ഞു, ഒരു കാലത്ത് സത്യനും നസീറിനും ഇതുപോലെ കയ്യടികളായിരുന്നു. പക്ഷേ, അവർക്ക് ഒരു സ്മാരകത്തിനു പതിറ്റാണ്ടുകൾ കാത്തിരിക്കേണ്ടി വന്നു'.
കലാകാരന്മാരുടെ ജീവിതം അങ്ങിനെയാണെന്ന് മോഹൻലാലും ശരിവെച്ചതായി മന്ത്രി എകെ ബാലൻ തന്റെ പ്രസംഗത്തിൽ പറഞ്ഞു. സത്യനെ കാണാൻ ചെറുപ്പത്തിൽ കിലോമീറ്ററുകളോളം നടന്നു പോയതും ഒടുക്കം, ഒരു മിന്നായം പോലെ മാത്രം അദ്ദേഹത്തെ കണ്ടു നിരാശനായി മടങ്ങേണ്ടി വന്നതും എല്ലാം മന്ത്രി പറഞ്ഞു. പക്ഷേ, ആ സത്യന്റെ അന്ധരായ മക്കൾ അച്ഛന് ഒരു സ്മാരകമില്ലെന്നു പറഞ്ഞു വിതുമ്പിയതും തുടർന്നു സ്മാരകത്തിനായി സർക്കാർ നടപടി സ്വീകിരിച്ചതും ബാലൻ കേരള സാഹിത്യ അക്കാദമി അവാർഡ് ദാന ചടങ്ങിന്റെ വേദിയിൽ പറഞ്ഞു.